ഇരുളിൽ നിന്നൊരു ആത്മാവ്

“ആരാണ് അവിടെ
ആ ഇരുണ്ട വലയത്തിനുള്ളിൽ?”
ഉറക്കത്തിന്റെ അതിർത്തികളിൽ
മറഞ്ഞുനിന്നൊരു ചോദ്യം
എന്റെ മനസ്സിനെ
രാത്രിയോളം വേട്ടയാടിക്കൊണ്ടിരുന്നു.

ജാലകത്തിനപ്പുറം
കാറ്റ് ശ്വാസം വിടുന്നതുപോലെ മുഴങ്ങുകയായിരുന്നു,
മഴയില്ലാത്ത രാത്രിയിലും
മേഘങ്ങൾ ആകാശം മൂടിയിരുന്നു.
നക്ഷത്രങ്ങൾ പോലും
ഭയന്ന് ഒളിച്ചുപോയതുപോലെ
ആകാശം ശൂന്യമായിരുന്നു.

മുറിയിലെ വിളക്കിന്റെ
മങ്ങിയ വെളിച്ചം മാത്രം
ചുമരുകളിലൂടെ നടന്ന്
നിഴലുകളെ നീട്ടിക്കൊണ്ടിരുന്നു.

ആ നിശ്ശബ്ദതയിൽ
എന്റെ ഹൃദയമിടിപ്പ് പോലും
എനിക്ക് അന്യമായൊരു ശബ്ദമായി തോന്നി.

ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ
ഞാൻ കണ്ണടയ്ക്കാതെ കാത്തിരുന്നു.
അപ്പോൾ
പെട്ടെന്ന്…

ഒരു കറുത്ത നിഴൽ
ഇരുളിന്റെ ഉള്ളിൽ നിന്ന്
എന്നെ നോക്കി മുന്നിലേക്ക് വന്നു.

ഭയന്ന് എന്റെ വാക്കുകൾ വിറച്ചു.
“നി… നീ ആരാണ്…?”

അവൻ ചിരിച്ചില്ല,
കോപിച്ചില്ല,
പക്ഷേ അവന്റെ കണ്ണുകളിൽ
ആയിരം മരിച്ച കഥകളുടെ
നിശ്ശബ്ദത കിടന്നിരുന്നു.

അവൻ മൃദുവായി പറഞ്ഞു

“ഭയപ്പെടേണ്ട സുഹൃത്തേ…
ഞാൻ മരണത്തിന്റെ നാട്ടിൽ നിന്നെത്തിയ
ഒരു ആത്മാവാണ്.

ഇന്ന് ഞാൻ വന്നത്
നിനക്കൊരു ശാശ്വത സത്യം പറയാനാണ്.

നിങ്ങൾ ജീവിച്ചിരിക്കുന്നവർ
ഭൂമിയെ സ്വർഗ്ഗമെന്ന് വിളിക്കാറുണ്ട്,
പക്ഷേ ഞാൻ കണ്ടത്
മറ്റൊരു സത്യമാണ്.

നിങ്ങളുടെ ലോകം
ചിരികളുടെ പിന്നിൽ കരച്ചിൽ മറയ്ക്കുന്ന ലോകം.
മുഖങ്ങൾ എല്ലാം മനോഹരമെങ്കിലും
മനസ്സുകൾ പലപ്പോഴും ഇരുണ്ടതാണ്.

അവിടെ സ്നേഹമുണ്ട്
പക്ഷേ നിബന്ധനകളോടെ.
സൗഹൃദമുണ്ട്
പക്ഷേ സ്വാർത്ഥതയുടെ ചങ്ങലകളിൽ.
സത്യമുണ്ട്
പക്ഷേ ഭയന്ന് ഒളിച്ചിരിക്കുന്ന അവസ്ഥയിൽ.

അസൂയ മനുഷ്യന്റെ രക്തത്തിൽ കലർന്നിരിക്കുന്നു,
കപടത അവരുടെ നിഴലായി പിന്നാലെയുണ്ട്.
ഒരാൾ വീഴുമ്പോൾ
കൈ പിടിച്ച് ഉയർത്തുന്നതിനെക്കാൾ
കാണികൾ കൂടി നിൽക്കുന്നതാണ് കൂടുതൽ.

പക്ഷേ…
മരിച്ചവരുടെ ലോകം അങ്ങനെയല്ല.

അവിടെ ആരും
മറ്റൊരാളുടെ സന്തോഷം കണ്ടു അസൂയപ്പെടുന്നില്ല.
അവിടെ മുഖംമൂടികളില്ല,
വഞ്ചനകളില്ല,
വാക്കുകൾക്ക് വിഷമില്ല.

അവിടെ സമാധാനം
ഒരു നദിപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു.
നിശ്ശബ്ദത പോലും
ഒരു പ്രാർത്ഥനപോലെ മനസ്സിനെ തഴുകുന്നു.

ആരും ആരെയും വിധിക്കുന്നില്ല,
ആരും ആരെയും വേദനിപ്പിക്കുന്നില്ല.

ജീവിച്ചിരിക്കുന്നവർ
മരണത്തെ ഏറ്റവും വലിയ ഭയമായി കാണുന്നു,
പക്ഷേ ചിലപ്പോൾ
മനുഷ്യരുടെ ക്രൂരതയാണ്
മരണത്തേക്കാൾ ഭയപ്പെടുത്തുന്നത്…”

അവന്റെ വാക്കുകൾ
എന്റെ ഹൃദയത്തിനുള്ളിൽ
മിന്നലായി വീണു.

ഞാൻ ഒന്നും പറയാനായില്ല.
മുറിയിലെ കാറ്റ് പോലും
അവന്റെ ശബ്ദം കേട്ട് നിശ്ചലമായിരുന്നു.

ഒരു നിമിഷം കഴിഞ്ഞപ്പോൾ
ആ നിഴൽ പതുക്കെ ഇരുളിലേക്ക് അലിഞ്ഞുപോയി.

വീണ്ടും മുറി നിശ്ശബ്ദമായി.
പക്ഷേ ആ രാത്രിക്ക് ശേഷം
എന്റെ കണ്ണുകൾ മനുഷ്യരെ
മുൻപത്തെ പോലെ കണ്ടില്ല.

ഇപ്പോൾ ഞാൻ ഓരോ ചിരിയുടെയും പിന്നിൽ
മറഞ്ഞിരിക്കുന്ന വേദന തിരയുന്നു,
ഓരോ വാക്കിന്റെയും പിന്നിൽ
സത്യത്തിന്റെ ശബ്ദം കേൾക്കാൻ ശ്രമിക്കുന്നു.

കാരണം അന്ന്
ആ ഇരുണ്ട ലോകത്തിൽ നിന്ന് വന്ന ആത്മാവ്
എനിക്ക് പറഞ്ഞത്
മരണത്തിന്റെ കഥയല്ലായിരുന്നു
മനുഷ്യരുടെ ജീവിതത്തിന്റെ
അറിയാത്ത സത്യങ്ങളായിരുന്നു.

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശം. ദീർഘകാലം വിദേശത്തായിരുന്നു. ഇപ്പോൾ സ്വകാര്യ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ചെയ്യുന്നുകവിതകൾ. കഥകൾ , മാപ്പിളപ്പാട്ടുകൾ, ലേഖനങ്ങൾ എന്നിവ എഴുതി വരുന്നു.