സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -28

അവസാന ഭാഗം: വിടവാങ്ങൽ

കാറ്റ് വിത്തിനെ വിളിക്കുന്നു ;
അതിനെ ചിറകുകളണിയിക്കുന്നു.

രണ്ടുപേരുമൊരുമിച്ച്
ഉറക്കം തൂങ്ങുന്ന കപ്പൽപ്പായകളെ
തട്ടിയുണർത്തുന്നു.

ബലിപീഠങ്ങളുടെയും ശ്മശാനങ്ങളുടെയും ദ്വീപുകൾക്കു മീതേ ചിറകടി മുഴങ്ങുന്നു.

ഗായകൻ പുല്ലാങ്കുഴലിനെ
ഉമ്മ വയ്ക്കുമ്പോൾ
കാമുകിയുടെ ഹൃദയത്തെ
അസൂയത്തിരകൾ മുക്കിക്കളയുന്നു.

‘പ്രേമങ്ങളും പ്രയാണങ്ങളും ‘
എന്ന പുസ്തകം മടക്കിവെച്ച് ദൈവം മേഘവാതിൽ തുറന്ന്
താഴേക്കു നോക്കുന്നു.

വിടവാങ്ങൽ പ്രസംഗം പൂർത്തിയാക്കുന്നതിനു മുമ്പേ
തൻറെ പുത്രനെ മിന്നൽക്കൈ അയച്ച് മടക്കി വിളിക്കുന്നു.

എന്നാണു തിരിച്ചുവരുന്നത്
എന്ന ചോദ്യത്തിനുത്തരം മാത്രം ബാക്കിയാവുന്നു.

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.