മൂന്ന് കവിതകൾ

ജോക്കർ

ജോക്കറില്ലെങ്കിൽ
കളിയിൽ നിന്നു പുറത്താകും.
ജോക്കറായാൽ പിടിച്ചു നില്ക്കാം.
കൈ ചേർത്തുപിടിച്ച്
അവൾ പറഞ്ഞു മസില് പിടിക്കാതെ
ചിരി വറ്റിയ മുഖത്ത്
ജോക്കർ ചിരി വരുത്താം.
ഞാൻ നിനക്ക് തണൽ
തീ വെള്ളം ചോപ്പിച്ച കണ്ണുമായി
ഞാനവളിൽ
കൈകാലിട്ടടിച്ചു.

വരുമോ !

നിന്ന നില്പിൽ
ഇണയുടെ സാമീപ്യമറിയുന്ന വൃക്ഷമായി
വയൽക്കണ്ണി വെള്ളമെത്തിക്കുന്ന കിണറായി
നിന്നെയെനിക്കു വേണം
നിറനിലാവിലും കാറ്റിലും നീ വരുമോ?

ലോഹ്യം

പുഷ്പിണിയായ ഭൂമിക്ക്
പ്രണയം നല്കി സൂര്യൻ
പാറപ്പുറത്ത് തബലത്താളമിട്ട് മഴ
കാറ്റിന് നല്കാനായി
വാസനയുമായി പൂവ്
അടുക്കള പറഞ്ഞത്
പുറത്ത് അറിയരുതെന്ന് അടുപ്പ്
ഉപ്പിലും മുളകിലും പുരണ്ട്
ആത്മകഥയെഴുതി വരാൽ മത്സ്യം.

വടകര ഓഞ്ചിയത്തെ മാടാക്കര സ്വദേശി. മണൽ, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിർമ്മിക്കുന്നില്ല, മഴ പെയ്തില്ല മയിലും വന്നില്ല, മലബാർ സ്‌കെച്ചുകൾ, കുറിയേടത്തു താത്രിയും കുറുകുന്ന അകത്തെഴുത്തും തുടങ്ങിയവയാണ് കൃതികൾ. കൈരളി കല, അറേബ്യാ അക്ഷരശ്രീ, അബുദാബി മലയാളി സമാജം, അരങ്ങ് അബുദാബി തുടങ്ങിയ പുരസ്‌ക്കാരങ്ങൾ നേടി.