അട്ടഹാസം

നീ
കത്തുന്ന
തീയാവണമെന്നച്ഛൻ
പറയുമ്പോൾ
ചുണ്ടുകൾക്കിടയിലൂടെ
ചുരുളുള്ള പുകകൾ
വാനിലേക്കുയർന്നു.

കാമദാഹം തീർത്തീ
യുൾക്കാടിൽ നിൽക്കവെ,
നീ കാരണമൊരു പെണ്ണും
കരയരുതെന്ന
മ്മയുടെവാക്കുകൾ
ഒരട്ടഹാസം പോലെ
പതിയുന്നു,
ഇന്നെൻ്റെ
ഹൃത്തടത്തിൻ.

വാതിലിൽ
ഒരു മുട്ടിവിളി
കേൾക്കുന്നുണ്ട്,
ആരാണരാണെന്നുച്ചത്തിൽ
ചോദിച്ചിട്ടും
ഒച്ചപ്പാടില്ലാതെയാരോ
യിരിപ്പുണ്ടവിടെ,

വിറക്കുന്ന
കൈകൾ
തളർന്ന
കാലുകളാൽ
പതിയെ പതിയെ
ഞാനവിടെ വരെ
നടന്നു ചെന്നു,

ഉത്സാഹത്തിമർപ്പോടെ
കഴിഞ്ഞയിന്നലകളെ കണ്ടു…
ചിതപോലെ നീറി പുകയുന്നമ്മയെ കണ്ടു…
ചാരമായ് തീർന്നോരച്ഛനെ കണ്ടു…
സ്നേഹത്തോടെ ചേർന്നിരുന്നു
കഥകൾ പറഞ്ഞ
പെങ്ങളെ കണ്ടു…
ചിറകറ്റ് ചരിഞ്ഞ
സ്വപ്നങ്ങളെ കണ്ടു…
ഒരുപാടുപദേശങ്ങൾ
ചെവിയിലടഞ്ഞു…
ഒന്നും കേൾക്കാനാവാതെ
ചെവികൾ പൊത്തി
ഞാനലറിക്കരഞ്ഞു.

കോഴിക്കോട് ജില്ലയിൽ എടച്ചേരി സ്വദേശിനി. കവയത്രി, ചെറുകഥാകൃത്ത്, എം.ഇ.എസ്. മമ്പാട് കോളേജിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി