പോലീസ് ഡയറി-1 : ഉളിയത്തടുക്ക

1989 ലെ ഒരു ഞായറാഴ്ച !

T K കൃഷ്ണമോഹൻ ( പ്രിൻസിപ്പൽ എസ് ഐ ), മാത്യു അഗസ്റ്റിൻ ( പ്രോബേഷണറി എസ് ഐ ).

ഞായറാഴ്ച വലിയ മാരണങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് മനസ്സിൽ കരുതി, കാസർഗോഡ് താലൂക്ക് ഓഫീസിന്റെ വരാന്തയിൽ കെട്ടിയ കൊതുകുവലക്കുള്ളിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു, ഞാൻ.

അടുത്തുള്ള പള്ളികളിൽ നിന്ന് നീട്ടിയും കുറുക്കിയുമുള്ള ബാങ്ക് വിളി കേട്ടു തുടങ്ങി. ആരോ കാൽചുവട്ടിൽ വന്ന് കൊതുവല പൊക്കി, കാലിൽ തട്ടുന്നു. ഏത് തെണ്ടിയാണ് വെളുക്കും മുമ്പ് കുത്തിപ്പൊക്കാൻ വരുന്നത് എന്നോർത്ത് വീണ്ടും ചുരുണ്ടുകൂടാൻ നോക്കുന്നേരം, “എണീക്കടോ, ഉളിയത്തടുക്ക വരെ പോണം. ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ട്.”

വനിത പോലീസൊന്നും ഇന്നത്തെപ്പോലെ ഇല്ലാത്ത കാലമാണ്. മാത്യു അഗസ്റ്റിൻ സാറാണ് ഇൻക്വസ്റ്റ്. മൂപ്പരുടെ ആദ്യത്തെ പ്രേതവിചാരണയാണ്. പോക്കെടം ഇല്ലാതെ കടവരാന്തയിലും നാല്കെട്ട് പോലുള്ള കാസർഗോഡ് താലൂക്കാപ്പീസിന്റെ വരാന്തയിലുമാണന്ന് മ്മടെ അന്തിയുറക്കം!

കാസർഗോഡ് പോലീസ് സ്റ്റേഷനും ട്രാഫിക് സ്റ്റേഷനും DySP ഓഫിസും സബ്ബ് ജയിലും ട്രഷറിയും ഇട്ടാവട്ടത്തിലുള്ള ഒരിടത്തായിരുന്നു. ഇതിനോട് ചേർന്ന്, ബ്രിട്ടീഷുകാരൻ പണിത നാല്കെട്ട് മോഡലിലുള്ള താലൂക്കാഫീസിന്റെ അകത്തിനിയുടെ വരാന്തയിൽ വലിയ ശല്യമില്ലാതെ കിടക്കാൻ സൗകര്യമുണ്ട്.

ഇടയ്ക്കിടെ താലൂക്ക് ഓഫീസിലെ കൊച്ചമ്മമാർ മുള്ളാൻ പോകാനായി മ്മളെ കവച്ച് കടന്ന് പോകുന്നതൊഴിച്ചാൽ മറ്റ് അസൗകര്യങ്ങളില്ല.

കാസർഗോഡ് ചക്കര ബസാറിൽ പോകുമ്പോൾ, ഉളിയത്തടുക്ക, സിതാംഗോളി, കാട്ടുകുക്കെ എന്നൊക്കെ ബോർഡ് വെച്ച പച്ച നിറമുള്ള ബസ്സുകൾ പോകുന്നത് കണ്ടിട്ടുണ്ട് എന്നല്ലാതെ സ്ഥലത്തെക്കുറിച്ച് എനിക്കോ എസ് ഐ ക്കോ ഒരു ധാരണയുമില്ല. ഉണ്ടേലുമില്ലെങ്കിലും പോയല്ലേ പറ്റു. പോലീസ് ജീപ്പ് കേടായതു കൊണ്ട് അബ്കാരി കോൺട്രാക്ടർ പ്ലാച്ചിക്കര കുഞ്ഞുട്ടിയുടെ ഒരു ജീപ്പ് തരാക്കി വെച്ചിരുന്നു, എസ് ഐ.

