
റിട്ടയറായതിൽ പിന്നെ,
പോസ്റ്റുമാൻ
തോളിലൊരു ബാഗും തൂക്കി,
കനംവെച്ച മൗനവും പേറി
പഴയ ആ ഗല്ലിയിലൂടെ
നടന്ന്,
കെട്ടിടങ്ങളോരോന്നിലും
കയറിയിറങ്ങുന്നു;
മുമ്പത്തെ പോലെ
യൂണിഫോമില്ലെന്നു മാത്രം.
ഇയാൾക്കിതെന്തുപറ്റിയെന്ന്
ആരോ ചോദിച്ചു.
പിരിഞ്ഞതിൽപ്പിന്നെ
ഒന്നും ചെയ്യാനില്ലാതെ
മനസ്സിളകിയതാണെന്ന്
ആക്രിക്കടക്കാരൻ മാമ.
ചിട്ട മുറിഞ്ഞ
ഒറ്റമുറി ജീവിതത്തിന്റെ
അടയാളം കണ്ടില്ലേ,
അയാളുടെ
കോലം നോക്കൂ -എന്നും..
അതിൽപ്പിന്നെ,
അയാളെ കാണുമ്പോഴൊക്കെ
അവരുടെ കണ്ണുകളിൽ
ദയയുടെ നനവ്..
ഓരോ വാതിലിലും മുട്ടി,
കണ്ണുകൊണ്ടാരെയോ പരതി,
ഒരു വാക്കും മിണ്ടാതെ,
നിരാശയോടെ
അയാൾ മടങ്ങുമ്പോൾ
വീട്ടുകാരും സങ്കടത്തിലാവും..
യൂണിഫോമില്ലാതൊരു ദിവസം
കയറിച്ചെല്ലാൻ
കണ്ടെത്തിയോരു വിലാസം
അയാളുടെ
ഓർമ്മകൾക്ക് പിന്നിൽ
മറഞ്ഞിരിപ്പുണ്ടെന്ന്
ആരും അറിഞ്ഞില്ല.








