മോഹനം കവിതായനം -19 പ്രണയപർവം

ഒന്ന്.

വിണ്മച്ചിൽത്തെളിയുന്നു മംഗള വിളക്കോരായിരം, താഴെയീ-
മണ്മെത്തയ്ക്കു വിരിപ്പിടുന്നു യമുനോപാന്തത്തിലെ പ്പൂവനം
വിൽത്തണ്ടിൻചരടറ്റു മന്മഥനിതാ നിൽക്കുന്നു പൊൽത്തൂണുപോൽ
പുൽത്തണ്ടിന്റെ ഹൃദന്തഗീതമധുരം വെല്ലുന്നു ദിക്കൊക്കെയും.

രണ്ട്.
ഓമൽച്ചുണ്ടുകൾനൊന്തിടാതെ,യിണതൻനെഞ്ചോടുചേർന്ന,ക്കിളി-
പ്പൂവൻ പ്രാണസുഖപ്രസാദമധുരം നേദിക്കുമീ സന്ധ്യയിൽ
ശോണപ്പൂമ്പൊടിപോലെ, നീലരജനീ സീമന്തരേഖാങ്കിത-
ശ്രീമൽക്കുങ്കുമരേണുവീണുചിതറി ച്ചേണാർന്നു കൂടിന്നകം!

(വൃത്തം: ശാർദ്ദൂലവിക്രീഡിതം)

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.