വിദ്യാനഗറിലെത്തിയപ്പോൾ അഗസ്റ്റിൻ സാർ ഒരു കട്ടൻ ചായ വാങ്ങിത്തന്നു. “രഘുനാഥാ! എന്റെ ആദ്യത്തെ അഭ്യാസമാണേ, നീ എഴുതിക്കോളണം എല്ലാം.” തിരുവിതാംകൂർ ഭാഷ അതേപടി പറയുന്ന അഗസ്റ്റിൻ സാറിനോട് എനിക്ക് ചെറിയ ഇഷ്ടമൊക്കെയുണ്ട് താനും.

രണ്ട് കുന്നുകൾക്കിടയിൽ നോക്കെത്താ ദൂരം നീണ്ടു കിടക്കുന്ന മുന്തിയ ഇനം മംഗള, കാസർഗോഡൻ കമുകിൻ തോട്ടത്തിന് നടുവിലെ ഒറ്റയടി വരമ്പിലുടെ രണ്ട് കിലോമീറ്റർ നടന്ന് സംഭവസ്ഥലത്തെത്തി.

“എന്താ മോനെ അടയ്ക്ക!”

തനി കൃഷിക്കാരൻ അച്ചായൻ എസ് ഐ ക്ക് പഴുത്ത് കുലകുലയായി കിടക്കുന്ന അടക്ക കണ്ടിട്ട് ഹാലിളകുന്നുണ്ട്.

കമുകിൻ തോട്ടത്തിൽ നിന്ന് ഒതുക്ക് കൽപ്പടവ് കയറിച്ചെല്ലുന്നത് അരുന്ധതി അഡിഗയുടെ വീട്ടിലേക്കാണ്. അന്നത്തെ അതിഥി 19 വയസുകാരി അരുന്ധതി അഡിഗയാണ്. കാർഷികവൃത്തിയിൽ നൂറ് മേനി വിളയിച്ച് പട്ടും വളയും വാങ്ങിച്ചിട്ടുള്ള രമേശ് അഡിഗയുടെ ഒരേ ഒരു മകൾ. അകായിലെ ഒരു ചാരുബഞ്ചിൽ പുഞ്ചിരിച്ചു കൊണ്ട് ഒരു സുന്ദരിക്കുട്ടി ഉറങ്ങുന്നു എന്നേ ആദ്യം തോന്നിയതുള്ളു.

പരിസരത്താകെ ജനങ്ങൾ അവിടവിടെ കൂട്ടംകൂടി നിന്ന് കുശുകുശുക്കുന്നുണ്ട്.

“ഓല് എന്തിനാപ്പാ ഈ കടുംകൈ ചെയ്തിനി, ഒറ്റ മോളല്ലെ ഇട്ട് മൂടാൻ സ്വത്തുമുണ്ട്!” എന്ന് ഒരു കൂട്ടർ.

മറ്റൊരു കൂട്ടർ “കല്യാണം കയ്ച്ചിറ്റില്ല, ഗർഭിണിയാണോലും?”

“തള്ളയില്ലാത്ത കുട്ടിയല്ലെ? രമേശ് അഡിഗ മകളെ ഇനി എന്തേലും?” ജനങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കൂടിക്കൂടി വരുന്നു.

അകത്ത് കയറി അലങ്കാരപ്പെട്ടിയിലെ ഒരു സാരി എടുത്ത് വൃത്താകൃതിയിൽ മറ കെട്ടി. അടുത്ത വീട്ടിലെ ചില സ്ത്രീകളെയും പഞ്ചായത്തുകാരേയും വരുത്തിച്ചു. നീളവും വണ്ണവും വർണ്ണവുമെല്ലാം എഴുതിയെടുത്തു. ഗോതമ്പ് നിറമുള്ള യൗവനയുക്തയും നല്ല ആകാരവടിവുമുള്ള അരുന്ധതിയെ വിവസ്ത്രയാക്കി അടിമുടി പരിശോധിച്ച് എഴുതിത്തുടങ്ങി.

പ്രഥമദൃഷ്ട്യാ പീഡനത്തിനിരയായിട്ടുണ്ടോ, പ്യുബിക് ഹെയറുണ്ടോ, മുടിയുണ്ടോ, ഉണ്ടങ്കിൽ നീളമെത്ര? എന്നൊക്കെ പരിശോധിക്കേണ്ടതായുണ്ട്.

