അവളുടെ സംഗീതം

തീണ്ടൽ കല്യാണം കഴിഞ്ഞ് പിറ്റേന്ന്
അടുക്കളയിൽ മെലിഞ്ഞുതുടങ്ങിയ
അവളെ നോക്കി
മീശ പിരിഞ്ഞു
“പെണ്ണായിരിക്ക്ണു”

പാത്രങ്ങളുടെ കലപിലയും
വിഴുപ്പലക്കലിന്റെ ഓർക്കസ്ട്രയും
അരി തിളക്കലിന്റെ ഓളവും
പിറുപിറുക്കലിന്റെ ബിജിഎമ്മും
സംഗീതം പോലെ
അവളും പെണ്ണായി

പകൽ സ്വയം വിയർപ്പിലും
ഇരുട്ടുനേരത്ത് ആരുടെയോ വിയർപ്പിലും
അവളുടെ മാനം മുങ്ങിത്താഴ്ന്നു

റേഷൻ ഷാപ്പിലെ നീണ്ട ക്യൂവിൽ
ഒടുക്കം തൊട്ട് മൂന്നാമതായിരുന്നിട്ടും
അളവ് യന്ത്രത്തിന്റെ
തുറിച്ചു നോട്ടം മാറിലേറ്റ്
അവൾ
അന്നം മുടക്കി തിരിഞ്ഞു നടന്നു

അടുത്ത നാളിലെ
സംഗീതക്കച്ചേരിക്ക് ഓളം കിട്ടാൻ
ഷാപ്പിനടുത്തുള്ള കടയിൽ
അരിക്ക് ഓർഡർ ചെയ്തപ്പോൾ
കണ്ണുതെറ്റി ഉപ്പുരുചിയുള്ള വിരസമായ പഞ്ചസാര
കവറുനിറഞ്ഞു

വാരിയെല്ലിനെ ശപിച്ചുകൊണ്ട്
അവൾ സംഗീതം തുടർന്നു

ചലാനിൽ പൂജ്യം അധികമുണ്ടെന്ന്
ഒച്ചവെക്കാനൊരുങ്ങിയപ്പോൾ
“പെണ്ണ്” അവളെ തടഞ്ഞു

ഒടുക്കമൊരു നിലാവുള്ള രാത്രിതന്നെ
സംഗീതക്കച്ചേരിക്കിടെ
വീർപ്പുമുട്ടി
അന്നം മുട്ടി
അവൾ കാലം ചെയ്തപ്പോൾ
പോസ്റ്റുമോർട്ടം റിപ്പോർട്ട് കെട്ടഴിഞ്ഞു
“സ്വാഭാവിക മരണം”

ആണത്തത്തിന്റെ അരങ്ങിൽ
അസ്വാഭാവികത നിഴലിച്ചു നിൽക്കെ
പെണ്ണാത്മാവ് ജീവിതത്തെ ഇഴപിരിച്ചു
“ദുരൂഹം,ആണായാൽ മതിയായിരുന്നു”

വയനാട് പനമരം സ്വദേശി. ഇമാം ഗസ്സാലി അക്കാദമിയിൽ പ്ലസ് ടു വിദ്യാർത്ഥി ആണ്