ഷാരോണിന്റെ താഴ് വാരങ്ങൾ..

താഴ്‌വരകൾക്കപ്പുറം
പ്രണയത്തിന്റെ നീലിച്ചകുന്നിനുമുകളിലൊരു
തിര കല്ലിച്ച കടൽ
പിളരുന്നു.

ശൈത്യമിറ്റും കൈകൊണ്ട് നീ
വരച്ചനരച്ചയാകാശമെന്റെ
നീണ്ടമുടിയിഴകളിൽ
ഉമ്മവെയ്ക്കുന്നു.

നീ തന്ന മധുരപാനീയമെന്റെ
സിരകളെയുരുക്കി മൃത്യുവിൻ
കുഴലിലൂടെ ഒലിച്ചിറക്കുന്നു.

നമ്മൾ കണ്ടുമുട്ടിയകായലോരങ്ങളിൽ
മണൽത്തരികൾ നമുക്കായി
നക്ഷത്രപാവിരിച്ചിട്ടും
നിന്റെ നെറ്റിയിലെ
സിന്ദൂരപ്പടർപ്പുകളിൽ
ഞാനൊരുവിയർപ്പിൻ
പ്രണയരേണു കൊഴിച്ചിട്ടും,
മടുത്തുവെന്ന് നിന്റെ മിഴികൾ പോലും
എന്നോട് ഒന്നും ഉരിയാടിയില്ലല്ലോ?

കസ്തൂരിമാനുകൾ ഇണ ചേരുമ്പോൾ
കാത്തുനിന്ന നിന്നിലെ
വരണ്ട അധരമിറ്റിച്ച രുധിര
സമാധിയിൽ എന്നെ ബലിനൽകുമ്പോൾ

സ്വർഗ്ഗത്തിലെ കൊട്ടാരങ്ങളിലെ
ഏതു സിംഹാസനത്തിലായിരിക്കും
ദൈവമെനിക്കായി ഇരിപ്പിടം
മാറ്റിവെച്ചിട്ടുണ്ടാവുക.

പൊള്ളിപ്പോയ ഒരാൺമരച്ചില്ല,
ഇലകൾകൊഴിച്ച് പുഴകളെ
പുണരാനാകാതെ
കണ്ഠമിടറിവീണതും,
പെറ്റവേവിന്റെ
നീറ്റലുമായമ്മയെന്റെ
കുഴിമാടത്തിന് കാവലിരുന്നതും
നീ ഓർത്തില്ലേ?

കാമത്തിന്റെ കച്ച കെട്ടിയയൊരു
തിറയാട്ടിനും ഞാൻ മോഹിച്ചില്ലല്ലോ?
പരിശുദ്ധിയുടെ നിറഞ്ഞ
സുഗന്ധവാഹിനിയായി
ഞാൻ നിന്റെ ജാലകത്തിലെ
കറുത്തശലഭമായത്
ഞാൻ മാത്രമറിയാതെപോയത്…

വിരൽത്തുമ്പിൽ നിർനിമേഷത്തിന്റെ
വസന്തങ്ങൾ പൂക്കുന്നതു
കാത്തിരുന്ന ഞാനൊരു
രക്തസാക്ഷിയായിരുന്നു.

ജാതകത്തിന്റെ കറുത്ത
കളളിയിലിറ്റുവീണ ഒറ്റുതൻമാത്രകൾ
നിന്നെ കാത്തിരിക്കുമ്പോൾ
ഞാൻ ഉണ്ടായിരുന്നെങ്കിൽ
കറുപ്പണിഞ്ഞ് നിനക്കായ്
ബലിപീoത്തിനു മുന്നിൽ
ഹാജരായേനെ..

എന്റെ പ്രണയത്തിന്റെ
കൈയൊപ്പുകൾ
കൂട്ടിയിട്ടു കത്തിച്ച് ഭൂമിയിലാരോ
തീകായുന്നുണ്ട്.

അതിൽ ഒന്നാംപേരുകാരി
നീയായിരുന്നു.
ഓർക്കുമ്പോൾ,
മേഘങ്ങൾക്കുള്ളിൽ
ഞാനൊന്നു മിന്നിമറഞ്ഞു
വിതുമ്പിക്കോട്ടെ……

തൃശൂർ ജില്ലയിലെ താഴെക്കാട് സ്വദേശി. കേരള പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ആനുക്കാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. അഭിനയം, കഥ, തിരക്കഥ എന്നിവയിലും താൽപര്യം. പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഷോർട്ട്ഫിംലിമുകളിലും 2023ലെ ഇറ്റ്ഫോക്കിന്റെ ഇൻറർനാഷണൽ നാടകോൽസവത്തിലും അഭിനയിച്ചു. രണ്ട് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി . ആദ്യ കവിതാസമാഹാരം "ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്തരണ്ടിലകൾ".