നഗ്ന സഞ്ചാരങ്ങൾ

ഇരുട്ടിൻ വഴിത്താരയിൽ
ചൂട്ടു കുത്തിക്കെടുത്തി
നടന്നു നീങ്ങാറുണ്ട്
ഒരുപറ്റം ഓർമ്മതൻ
നഗ്ന സഞ്ചാരങ്ങൾ.
ഓരോ വളവിലും
വന്നെത്തിനോക്കി-
യൊളിക്കുന്ന നിഴലുകൾ
വെച്ചുനീട്ടാറുണ്ട്
ചില നീളൻ കുപ്പായങ്ങൾ.
ഒളിക്കുവാനൊന്നുമില്ലാത്തൊരു
യാത്രയിൽ
ചോരപാകി മുളപ്പിച്ച
ഹൃദയപ്പൂക്കൾക്കെന്തിന്
മറ്റൊരു മേലങ്കിതൻ
മുഖംമൂടി.
വിജനമാണ് പാതകൾ
ഓടിയൊളിക്കുന്നുണ്ടോരോ
കിനാക്കളും
മെല്ലെ തലപൊക്കി നോക്കി
പത്തിമടക്കി
ഇഴഞ്ഞു മറയാറുണ്ട്
അപഥസഞ്ചാരത്തിൻ
വിയർപ്പു മണക്കുന്ന
ചില ദുഃസ്വപ്ന ചിന്തകൾ.

നഗ്ന സഞ്ചാരങ്ങളെപ്പോഴും
പിന്നിലൊരു ആളനക്കത്തിൻ
കിതപ്പിനായ് കാത്തിരിക്കും
പെയ്തൊഴിയാത്തൊരു
മഴ കൂടി കൂട്ടിനുണ്ടെന്നു കരുതും
ഒടുവിൽ ഇരുളിനെ പുണരും
നിലാവെട്ടത്തിൽ
പരസ്പരം നോക്കിച്ചിരിക്കും
ചിറകടിച്ചു പറന്നകലും
അതുപിന്നെ പുലരിയിൽ
നേർത്ത മഞ്ഞായ് പറന്നിറങ്ങും
ഒരു പുതു സഞ്ചാരത്തിനായ്
ഉടയാടകൾ വീണ്ടും
അഴിച്ചുവെയ്ക്കും

തിരുവനന്തപുരം ജില്ലയിലെ കല്ലറ സ്വദേശി. ബാങ്ക് ഉദ്യാഗസ്ഥൻ ആയിരുന്നു. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതുന്നു. നെയ്യാറ്റിൻകരയിൽ താമസം.