
ഇളംതിണ്ണ വിയർപ്പാറ്റിക്കിടക്കുന്നു
ചുടുകാറ്റിൻ കൊടിപാറുംകുതിപ്പിനെ
വകവയ്ക്കാതെ ,
വരത്തുപോക്കുണ്ടീവഴി പകൽക്കിനാക്കുളി
കഴിഞ്ഞിറങ്ങുന്ന വെയിൽപ്പൂതം
ഇടവിടാതെ .
നടക്കയാണച്ഛൻ ,ചോടുറയ്ക്കാ
ക്കുഞ്ഞിൻ വിറപാദം
പതുക്കെയമർത്തിയൊന്നും
നൊന്തു പോകാതെ .
പാടുകയായ് ജിബ്രാൻ * നിങ്ങൾ
കാലമർത്തിച്ചവിട്ടല്ലേ ,
“താഴെയൊരു പാവം പ്രാണൻ
മിടിയ്ക്കുന്നുണ്ടേ . “
നടന്നിട്ട് ഇടയ്ക്കൊന്നു നിന്നു
ചുറ്റും കണ്ണോടിച്ച്
പാറി വീഴും കരിയില
യ്ക്കൊപ്പംവിറച്ച്,
നീരുകെട്ടുംപാദച്ചൂടിൽ
വിങ്ങിയും വലിഞ്ഞും
ജന്മക്കടമറുത്തെറിയാനും
ശേഷി പോരാതെ ,
വാതിൽ മറഞ്ഞൊരു കിളിനോട്ടം,
പുറത്തിരമ്പുന്ന
വർത്തമാനക്കരിങ്കടൽ
ക്കാറ്റുവീശുമ്പോൾ ,
അകത്തേക്കു വലിഞ്ഞു
മൊളിച്ചും മുറിയ്ക്കകത്തു
തുളമ്പുമിരുട്ടറകളിൽ
തനിച്ചിരുന്നും
ഇന്നലെ പ്രവാചകനെ *വരഞ്ഞിട്ട
വിരൽത്തുമ്പിൽ
തരിപ്പും കടച്ചിലുമായ്
കാലം കടിയ്ക്കെ ,
ശ്ലോകമുദ്രിതമാം ചുണ്ടടഞ്ഞ്,
വാക്കിടറിത്തള്ളും
ഓർമതെറ്റിപ്പിണങ്ങിപ്പോം
പഴുതിലൂടെ ,
നുഴഞ്ഞേറും കരിനാഗപ്പുളപ്പിനെ
മിന്നലാടും കാർമുകിലെ
പടർന്നാടും
പടർപ്പുകളെ ,
ഓർമമൂടും പായൽ വകഞ്ഞിറ്റു
വെള്ളം തെളിഞ്ഞൊട്ടു
നേരമൊരു കുഞ്ഞു സൂര്യ
നുദിച്ച പോലെ ,
തെളിഞ്ഞല്പനേരം വീണ്ടും
ഇരുട്ടിൻ്റെ ഇടനാഴിത്തണു
പ്പിലേയ്ക്കൂർന്നുതാണു
മുങ്ങിപ്പൊങ്ങിയും ,
ഇരിയ്ക്കയാണച്ഛൻ
പകൽവെട്ടം വന്നുതട്ടും
വാതിൽ തുറക്കാതെ
കളിക്കൂട്ടംവിട്ട കുട്ടിപോൽ .
മേശമേലട്ടിയായ് വച്ച
അക്ഷരക്കൂട്ടത്തിൻ നടു_
ക്കൊരു മഹാഗ്രന്ഥം പോലെ
പൊടിപിടിച്ചും ,
വക്കൊടിഞ്ഞും താളടർന്നും
ഇരട്ടവാലൻ കരണ്ടും
വാക്കിൻചൂടിൽ വിയർക്കുന്ന
ഒരു പുസ്തകം .
ഒന്നു തൊട്ടാൽ തുറന്നു പോംവാതിൽ ,
പഴങ്കഥക്കെട്ടിൻ താൾമറിഞ്ഞു
തുറക്കുന്ന
മുയൽക്കുഴിയിൽ
വീണു മുങ്ങിക്കേറി വരും
ബാലരൂപം കണ്ടുകൺമിഴിക്കെ
തുടു വിരലാലേ
കണ്ണുപൊത്തുമ്പോൾ ,
സമയപ്പുഴക്കരയ്ക്കു
മപ്പുറമായച്ഛൻ
ഇക്കരയ്ക്കു മണൽക്കാട്ടിൽ
പെട്ടകുട്ടി ഞാൻ .
* ഇതേ ആശയം വരുന്ന വരികൾ താൻ ആരാധിച്ചിരുന്ന അന്ധനായ അബു അല അൽ മാരി (പത്താം നൂറ്റാണ്ട് ) എന്ന അറബി കവിയിൽ നിന്നും ജിബ്രാൻ തൻ്റെ ആത്മക്കുറിപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
* ജിബ്രാൻ്റെ ദി പ്രോഫറ്റ് എന്ന കൃതിയുടെ മലയാള വിവർത്തനം









