മറിമായം

അടുത്ത വീട്ടിലെ
ചേച്ചിയിൽ നിന്നാണ്
നാരായണൻ ചേട്ടന്റെ
പലചരക്കുകടയിൽ
അസ്സൽ വിഷം കിട്ടുമെന്ന്
സൈനാത്ത അറിഞ്ഞത്

എടുപിടീന്ന് ഫോണെടുത്ത്
പുതിയാപ്പിളയെ വിളിച്ചു
സന്തോഷം പറഞ്ഞു
മഞ്ചയിലും, തട്ടിൻ പുറത്തും
പതിഞ്ഞിരിക്കും എലി ശല്യം
തുടച്ചു നീക്കുന്നത്
കിനാവ് കണ്ടു.

രാത്രി അത്താഴത്തിനു
ചേച്ചി പറഞ്ഞ
അതേ റസ്റ്റോറന്റിൽ നിന്നും
പാഴ്സല് വാങ്ങാൻ
പറയാനും മറന്നില്ല

കറിവെക്കാൻ വാങ്ങിയ
പൂളയും, ഇറച്ചിയും
ചെറുകണ്ടങ്ങളാക്കി
വിഷം പുരട്ടി നാലുപാടും
വിരുന്നൊരുക്കി

ഏമ്പക്കം വിട്ടു
കിടക്ക വിരിച്ചു,
വിളക്കണച്ചു.
മച്ചിൻ പുറത്തെ ശബ്ദം
നടന്നു തുടങ്ങിയപ്പോൾ
സൈനാത്തയൊന്ന് ഊറിച്ചിരിച്ചു

കൂടപ്പിറപ്പിന് പോലും
എച്ചില് നൽകും
മനുഷ്യരൊരുക്കിയ വിരുന്നിൽ
ചതി മണത്ത എലികൾ
പതിഞ്ഞിരുന്നെങ്കിലും
അന്നം ദൈവമാണെന്ന്
എവിടെയോ കേട്ട വാക്കിൽ
ചതി മറന്നു വിശപ്പിനാൽ
ഒന്നിൽ നിന്നു മറ്റൊന്നിലേക്ക്
ചാടിക്കടിച്ചു.

അതിരാവിലെ തന്നെ
സൈനാത്തയുടെ മുറ്റത്ത്
പാഞ്ഞെത്തിയ
ആംബുലൻസിൻ ശബ്ദം
ആളുകളെ വിളിച്ചു കൂട്ടി,
ഇടയിൽ ആരോ പറഞ്ഞു കേട്ടു
ഹോട്ടലിലെ ഭക്ഷണത്തിൽ
വിഷബാധയാണത്രെ…!

സ്വദേശം, വയനാട് ജില്ലയിലെ ചൂരൽമല. കാരന്തൂർ മർകസ്സിൽ ബിരുദ വിദ്യാർത്ഥിയാണ്