നിന്നെ പ്രണയിക്കുകയെന്നാൽ

നഗരമഞ്ഞു പുതച്ച
കെട്ടിടക്കാടിനുമീതെ
നീലാകാശമുണ്ടെന്ന്
സ്ഥാപിച്ചെടുക്കലാണ്.

നീ പിടിച്ച മുയലുകൾക്കെല്ലാം
മൂന്നു ചെവികളുണ്ടെന്ന്
ആണയിട്ടറിയിക്കലാണ്.

നിന്റെ മൂളിപ്പാട്ടുകൾക്ക്
താളമിട്ട്,
പുത്തൻ പാട്ടുകാരുടെ
വീഴ്ചകൾ
ചേറിപ്പെറുക്കലാണ്.

ഇങ്ങനെയൊക്കെ
ആലങ്കാരികമായി
പറയാമെങ്കിലും,

നിന്നെ
പ്രണയിക്കുകയെന്നാൽ,
തടവിലാക്കപ്പെടും
എന്നറിഞ്ഞുകൊണ്ടുതന്നെ
യുദ്ധക്കളത്തിൽനിന്ന്
ഒരിക്കലും
പിന്മാറാതിരിക്കലാണ്.

തൃശൂർ ജില്ലയിലെ ചാവക്കാട്, പുന്നയൂർ സ്വദേശി. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും. മുംബൈയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും പത്രമാസികകളിലും എഴുതാറുണ്ട്. ആദ്യ കവിതാ സമാഹാരം "അടയാളപ്പച്ച" 2019 ൽ പുറത്തിറങ്ങി.