പുലിനഖങ്ങൾ

ബന്ധങ്ങൾ തീർക്കുന്ന
മുറിപ്പാടുകൾ
മാറാപ്പിൽ നിറയുന്ന
വിഷസർപ്പങ്ങൾ

തലയിലെച്ചുമടുഞാ-
നഴിച്ചുവെച്ചു
സത്രത്തിലിരുന്നല്ലോ
ഉറക്കമായി.

കൺമുന്നിൽത്തെളിയുന്നു
പുതിയ സത്വം
പരിചയഭാവത്താ-
ലടുത്തുവന്നു.

മാറാപ്പിലിഴയുന്ന
കരിനാഗങ്ങൾ
ആഞ്ഞുകൊത്തീടുവാൻ
വെമ്പൽപൂണ്ടു

കൂരമ്പുകൊണ്ടെന്റെ
കരൾ മുറിച്ചു
കരളിലെ നന്മകൾ
പടിയിറങ്ങി

കാലുകൾ തളർത്തുന്ന
പ്രഹരമെല്ലാം
മിന്നൽപ്പിണർപോൽ
നിമിഷത്തിലായ്

പരുഷമാം വാക്കുകൾ
ചൊരിഞ്ഞുവീണ്ടും
പുലിനഖം കൊണ്ടൻ
മിഴികൾ ചൂഴ്ന്നു!

ഒഴുകുന്ന രക്തത്തിൽ
കുളിച്ചുനിന്നു
ഓടിത്തളർന്നേതോ
ഗുഹയിൽ വീണു.

ആലപ്പുഴ ജില്ലയിൽ മുതുകുളത്ത്എ ജനിച്ചു. എ.ല്ലാ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും കവിതകൾ എഴുതി. നാലു കവിതാ സമാഹാരങ്ങൾ ഉൾപ്പെടെ 10 കൃതികൾ പ്രസിദ്ധീകരിച്ചു. ചുവച്ചു രാശി, എഴുതാൻ പറ്റാത്ത ചിലത്, അപരിചിതന്റെ ചിരി, വെപ്പാട്ടി എന്നിവ കവിതാ സമാഹാരങ്ങൾ. ഹെഡ്മാസ്റ്റർ ആയിരുന്നു. സ്വമേധയാ സർവ്വീസിൽ നിന്നും വിരമിച്ചു.