മരണനിറത്തിൽ ചിരി

ഇന്നലെയും കൂടി ചിരിച്ചു
വർത്തമാനം പറഞ്ഞതാ
മകൾ പ്രമുഖ കോളേജിൽ
ബിരുദപഠത്തിന് ചേർന്നത്

ഇന്നലെയും കൂടി ചിരിച്ചു
വർത്തമാനം പറഞ്ഞതാ
കുടുംബവകയിലെ സ്വത്ത്
പെങ്ങളുമായുള്ള
തർക്കം തീർത്ത് ഭാഗം
കിട്ടിയ കാര്യം

ഇന്നലെയും കൂടി ചിരിച്ചു
വർത്തമാനം പറഞ്ഞതാ
വളരെ കാലത്തിനുശേഷം
ഭാര്യയും മകൾക്കുമൊന്നിച്ച്
വസ്ത്രാലയങ്ങൾ ഭോജനശാലകൾ
സിനിമാശാലകൾ കറങ്ങിനടന്നത്

ഇന്നലെയും കൂടി ചിരിച്ചു
വർത്തമാനം പറഞ്ഞതാ
അടഞ്ഞു തീരാത്ത
ഭാവനവായ്പ്പയിനിയു-
മേറെയുണ്ടെങ്കിലും
മുകളിക്കൊരു നില
പണിയാനുള്ള മോഹം

ഇന്നലെയും കൂടി ചിരിച്ചു
വർത്തമാനം പറഞ്ഞതാ
പുതിയൊരു കാറുവാങ്ങാനുള്ള
ആഗ്രഹം

ഇന്നലെയും കൂടി ചിരിച്ചു
വർത്തമാനം പറഞ്ഞതാ
ഡി എ കുടിശ്ശിക കിട്ടാനുള്ളത്
അടുത്ത പരിഷ്ക്കരണത്തിൽ
എത്തി ചേരാൻ സാധ്യതയുള്ള
സ്കെയിൽ

ഇന്നലെയും കൂടി ചിരിച്ചു
വർത്തമാനം പറഞ്ഞതാ
കഴിഞ്ഞ എൻ ജി ഒ
സമ്മേളനത്തിന് പോയപ്പോൾ
നഗരത്തിലെ ബാറിൽ
സർക്കാർ ഗുമസ്തനാണെന്നതു മറന്ന്
രാവേറും വരെ കുടിച്ച്
കുന്തം മറിഞ്ഞത്

ഇന്നലെയും കൂടി ചിരിച്ചു
വർത്തമാനം പറഞ്ഞതാ
തിരിച്ചു കിട്ടില്ലെന്ന്‌ കരുതിയ
ശിപായി നാരായണേട്ടൻ വാങ്ങിയ
പണം മടക്കിത്തന്നത്

അതിനിടയിലൊന്നും
മൗനം കൊണ്ടുപോലും
പറഞ്ഞില്ല ഒറ്റയ്ക്ക്
മടങ്ങി പോകാനുള്ള
തീരുമാനം

അല്ലെങ്കിലും
കൊല്ലാൻ പോകുന്നവരെയും
ചവാൻ പോകുന്നവവരെയും
ഒറ്റനോട്ടത്തിലറിഞ്ഞളക്കാൻ
ആർക്കു കഴിയും

ഇന്നലെകൂടി ചിരിച്ചു
വർത്തമാനം പറഞ്ഞതാ-
ണെന്നവർ പറയുന്ന
നാളെയേതെന്നറിയാതെ –
നമ്മളോരോരുത്തരും
ചിരിച്ച് ചിരിച്ച് ….

കൊച്ചി സർവകലാശാലയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ ആണ്. സാമ്പത്തിക ശാസ്ത്രം , രാഷ്ട്രതന്ത്രം, ലൈബ്രറി സയന്‍സ് തുടങ്ങിയവയില്‍ ബിരുദാനന്തര ബിരുദം, ലൈബ്രറി സയന്‍സില്‍ യു ജി സി ലെക്ച്ചര്‍ഷിപ്പ്, എം.ഫില്‍. ഒരു കവിത സമാഹാരം പ്രസിദ്ധീകരിച്ചു (സത്യസന്ധമായ മോഷണങ്ങൾ : ഇൻസൈറ്റ് പബ്ലിക്ക കോഴിക്കോട്). ആകാശവാണിയിൽ കവിത, പ്രഭാഷണങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്. ഓൺലൈൻ / ഓഫ്‌ലൈൻ പ്രസിദ്ധീകരങ്ങളിൽ എഴുതുന്നു .