നെഞ്ചകം പൊട്ടി, മകളുടെ വസ്ത്രമഴിക്കുന്നത് ആ അച്ഛൻ നോക്കി നിന്നു.

പാന്റീസ് ഊരിയതേ, വല്ലാത്തൊരു കാഴ്ചയായിരുന്നു അത്.

അതിസുന്ദരിയായ ആ പെൺകുട്ടിക്ക് പുരുഷലിംഗസമാനമായ ഒരവയവം ആയിരുന്നു ഉണ്ടായിരുന്നത് !!!

ഇങ്ങനെയുള്ള മനുഷ്യജന്മത്തെപ്പറ്റി പറഞ്ഞുകേട്ട അറിവേയുള്ളു. പണ്ടൊരിക്കൽ ബോംബെ-മംഗലാപുരം തീവണ്ടിയിൽ വെച്ച് കൈ നീട്ടിയും പോക്കറ്റിൽ ബലമായി കൈയിട്ടും യാത്രക്കാരെ ഭീഷണിപ്പെടുത്തിയും കാശ് വാങ്ങുന്നതായി കണ്ട കുറേ മനുഷ്യരെ ഓർമ്മ വന്നെങ്കിലും പൊടുന്നനെ ആ മുഖങ്ങൾ മാഞ്ഞു പോയി.

ട്രാൻസ്ജെൻഡറുകൾക്ക് ഇന്നത്തെപ്പോലെ സ്വീകാര്യത ലഭിക്കാതിരുന്ന ഒരു കാലമായിരുന്നു അത്. 19 വർഷക്കാലമത്രയും താനോ തന്റെ രക്ഷിതാക്കളോ ഈയൊരവസ്ഥ ലോകത്തോട് പറഞ്ഞിരുന്നില്ല. തന്റെ ജന്മമോർത്ത് ആ കുഞ്ഞ് ജീവിതത്തിൽ എത്രകണ്ട് തപിച്ചിട്ടുണ്ടാകും?

ഗർഭിണിയാണന്ന് പരിഹസിച്ചവർക്കറിയില്ലല്ലോ, ആ കുട്ടി അനുഭവിച്ച മനോവേദന.

എന്നെങ്കിലും, ഇവരെ സമൂഹം അംഗീകരിക്കുന്ന ഒരു കാലമുണ്ടാകണേ എന്ന് മനസ്സിൽ പറഞ്ഞ് ആ സുന്ദരിക്കുട്ടിയെ പായിൽ തെറുത്ത് ഞാൻ മംഗലാപുരത്തേക്ക്.

അമ്മയില്ലാതെ വളർന്ന കുഞ്ഞിനെ ആ അച്ഛൻ പോറ്റി വളർത്തിയത് എന്തെല്ലാം ആധികളോടെയാവാം.

അച്ഛൻ പീഡിപ്പിച്ചു കൊന്നു എന്ന് പറയാൻ മാത്രം തരംതാണ ഒരു ലോകത്ത് ആത്മഹത്യയല്ലാതെ മറ്റെന്ത് മാർഗ്ഗമാണാ കുട്ടിക്ക് മുന്നിലുണ്ടായിരുന്നത്?

വൈകിട്ട് മകളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡിയുമായി ഞാൻ മടങ്ങിയെത്തുമ്പോൾ എസ് ഐ മാത്യു അഗസ്റ്റിൻ രമേശ് അഡിഗയുടെ പ്രേത വിചാരണ ചെയ്തുതുടങ്ങിയിരുന്നു! മകൾക്ക് വേണ്ടി മാത്രം ജീവിച്ച ആ പിതാവ് ഇനി ആർക്ക് വേണ്ടി എന്ന് ചിന്തിച്ചിട്ടുണ്ടാകും അല്ലെ ?.

വയനാട് മാനന്തവാടി സ്വദേശി. കേരള പോലീസിൽ സബ്ബ് ഇൻസ്‌പെക്ടർ ആയി റിട്ടയർ ചെയ്തു. 'ശവങ്ങളുടെ കഥ എന്റേയും' എന്ന ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും സജ്ജീവം