പോലീസ് ഡയറി – 22 : ട്രെയിനിംഗ് ക്യാമ്പിലെ പ്രണയകഥകൾ

ട്രെയിനിംഗിനായി ക്യാമ്പിൽ എത്തിയ ദിവസം തന്നെ ക്യാമ്പ് ചുമതയുള്ള ഉദ്യോഗസ്ഥൻ എല്ലാവരെയും നിരത്തി നിർത്തി. ക്യാമ്പിലെ അച്ചടക്കത്തിനും അനുസരണക്കും മുൻതൂക്കമെന്നും അത് ലംഘിച്ചാൽ കടുത്ത ശിക്ഷ കിട്ടുമെന്നും പറഞ്ഞു. ക്യാമ്പിലെ വിലാസം പറഞ്ഞ് തന്നിട്ട് വീട്ടിൽ നിന്നും വരുന്ന കത്തുകൾ പരിശോധിച്ചേ തരൂ എന്നും ട്രെയിനിംഗിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ പ്രേമലേഖനമെഴുത്ത് ഇവിടെ അനുവദിക്കില്ലായെന്നും കൂട്ടത്തിൽ തറപ്പിച്ചു പറഞ്ഞു.

പ്രേമ കത്തുകൾ വന്നാൽ കർശന ശിക്ഷ കിട്ടുമെന്ന് ട്രെയിനിംഗ് ഹവിൽദാർമാർ പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും അതവഗണിച്ച് കത്ത് വരുത്തി പ്രേമം തുടർന്ന പലരും പിന്നീട് പലപ്പോഴായി പിടിക്കപ്പെട്ടിരുന്നു. കാമുകിക്ക് കത്തെഴുതിയപ്പോൾ എനിക്ക് നിന്നോട് രണ്ട് മൂന്ന് ( 2 , 3) കാര്യങ്ങൾ പറയാനുണ്ടായിരുന്നു എന്നെഴുതിയ സമയം ഒരു കോമ ഇടാൻ വിട്ടു പോയി എഴുതി അയച്ചകത്തിന് ചേട്ടന് “എന്നോട് ഇരുപത്തി മൂന്ന് കാര്യങ്ങൾ പറയാനുള്ളത് എന്താണ്?’ എന്നൊക്കെ ചോദിച്ച് സരസമായി കാമുകി അയച്ച മറുപടികത്ത് കയ്യോടെ പിടികൂടിയതും ആ സുഹൃത്തിനെ ട്രെയിനിംഗ് തരുന്ന ഹവിൽദാർമാരുടെ സൈഡ് റൂമിൽ കൊണ്ട് പോയി ജന്നലിൽ കാൽ ഉയർത്തി വച്ച് ‘ലോങ് ആമിൽ’ തലകീഴായി കിടത്തി ആ കത്ത് വായിപ്പിച്ചത് ജന്നലിൻ്റെ വിടവിലൂടെ അന്ന് മറ്റുള്ളവർ എല്ലാവരും കണ്ടിരുന്നതാണ്.

ഫയറിംഗ് പ്രാക്ടീസിന് മേൽമുറി എന്ന സ്ഥലത്തുള്ള ക്യാമ്പിലെ ഫയറിംഗ് ബട്ടിൽപോയ സമയത്ത് ‘ഞാൻ മേൽമുറിയിൽ നിന്നാണ് ഈ കത്തെഴുതുന്നത് ‘ എന്നും മറ്റും ഒരു സുഹൃത്ത് പ്രാണേശ്വരിക്ക് എഴുതിയപ്പോൾ “ചേട്ടൻ മേൽമുറിയിൽ നിന്നെഴുതുന്നതെന്തിനാ താഴെ മുറിയിൽ ഇരുന്ന് എഴുതി കൂടായോ” എന്നു ചോദിച്ചു കൊണ്ടുള്ള മറുപടി കത്ത് കസ്റ്റഡിയിൽ എടുത്ത ഹവിൽദാർമാർ ആ സുഹൃത്തിനെ കൊണ്ട് ഒറ്റകാലിൽ നിർത്തി ആ കത്ത് മുഴുവൻ വായിപ്പിച്ചതും സൈഡ് റൂമിനടുത്ത് കിടന്നിരുന്ന ഞങ്ങൾ കാണേണ്ടി വന്നിരുന്നു.

