കയറ്റം / ഇറക്കം

എഴുപത്തിരണ്ടിൽ എത്തിയിട്ടും
തെക്കേമുറി രോണ്യേടത്തി
വെയില്മൂക്കുംമുമ്പേ
കുന്നിറങ്ങി വരും.

കല്ലുവെട്ടി നിരത്തിയ
പണത്തട്ടിലെ വീട്ടിൽ
ഗോയിന്നേട്ടന്റെ ഓർമ്മ
തളം കെട്ടിക്കിടക്കും.

കുന്നുകയറുന്നേരം
കയ്യിൽ പൊതിഞ്ഞ
മീൻമണത്തെ കാത്ത്
ഒരു കണ്ടൻപൂച്ച മാത്രം..

കിണറാഴത്തിൽ നിന്ന്
അരത്തൊട്ടി വെള്ളം
വലിച്ചു കയറ്റുമ്പോൾ
ദൂരെ നിന്നു കേൾക്കാം;

ഊറക്കള്ളു നാറ്റമുള്ള
തെറിപ്പാട്ടിൽ മുഴക്കമായി
ലാളിച്ച ഒറ്റമോന്റെ
മറ്റൊരു ജീവിതാഖ്യാനം.

കണ്ണൂർ ജില്ലയിലെ പഴശ്ശി സ്വദേശി. അധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, പ്രഭാഷകൻ. 'ജീവിതരേഖ', 'ഗ്രീൻ ലീഫ്', 'പലതരം വീടുകൾ' എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.