ഉറുമ്പുകളറിഞ്ഞത്

ഉറമ്പരിച്ചു
തുടങ്ങുമ്പോഴാണ്
ശവം
മിണ്ടിത്തുടങ്ങുന്നത്.

മരണത്തിലേക്കുള്ള
യാത്രക്കാരുടെ
എണ്ണം കൂട്ടാനത്രെ
ഇണചേരുന്നതെന്ന്
ഉറുമ്പുകൾ
ഉമ്മ വെക്കുമ്പോൾ
പറയാറുണ്ടത്രെ

പന്ത്രണ്ട്പെറ്റമ്മയുടെ
വയറവസാനം
കൊതിച്ച ഒരുരുളച്ചോറ്
ചുമന്നുകൊണ്ടുവന്നതും
ഉറുമ്പുകളയവിറക്കുന്നുണ്ട്.

വിറങ്ങലിച്ച
വിരലുകളുടെ
നഖത്തിനിടയിൽ
നിന്നാണത്രെ
മക്കൾക്കേകിയ
തണലിന്റ തണുപ്പ്
ഉറുമ്പുകളറിഞ്ഞതും
ചേർന്ന് നിന്ന്
ഒന്നായ് വലിയ മലകൾ
കീഴടക്കാൻ തുടങ്ങിയതും.

കണ്ണൂർ മയ്യിൽ വേളം സ്വദേശി. ഐ ടി പ്രൊഫഷണൽ. ഇപ്പോൾ എറണാകുളത്ത് ജോലി ചെയ്യുന്നു