ചിരവ

തലയുയർത്തി തനിച്ചിരിപ്പാണ്
ചിരകുവാൻ കൂർപ്പിച്ച പല്ലുമായ്
ചുമരിലലങ്കോലമായി ചിരവ.

നാവിന് നീളവും മൂർച്ചയും
ഏറെയുണ്ടായിട്ടും മൂലക്കിരിപ്പാണ്
നാവറുക്കുന്ന നേരവും കാത്ത്.

ഓർമ്മയിൽ കൂടെയുണ്ടായിരുന്നവർ
കൂട് വിട്ടെങ്ങോ മറഞ്ഞ നേരവും
ചിരവപൊരുതുന്നുണ്ട് അതിജീവനത്തിന് .

അമ്മിയും കല്ലും മുറവും ഉറിയും
ഉരലും ഉലക്കയും പറമ്പിന്റെ മൂലേൽ
വെടിപറഞ്ഞിരിപ്പുണ്ട് ചിലരെ കാത്ത്.

കണ്ണൂർ മയ്യിൽ വേളം സ്വദേശി. ഐ ടി പ്രൊഫഷണൽ. ഇപ്പോൾ എറണാകുളത്ത് ജോലി ചെയ്യുന്നു