ജന്മാന്തര വഴി

അപരിചിതമാമൊരു വഴിയിലൂടെ
അലക്ഷ്യമായ്, ആലോചനകളേതുമില്ലാതെ
നടക്കയായിരുന്നു, ഉണരുംവരേ ..

സ്വപ്നമൊരു സൂചനയെന്ന്
മനസ്സുണർന്നിരുന്നു..
നടപ്പിലും ഇരിപ്പിലും
ജോലിക്കിടയിലും
ഏതോ കുന്നിലേക്കുള്ള  
ആ വഴിയിൽ ഇടറിവീഴുന്നു…
ദിവസങ്ങളെത്ര കഴിഞ്ഞിട്ടും
മനസ്സിലാവഴി മായുന്നതേയില്ല…

അങ്ങിനെയാണീ യാത്ര തുടരുന്നത്..
ആരോടും പറയാതെ,
മുന്നൊരുക്കങ്ങളൊന്നുമില്ലാതെ..

കാടായിരുന്നു ലക്ഷ്യം.
നിരത്തും നാട്ടുവഴിയും പിന്നിട്ട്
കുന്നിലേക്കുള്ള വഴി;
അതേ വഴി!!
ഓരോ വളവുകളും,
ഓരോ മരങ്ങളും,
താഴേക്കുള്ള കാഴ്ചകളെല്ലാം
കൃത്യം..

ചെറു തടാകവും കടന്ന്
കുന്നിന്നുച്ചിയിലേക്കുള്ള
അവസാന കയറ്റം..
ദേ,
ഈ വളവുകൂടി കഴിഞ്ഞാണ്  
ഇരുപുറത്തേയും കൊക്കകൾക്കു നടുവിലെ
നേർത്ത ആ വഴി!! 

വയനാട് ജില്ലയിൽ വൈത്തിരി സ്വദേശി. മുംബൈയിൽ പത്രപ്രവർത്തകൻ ആണ്. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതിവരുന്നു.