താമരശ്ശേരിച്ചുരത്തില്‍

വളവിറങ്ങുമ്പോള്‍
പുളഞ്ഞു പായുന്ന
കിളവന്‍ കാറിലായ്

വെറുതെ ജീവന്‍റെ
പുരാ പ്രണയത്തിന്‍
ചുരമിറക്കത്തില്‍

ഒരു വശം നിവര്‍_
ന്നുയരത്തില്‍ മല
കുനിഞ്ഞു നോക്കുന്നു.

മറു വശം കാണാ_
ക്കുഴിതന്നുള്ളകം
ഇരുണ്ടിരിക്കുന്നു.

പിടി വിട്ടെന്നാലോ
ഉരുണ്ടു പാഞ്ഞു പോം
അഗാധരാശിയില്‍.

ഇരുണ്ട രാവാണ്
മുരണ്ടു പായുന്ന
ചുരത്തിലെ കാറ്റില്‍.

മറവി പോലാഴം
അനന്തമാം വ്യോമം
കിതയ്ക്കും ജീവനില്‍.

വെറുമൊരു യന്ത്ര_
ക്കുതിപ്പിലാകിലും
ഇറക്കമാം യാമം.

മിടിക്കുന്ന നെഞ്ചിന്‍
പിടപ്പുണ്ടെന്നാലും
വളവിടുക്കത്തില്‍.

നിറഞ്ഞ പാതിരാ
നിലാവു കണ്ണിലേ
പകര്‍ന്നു താഴ് വാരം.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.