
കൊടുംമഴയിൽ
എന്റെ നാട്ടുകാരൻ
കുഞ്ഞാപ്പി
മുറ്റത്ത്
കസേരയിട്ട്
മഴകൊള്ളും.
പലരും ചോദിക്കും
“ഈയാൾക്ക്
ഭ്രാന്താണോ?”
അതെ,
ഒരു തരത്തിലുള്ള
ഭ്രാന്ത്.
അഞ്ചുവർഷം
കൂടുമ്പോൾ
ശരീരമാകെ
ഭ്രാന്തുപൂക്കും.
കുഞ്ഞാപ്പി
ഉച്ചത്തിൽ
പൊട്ടിച്ചിരിച്ചു കൊണ്ട്
പറഞ്ഞു:
“ഈ ഇരിപ്പിടം
ഞാൻ ആർക്കും കൊടുക്കില്ല.
മഴ വന്നാലും
വെയിൽ വന്നാലും
ഞാൻ
ഇവിടെത്തന്നെയിരിക്കും .
ഒരുനാൾ
രാവിലെ
മുറ്റത്ത് നോക്കുമ്പോൾ
കുഞ്ഞാപ്പിയുടെ
ഇരിപ്പിടം കാണാനില്ല.
ഒടുവിൽ
ഭ്രാന്തുപൂക്കുന്ന
ഇടങ്ങൾ
വളർന്നുപന്തലിച്ചു,
ആകാശമുയരെ
ഉയരുന്നതായി കണ്ടു.