മറ്റൊരു സുഹൃത്ത് അതിലും കേമനായിരുന്നു. രണ്ടു വശത്തു നിന്നും സപ്ലൈ എന്ന് ചില പോസ്റ്റുകളിൽ KSEB ബോർഡ് വച്ചിരിക്കുന്നത് കണ്ടു കാണും. ഈ സുഹൃത്തിൻ്റെ കാര്യത്തിൽ എങ്ങനെ ബോർഡ് വക്കണമെന്ന് ആർക്കും ഒരു നിശ്ചയവുമില്ലായിരുന്നു. ഒരു ദിവസം തന്നെ വന്ന മൂന്ന് കത്തുകൾ ഒരുമിച്ച് ഹവിൽദാർമാർ പിടിച്ചപ്പോഴാണ് ആ അളിയൻ ഒരേ സമയം മൂന്നു പേരെ പ്രേമിച്ചുകൊണ്ടിരിക്കകയാണെന്നറിഞ്ഞത്. ചിരിച്ച് കൊണ്ട് കഴുമരത്തിലേക്ക് നടന്ന ഭഗത് സിംഗിനെ പോലെ സധൈര്യം പ്രിയപ്പെട്ട കാമുകിമാർക്ക് വേണ്ടി സൈഡ് റൂമിലെ ജന്നലിൽ കാൽ കൊരുത്ത് തലകീഴായി കിടന്ന് മൂന്ന്കത്ത്കളും ഉറക്കെ വായിച്ച ആ സുഹൃത്തിൻ്റെ അനശ്വര പ്രേമത്തെ അന്ന് എല്ലാവരും പ്രകീർത്തിച്ചിരുന്നു. എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം ആ സുഹൃത്തിനെ കണ്ടപ്പോൾ പഴയ മൂന്ന് ലൈനിലെയും സപ്ലൈ കട്ട് ചെയ്തിട്ട് നാലാമത്തെ മറ്റൊരു ലൈനിൽ നിന്നാണ് ജീവിതത്തിലേക്ക് കറണ്ട് എടുത്ത തെന്നറിഞ്ഞപ്പോൾ പ്രേമത്തിന് കണ്ണില്ലെന്ന് പറയുന്നത് എത്ര ശരിയാണെന്ന് തോന്നിപ്പോയി.

കാമുകിയുടെ മാമൻ അവിടത്തെ പോസ്റ്റ്മാൻ ആയതു കൊണ്ട് കത്തിലെ രഹസ്യം ചോരാതിരിക്കാനും പിടിക്കപ്പെടാ തിരിക്കാനും വീടിനടുത്തുള്ള ബേക്കറി നടത്തുന്ന സുഹൃത്തിൻ്റെ പേരിൽ കാമുകിക്ക് കത്തയച്ചിരുന്ന മറ്റൊരു വില്ലനും ഞങ്ങളുടെ ബാരക്കിൽ ഉണ്ടായിരുന്നു. എന്നാൽ പാസ്സിംഗ് ഔട്ടിൻ്റെ പരിശീലനത്തിനിടയിലാണ് ആ കാമുകി ബേക്കറിക്കാരനെ കല്യാണം കഴിച്ച കാര്യം സുഹൃത്തറിഞ്ഞത്. അതിനു ശേഷം ബേക്കറികാരനെ മനസ്സിൽ ഓർത്തുകൊണ്ട് അവൻ ഗ്രൗണ്ടിൽ ചവിട്ടിയ പൊടി പാറുന്ന സ്റ്റെപ്പുകൾ കണ്ട് കാര്യം അറിയാത്ത ഓഫീസർമാർ പലരും വെരി ഗുഡ് എന്ന് അഭിനന്ദിച്ചിരുന്നു.

കാമുകിയുടെ കത്ത് വന്ന ദിവസം കത്തിലെ വരികൾ ഓർത്ത്, കമാൻ്റ് ശ്രദ്ധിക്കാതെ നിന്നതിന് രണ്ടു കൈകളിൽ റൈഫിളും ഉയർത്തി പിടിച്ച് ഹൈപോർട്ട് ആമിൽ പല തവണ ഓടേണ്ടി വന്ന ഒരു സുഹൃത്തിൻ്റെ കാര്യം കേട്ടപ്പോഴാണ് പ്രേമം ഇങ്ങനെയും പണി തരും എന്ന് മനസ്സിലായത്. ഹവിൽദാർമാരെ പേടിച്ച് തുണി ഇസ്‌തിരി ഇട്ടു തരുന്ന ക്യാമ്പിലെ CFനെ വശീകരിച്ച് അയാളുടെ അഡ്രസ്സിൽ കത്തു വരുത്തി തേച്ച യൂണിഫോമിലൂടെ കത്ത് കൈമാറി കിട്ടി അങ്ങനെ സുരക്ഷിതമായി പ്രേമിച്ചിരുന്ന ഒരു അതിബുദ്ധിമാനായ സുഹൃത്തും ഞങ്ങൾ ക്കുണ്ടായിരുന്നു. പ്രേമത്തിൻ്റെ പവിത്രത അറിയാത്തതുകൊണ്ടായിരിക്കണം ട്രെയിനിംഗ് ക്യാമ്പിലെ ഹവിൽദാർ മാരെല്ലാം ക്രൂര സ്വഭാവക്കാർ ആയിപ്പോയിട്ടുള്ളത്.

കൊല്ലം ഉളിയനാട് സ്വദേശി. കേരളാ പോലീസിൽ നിന്നും സബ് ഇൻസ്പെക്ടറായി വിരമിച്ചു. സമൂഹമാധ്യമങ്ങളിലും സൗഹൃദക്കൂട്ടായ്മകളിലും സർവീസ് അനുഭവങ്ങൾ എഴുതാറുണ്ട്. നല്ലൊരു കാർട്ടൂണിസ്റ്റാണ്. കുങ്കുമം, കുമാരി തുടങ്ങിയ ആനുകാലികങ്ങളിൽ മുമ്പ് വരച്ചിരുന്നു.