അനക്കം

നിന്നുകൊടുക്കണം ഒറ്റക്ക്
പല്ലും നഖവും നിനക്കില്ല.
നോക്ക് വാക്ക്
മുതലായ പണിയായുധങ്ങളും വേണ്ട
ജടപിടിച്ച മുടിക്കാട്
പെട്ടെന്നു കത്തിപ്പിടിക്കും.
പച്ചമരക്കൂട്ടം പോലെ
മാറ് നീറി നീറിക്കിടക്കും,
വറ്റിപ്പോയ പാൽക്കുളങ്ങളും
ഉറവ കെട്ട കടലിടുക്കുകളും
സ്രവിക്കാത്ത നാണപ്പുഴയും കടന്ന്
പാദം തഴുകി
മറിച്ചിട്ട്
അകം പുറം
മൊരിച്ചെടുക്കുമ്പോഴാണ്
അടിക്കാടുകളിൽ
കവിത പൊട്ടുമ്പോലെ
ഒരനക്കം.