വളക്കൂറുള്ള മണ്ണല്ല ഞാൻ

മുജ്ജൻമയാഴങ്ങളിൽ നിന്ന്
കുഴിച്ചെടുത്ത
രാശിയില്ലാത്ത
പശിമയറ്റ,വരണ്ട
നീർവാർച്ചയില്ലാത്ത മണ്ണ്.

നീയെന്ന ഭൂമിയുടെ
അച്ചുതണ്ടിനുചുററും
ചുറ്റിച്ചുറ്റി നീരറ്റു
പോയമണ്ണ്.

നിൻ്റെ കൃഷിയിടത്തിലെ
എക്കൽമണ്ണിൽ
വിളഞ്ഞുനിൽക്കുന്ന സ്വപ്നവിത്തുകൾ
എന്നിൽ വിതയ്ക്കാൻ
നീ നോക്കരുത്.

വേനലിൽ കരിഞ്ഞ്
വെട്ടുകിളികൾ വേട്ടയാടി
യജമാനൻമാർ വെറുത്തിട്ടുപോയ
ശാപജൻമത്തിൻ്റെ
നീരറ്റുപോയ മഴ
രുചിക്കാത്ത മണ്ണ്.

ഇരുട്ടിൻ്റെ അന്തരാളത്തിൽ
നദികളെ ഉണക്കി കുറുക്കി
മരങ്ങളെ മണ്ണിനടിയിൽ
ചുവന്ന പാറകളാക്കി
ഉറവവറ്റിയ മരുഭൂമിയെ
ദുരയുറങ്ങും മണ്ണ്…

അർത്ഥമില്ലാത്ത
രൂപം വരയ്ക്കുന്ന
മേഘങ്ങളെ നോക്കി ,
നെടുവീർപ്പിട്ട് നീയെന്ന
ശോണിമയെ
കാത്തിരിയ്ക്കാനല്ലാതെ
നിന്നിൽ അലിഞ്ഞു ചേരാൻ
കഴിയാതെ പോയ മണ്ണ്.

തൃശൂർ ജില്ലയിലെ താഴെക്കാട് സ്വദേശി. കേരള പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ആനുക്കാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. അഭിനയം, കഥ, തിരക്കഥ എന്നിവയിലും താൽപര്യം. പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഷോർട്ട്ഫിംലിമുകളിലും 2023ലെ ഇറ്റ്ഫോക്കിന്റെ ഇൻറർനാഷണൽ നാടകോൽസവത്തിലും അഭിനയിച്ചു. രണ്ട് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി . ആദ്യ കവിതാസമാഹാരം "ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്തരണ്ടിലകൾ".