കാഴ്ച

വഴിയിൽ നട്ടുവച്ച കണ്ണുകൾ
പൊടിപ്പുകളായ്‌ പുനർജനിച്ചു
കാഴ്ച ഞരമ്പുകൾ
വേരുകളായി പടർന്നു

ഉപേക്ഷിക്കപ്പെട്ട സ്വപ്‌നങ്ങൾ –
ഓർമ്മകളായ് ഘനീഭവിച്ചു
മഞ്ഞായ് മഴയായ് പെയ്തു

തളിർത്ത ഇലകൾ നനഞ്ഞു വളർന്നു
കാറ്റ് കൊണ്ടുവന്ന ദുഃഖങ്ങൾ പറ്റിപിടിച്ചു
പൂക്കളായ് കായ്‌കനികളായ് പഴുത്തു

ആരുടെയോ സ്വപ്നത്തിൽ നിന്ന്
മോഹമെന്ന കിളി
അമ്പേറ്റ ചിറകടിച്ചു പറന്നെത്തി
ബലമില്ലാത്ത ചില്ലയിലിരുന്നു

വേദനകളെ മറികടക്കാൻ
നഷ്ടമായ പറക്കൽ ശ്രമം

പ്രതീക്ഷയെന്നു കരുതി
കൊക്കിലൊതുക്കിയത്
മറ്റൊരാളുടെ
കിനാവിൽ വീണ്പോയി

ഹതാശതയുടെ പൊട്ടകിണറ്റിൽ നിന്ന്
വിലാപമുയർന്നു
ആ കണ്ണുകളിൽ ചോര പൊടിഞ്ഞു

കൊച്ചി സർവകലാശാലയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ ആണ്. സാമ്പത്തിക ശാസ്ത്രം , രാഷ്ട്രതന്ത്രം, ലൈബ്രറി സയന്‍സ് തുടങ്ങിയവയില്‍ ബിരുദാനന്തര ബിരുദം, ലൈബ്രറി സയന്‍സില്‍ യു ജി സി ലെക്ച്ചര്‍ഷിപ്പ്, എം.ഫില്‍. ഒരു കവിത സമാഹാരം പ്രസിദ്ധീകരിച്ചു (സത്യസന്ധമായ മോഷണങ്ങൾ : ഇൻസൈറ്റ് പബ്ലിക്ക കോഴിക്കോട്). ആകാശവാണിയിൽ കവിത, പ്രഭാഷണങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്. ഓൺലൈൻ / ഓഫ്‌ലൈൻ പ്രസിദ്ധീകരങ്ങളിൽ എഴുതുന്നു .