
കുട്ടി
ദൈവത്തോടുചോദിച്ചു:
ദൈവമേ
തീയെ ആളിക്കുന്ന
കാറ്റിനോടോ
തീയെ കെടുത്തുന്ന
കാറ്റിനോടോ
നിനക്കേറെ പ്രിയം ?
ദൈവം
കുട്ടിയെ നോക്കി
കണ്ണുരുട്ടി
കുട്ടിക്ക്
ദൈവത്തിന്റെ അസ്തിത്വം
ബോധ്യപ്പെട്ടു
ഭയം
കുട്ടിയെ സ്നാനപ്പെടുത്തി…
നൂറുവർഷം
വെള്ളവും വെളിച്ചവും
തൊട്ട ഒരു ശരീരം –
“കണ്ണേ… കരളേ….”
പുരുഷാരം;
ആരവങ്ങൾ
താലോലിക്കുന്ന
ഉടൽ
ദൈവം നോക്കിനിന്നു…
പാതയോരത്ത്
പാതിരാമഴനനഞ്ഞ്
ശവഘോഷയാത്ര
കണ്ടുനിൽക്കുന്ന
വൃദ്ധൻ
ദൈവത്തോടു ചോദിച്ചു:
ദൈവമേ
ജീവനുള്ളവിഗ്രഹത്തിനുമേൽ
പുരുഷാരം ചൊരിഞ്ഞ
നിന്നെ ചൊടിപ്പിച്ച
അതേ വായ്ത്താരി
ഉടഞ്ഞ വിഗ്രഹത്തിനു മേലും
ചൊരിയുന്നല്ലോ….?
ദൈവം
തുറിച്ചുനോക്കി
പിന്നെ പുഞ്ചിരിച്ചു
വൃദ്ധന്
ദൈവത്തിന്റെ
അസ്തിത്വം ബോധ്യപ്പെട്ടു
ഭക്തി
വൃദ്ധനെ
സ്നാനപ്പെടുത്തി.








