മീസാൻകല്ല്

നല്ല മഴപെയ്യണൊരീസം
എറേത്ത് കേറിരുന്ന്
ഓള് കിനാകണ്ട്,
മൂപ്പരും അയ്മ്പതാളും
പളപളമിന്ന്ണ കുപ്പായോമിട്ട്
മൊഞ്ചാക്കി വരണത്.

എല്ലീഡിവിളക്കിന്റെ
വെളിച്ചത്തില്
ഓള് ഓലെ കണ്ട് നാണിച്ചു
കാൽവിരലോണ്ട്
എറേത്തൊരു ചിത്രോംകോറി…

ആധിമൂത്ത് വെപ്രാളത്തിൽ
ഓള് നീട്ടിക്കരഞ്ഞ്,
ഇമ്മാ, ഇമ്മച്യേ….

ഇമ്മച്ചി അന്നേരം
നാലുപറമ്പപ്പുറം
മൈലാഞ്ചി ചെടികൾക്കു കീഴേ
ധ്യാനത്തിലായിരുന്നു.

വയനാട് ജില്ലയിൽ വൈത്തിരി സ്വദേശി. മുംബൈയിൽ പത്രപ്രവർത്തകൻ ആണ്. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതിവരുന്നു.