ഞാൻ പ്രേമിക്കുമ്പോൾ

ഞാൻ പ്രേമിക്കുമ്പോൾ
ജലമാകെ കരഞ്ഞു കത്തുന്ന
മരുഭൂമി

ഞാൻ പ്രേമിക്കുമ്പോൾ
നിരയൊത്ത ചെമ്മരിയാടുകൾ
മേയാൻ വരുന്നു

ഒറ്റപ്പെട്ട ഗുഹകളിൽ മഞ്ഞുരുകി
മഞ്ഞവെയിലിലൂടെ,
കൽബീലിയൻ മയിൽ നൃത്തമാടി
ജിപ്സികൾ കാറ്റിന്റെ ആന്ദോളനത്തിൽ
പച്ചകുത്തി അലയാൻ പോകുന്നു

ഞെക്കു വിളക്കുകൾ തൂക്കിയ ഷെർപ്പമാർ
സമയാരോഹണത്തിന്റെ
ഘടികാരം തിരിക്കാൻ മറന്നുപോയ മനസോടെ
പുറത്തേക്കു നോക്കിയിരുന്നു
അകാലത്തിൽ നരച്ചു വൃദ്ധരാകുന്നു
മരിക്കുന്നു; ജനിക്കുന്നു

തുരീയസ്ഫോടത്തിൻ
ഹിമവാതിലുകളിൽ
നിഗൂഢ നിശബ്ദതയോടൊത്ത്
പറക്കും തളികകളിൽ പ്രപഞ്ചനൃത്തം
കാണാൻ പോകുന്ന
നാഗയക്ഷൻ ചിരഞ്ജീവിയെന്ന് പരപശ്യന്തികൾ

എന്നിട്ടും
ഞാൻ പ്രേമിക്കുമ്പോൾ
ജലമാകെ കരഞ്ഞു കത്തുന്ന മരുഭൂമി.

(I- കാഷ്മീർ ശൈവിസത്തിലെ സ്ഫോട ശാസ്ത്രം കാണുക.

2-കൽബീലിയൻ നൃത്തം – ജിപ്സികളുടെ നാടോടി നൃത്തച്ചുവടുകൾ.)

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരി. ഗുരു നിത്യ ചൈതന്യയതിയുടെ കീഴിൽ വെസ്റ്റേണ് ഫിലോസഫിയിൽ ഗവേഷണം നടത്തിയിട്ടുണ്ട്. ഇപ്പോൾ മാക്രോ ബയോട്ടിക്‌സ് എന്ന ചികിത്സ ചെയ്തു വരുന്നു. രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'അയാൾ വെറും ഗോളിയാണ്' എന്ന ആദ്യ കവിതാ സമാഹാരം 2009 ലെ തിക്കുറിശ്ശി അവാർഡ് നേടിയിട്ടുണ്ട്.