അതിർത്തി

വീടിന്റെ
ഉമ്മറപ്പടിയിലിരുന്നൊന്ന്
കാർക്കിച്ചു തുപ്പി;
അടുക്കളത്തോട്ടത്തിന്റെ
വേലികമ്പുകളോളമേ
എത്തിയൊള്ളൂ.

വീടിന്റെ
മുഖതാവിലിരുന്നൊന്ന്
കാർക്കിച്ചു തുപ്പി;
മുറ്റത്തു വെച്ച
പൂച്ചട്ടികളും കടന്നു
തിരക്കിട്ടോടും
വാഹനങ്ങൾക്കിടയിൽ
ചെന്നു ചിതറി.

ഫ്ലാറ്റിന്റെ
ബാൽകണിയിലിരുന്നൊന്ന്
കാർക്കിച്ചു തുപ്പി;
അടിയിലൂടെ നടക്കും മനുഷ്യന്റെ
താക്കീതിലാണു
ചെന്നു നിന്നത്.

അഭയാർത്ഥി ക്യാമ്പിന്റെ
ജനലിലൂടെയൊന്നു
കാർക്കിച്ചു തുപ്പി;
കമ്പിവേലിയും കടന്നു
രണ്ട് രാജ്യങ്ങൾ തമ്മിൽ
നിണം പകരുന്നിടത്താണ്
ചെന്നു പതിച്ചത്.

സ്വദേശം, വയനാട് ജില്ലയിലെ ചൂരൽമല. കാരന്തൂർ മർകസ്സിൽ ബിരുദ വിദ്യാർത്ഥിയാണ്