സാന്ധ്യസൗഗന്ധികങ്ങൾ

നമുക്കിടയിൽ
അസ്തമിക്കുന്നത്
ഒരു വെയിൽ
മാത്രമല്ലേ?
നനുത്ത വിരഹത്തിൻ
തണുവാർന്നൊരുഷസ് !
സൗഹൃദതാപസൂര്യോദയം
പ്രണയനട്ടുച്ചകൾ…
പങ്കുവെച്ച സായന്തനം….

നിന്റെ ചില്ലയിൽ നിന്നും
എന്നിലേക്ക് ചേക്കേറി-
യൊരു സ്വപ്നത്തിന്  
മുകിൽമാലനൂലുകൾ
കൊരുത്ത് അനന്ത-
വിഹായസ്സിലേക്ക്
പറത്തി വിട്ടതും…
നിന്നെയാകെ തിരഞ്ഞു
മഴയായ്…
മണ്ണിലേക്കുതിർന്നതും

സ്വപ്‌നങ്ങൾ വേവുന്നൊരെൻ
കഞ്ഞിക്കലത്തിലൊരു
വറ്റു മാത്രമായ്
നീ മാറുമെന്നും
കണ്ണീരുപ്പും കൂട്ടി
ഞാനതിൽ പശിയടക്കു-
മെന്നും….

എന്നിലെ ഭ്രാന്തൻ ചിന്തകൾക്ക്
വലിഞ്ഞു കയറാനുള്ളോരു
മാവിൻകൊമ്പ്
നീ മാത്രമെന്നും…

ഉലയൂതിയൂതിപ്പഴുപ്പിക്കു-
മിരുമ്പു പോൽ ജീവിതം
പഴുക്കുമെന്നും…
മൂർച്ചയേറുമെന്നും…
തൊട്ടാൽ മുറിയുമെന്നും…
(അതേ… തീർച്ചയായും മുറിയുമെന്നും)
നീ അറിയുക..

ഇവിടെ
ഈ മരവിച്ച സന്ധ്യയിൽ
ജനിമൃതികൾക്കപ്പുറത്തുനിന്നെങ്ങോ നിന്ന്…
ക്ഷീരപഥങ്ങളും താണ്ടി
രണ്ടാത്മാക്കൾ..
ആകാശത്തു രണ്ടൂഞ്ഞാലു
കെട്ടി…
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്..
ചാടിച്ചാടി..

അവർക്കിടയിൽ
നക്ഷത്രങ്ങളും
പൂത്ത നിലാവും..

അതേ…
അസ്തമയത്തിനുമപ്പുറം
നാം…
വീണ്ടുമൊരുമിക്കുമെന്നും.

കണ്ണൂർ ജില്ലയിൽ പുറവൂരിൽ താമസം. കമ്പ്യൂട്ടർ അധ്യാപിക.അരങ്ങു 2019 കുടുംബശ്രീ കലോത്സവത്തിന് സംസ്ഥാനതലത്തിൽ കവിതാരചനയിൽ രണ്ടാം സ്ഥാനം. കൂടാതെ ജില്ലാതലത്തിൽ കഥാരചനയിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. കുടുംബശ്രീപ്രവർത്തനം, talking book library reader എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു.