ദൈവം കാഴ്ച്ചക്കാരനാകുമ്പോൾ…

തിളച്ച് തിളച്ച് തുളുമ്പുന്ന
ഭൂമിയുടെ നഗ്‌നമാറിലേയ്ക്ക്
നരക ശിരസ്സിൽ നിന്നൊരു
ഇരുൾ നദി വരിയിട്ടു വരുന്നത്,
ജനിമൃതികളുടെ ജാതകകണക്കിൻ
താളിയോലക്കെട്ടു ചുമന്നാണ്.

കുഞ്ഞു ജഡങ്ങൾ
കൂട്ടിയിട്ട കത്തിയമർന്ന
സ്‌കൂൾ വരാന്തയിൽ,
അവർക്ക് തീക്കച്ചകൾ
ഞൊറിഞ്ഞു കെട്ടിയത്
മനുഷ്യർ തന്നെ..

നിരത്തി കിടത്തിയ
ബാല്യങ്ങൾ ചിതറിയ
പാവകളിലേയ്ക്ക്
കണ്ണെറിയുന്നു.

മത കനപ്പു നിറഞ്ഞ
പാൽക്കുപ്പികളിൽ
വിഷക്കൊഴുപ്പടിഞ്ഞു
തൂറ്റുന്നു.

ബോംബർ മിസൈലുകളുടെ
കണ്ണുകൾ മൃതഭോഗാസക്തിയിൽ
ഇടിഞ്ഞകെട്ടിടത്തിൽ
തൂങ്ങിയാടുന്ന കബന്ധങ്ങളിൽ
പരിഷ്ക്കാര
പച്ചപ്പ് തുന്നുന്നു…

സോമരസ നദിയിൽ
കുളിച്ചുകയറിയ ദൈവം
പറുദീസയിൽ
തരുണികളുടെ മാറിടത്തിൻ
അളവെടുക്കുന്നു..

കാപട്യത്തിൻ്റെ
പെരുങ്കടൽ ഉരുകിയൊലിച്ചു
കാലത്തിൻ്റെ
കണ്ണുനീർ ലാവയാകുമ്പോൾ
തൊലിപുറത്ത് നീതിയുടെ
കുരിശു രൂപം വരയ്ക്കുന്നുയാളുടെ
പേരെന്താണ്…

കാടത്തത്തിൻ്റെ നെറുകയിൽ
സൂര്യൻ മറവിയുടെ
ജാലകത്തിലൂടെ കാണുന്നത്
ചിന്നിച്ചിതറിയിട്ടും
കൈവിരൽ നുണയുന്ന
പൈതലുകളെ തിരയുന്ന
മാതൃത്വത്തേയാണ്.

വൈകൃത മനസ്സിൻ്റെ
ശാസ്‌ത്രനിർധാരണിയിൽ
കൂട്ടികിഴിച്ച് കാലം
വലിയ ശൂന്യതയുടെ
ഇടനാഴിയിലേയ്ക്ക്
ലോകത്തെ കൈപ്പിടിയ്ക്കുന്നു..

മതാന്ധതയുടെ മരവിച്ച
വിരലുകൊണ്ട്
കൊത്തിയുണ്ടാക്കിയ
വചനങ്ങൾകൊണ്ട് ആർക്കും
ഭൂമിയിലെ
തീമഴയണയ്ക്കാനാവില്ല..

വെറുപ്പിൻ്റെ വെളുത്തച്ചിറകിൽ
നിരാശയുടെ ചുവന്നലോഹം
പഴുത്തു തൂവുമ്പോൾ
അജ്ഞതയുടെ പുഴുക്കൾക്ക്
മൾബെറിയുടെ
ഇതളുനൽകുകയാണു
ഞാൻ..
ദൈവമത് കണ്ണിമചിമ്മാതെ
ഉററുനോക്കുന്നു…

തൃശൂർ ജില്ലയിലെ താഴെക്കാട് സ്വദേശി. കേരള പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ആനുക്കാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. അഭിനയം, കഥ, തിരക്കഥ എന്നിവയിലും താൽപര്യം. പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഷോർട്ട്ഫിംലിമുകളിലും 2023ലെ ഇറ്റ്ഫോക്കിന്റെ ഇൻറർനാഷണൽ നാടകോൽസവത്തിലും അഭിനയിച്ചു. രണ്ട് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി . ആദ്യ കവിതാസമാഹാരം "ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്തരണ്ടിലകൾ".