
കാറ്റിൽ വിറകൊള്ളും
കവുങ്ങിൻ പൂക്കുല കയ്യിലേന്തി,
മലമേൽ തുള്ളിയുറയും
പടിഞ്ഞാറേ സൂര്യൻ, താഴെ;
അന്തിനേരം പൊയ്കയിലാരോ
ചന്തത്തിൽ കോറിയ
സർപ്പക്കളങ്ങൾ മായ്ക്കുന്നു.
നറുവെണ്ണിലാവിൻ
നൂറും പാലും നക്കിക്കുടിച്ച്,
നെടുകെപ്പിളർന്ന നാവുമായിരുട്ട്
ഉരഗവേഗത്തിൽ ജലച്ചുഴിക്ക് കീഴെ
പുളഞ്ഞിറങ്ങിയലസം
വിഷ്ണുതല്പമായ് ചുറ്റിക്കിടക്കവേ,
തെളിഞ്ഞ നീർപ്പൊയ്കതൻ
അരക്കെട്ടിൽ പോറിയ
പന്നഗപ്പല്ലുപോൽ ചന്ദ്രക്കലയൊന്നു നീറി.
തിരുവാതിരക്കുളി കഴിഞ്ഞീറൻ
ക്ലാവുടുത്ത് പടവിലിരിക്കും
കൽപ്രതിമ ഞാൻ; പൊടുന്നനെ
മുൻപിൽ കൺകെട്ടുകാഴ്ച:
നീലപ്പൊയ്ക, നാരായണനായ്
തോന്നിയിരുട്ടിൽ
അവനുടെ നാഭിച്ചുഴിയിൽ
താമരവള്ളികൾ പൂക്കുന്നു.
നാരായണി;
ഏറിയ നാണത്താലിളകും
ചെറുതോണി, അവൾ
പങ്കായക്കയ്യാലിരു കണ്ണുംപൊത്തി,
ഉടലാ,ലവനെ കെട്ടുപിണഞ്ഞ്
തിരുമാറത്ത്
തിളങ്ങിയിരുട്ടിൽ
പ്രേമത്തിൻ കൗസ്തുഭമായ്.
അധോമുഖ ശയനമായി
ആയിരം കണ്ണടച്ചി,രുളാം ആദിശേഷൻ
ലജ്ജാവതിപോൽ
ചിലന്തികൾ നെയ്തൊരു
വെള്ളിനിലാവിൻ വീശുവല
പുതച്ചഴകിൽ, ഉടലാകെ.
പാതിയുറക്കത്തിൽ
പൊയ്‌കിനാവിൻ മായിക ലോകത്ത്
ആമോദ,ക്കൊടിക്കൂറ പാറിച്ചെൻ
മനക്കോട്ട ഉയരവേ,
ഉളിപോലുയർന്നൊരദൃശ്യക്കരം
തൊട്ടു; നിറുകയിൽ
പെരുന്തച്ചനോ?
അകാലത്തിലുറച്ചുപോയെൻ
ശിലാവ്യഥയ്ക്കന്ത്യമായ്.
ഞാനുണർന്നൂ ശ്രീകോവിലിൽ
സിന്ദൂരാരുണ വിഗ്രഹമായ്.
ഞാനായി ശ്രീമത്സിംഹാസനേശ്വരി;
ഞാനായി ത്രിപുര സുന്ദരി.
മൃത്യുഞ്ജയ,
*നരക,പ്പഴത്തിനുള്ളിൽ
മൃതിപ്പെട്ടു
മൃത്യുദാഹത്തിൻ കൃമികീടജന്മം.
തിമിർത്തു പെയ്യുന്നു
ഇളകിയാർക്കും
പൊയ്കയിൽ രാമഴ.
മഥനമായ് മലമേലെ പൊങ്ങി
കൽക്കണ്ടംപോൽ അമ്പിളിച്ചന്തം.
സ്വപ്നത്തിൽ
നിലാമഴ
ഇറ്റിയിറ്റി വീണി,രട്ടിച്ചു നാവിൽ
തൃമധുര,ക്കൂമ്പാരം.
”ഞാനഹോ
കൃതാർത്ഥയായേൻ ജഗന്നാഥ!
നിന്നെക്കാണായ്
വന്നതുമൂലമത്രയുമല്ല ചൊല്ലാം.
പത്മജരുദ്രാദികളാലപേക്ഷിതം പാദ-
പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ”
(അഹല്യാസ്തുതി)
*പരീക്ഷിത്ത് രാജാവിന്റെ മരണം.








