ഓർമ്മപ്പെയ്ത്ത്

മഴയുടെ കുസൃതി കണ്ട് ഉമ്മറത്തിരിക്കുമ്പോൾ
ഓർമയിലേക്ക് നീ ഓടിവന്നു…
നിൻ്റെയാ പുഞ്ചിരിയൊന്നുമാത്രം എൻ്റെ
ചിന്തകളിലെങ്ങും ചിതറിത്തെറിച്ചു.

കരിമഷിയിട്ട നിൻ കണ്ണുകളിപ്പോഴും
ഒട്ടും മറക്കാതെ ഓർത്തിരുന്നു..
ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയെപ്പോഴും
എത്ര മനോഹരമായിരുന്നു…

കേൾക്കാൻ കൊതിക്കുന്ന വാക്കുകളിപ്പോഴും
കാതുകളിലെങ്ങും മുഴങ്ങിടുന്നു…
വാർമുടി ചുരുളൊന്നു വാരിയെടുക്കുവാൻ
മാനസമൊന്നാകെ വെമ്പിടുന്നു.

ദൂരത്തിരിക്കുന്ന നിന്നെയും ഓർത്തു ഞാൻ
വാക്കുകൾ നുള്ളിപ്പെറുക്കിയെഴുതി…
എന്തെഴുതുമെന്നറിയാതെ പതറി ഞാൻ
വാക്കുകൾ കൂട്ടി പിണച്ചിരുന്നു….

എഴുതുവാനേറെയുണ്ടെങ്കിലും ഒന്നുമേ
എഴുതുവാനാകാതെ ഉഴറിപ്പോയി..
പരിഭവം ഏറെയുണ്ടെങ്കിലും നിന്നോട്
ഇടനെഞ്ചിലെപ്പോഴും സ്നേഹമാണ്…

തിരികെ നീ എത്തുന്നതും കാത്ത് എപ്പോഴും
ഇടവഴിയിലേക്ക് ഞാൻ നോക്കിനിൽക്കും..
എന്നും പൊഴിയുന്ന ഈ മഴത്തുള്ളികൾ
നിന്നോർമ്മകൾ എന്നും വാരി വിതറും.

മാധ്യമപ്രവർത്തകൻ കരുനാഗപ്പള്ളി സ്വദേശിയാണ്.