ചൂട്ടു പടയണി

ഉറഞ്ഞു തുള്ളുക കോമരമേ 

ചോര തെറിച്ച വാൾത്തല ഉയർത്തി,

‘ഹീയ്യോ ഹീയ്യോ’ എന്നാർത്തലച്ച്

കാവാകെ വിറപ്പിച്ചു  

തുള്ളുക, തുള്ളി അലറുക.

ചെമ്പട്ടണിഞ്ഞ്, 

ചെത്തിപ്പൂ മാലയണിഞ്ഞ് 

അരയിലിളകിയാടിയ 

മണികൾ മുഴക്കി

പടയണിയി-

ലണിചേരുക

കലിതുള്ളുക

കരിങ്കാലക്കോലമേ 

ചെന്തീയാളി 

പൊരി ചിതറി

കനലടർന്ന് 

പച്ചപ്പാള ചുകന്ന്

ചൂട്ടു കറ്റകൾ

കാവിനു മേലേ വാനിലുയർന്ന്  

കരി വിതറി

മാവില കുരുത്തോല

കരിഞ്ഞ്

കാവ് എരിഞ്ഞ്

മാടൻ, പിശാച് 

അന്തരെക്ഷികൾ 

അടിമുടി ഉറഞ്ഞ്.

രാ മുഴുവൻ നാടുണർന്ന്

തപ്പടിച്ച്, താളമിട്ട്

പടപ്പാട്ടു പാടി, കലിയടക്കി

കത്തുക നീ കാളുക 

പഞ്ചഭൂതങ്ങളെ

ശുദ്ധീകരിക്കുക.

ഇനി,

തീണ്ടാതെ,

തകർക്കാതെ, 

കാടകം കാവലാകുക

കാവ് നോക്കുക

കറുത്ത മക്കളെ കാക്കുക

നീ കാവലാളാകുക.