ചവറ്റുകൊട്ട

പ്രതീക്ഷയുടെ അവസാന പേജും
സ്വപ്നം വരക്കാൻ
അച്ഛൻ കീറിതന്നു

നാഴിക മണി വെറുതെ അടിക്കുമ്പോഴും
ജീവിതത്തിന്റെ ബ്ലൂ പ്രിന്റ് കാത്ത്  
അമ്മ പടിപ്പുര വാതിലിൽ കാത്തിരുന്നു.

എന്റെ തലക്കകത്ത്
വെറും അസ്ഫുട മർമ്മരം.

വയ്യച്ചാ… അനങ്ങുവാൻ
മുറിഞ്ഞ് പോയ നാഡികൾക്ക്
ഇനി ഉണരുവാനാവില്ല
സുഖസൂചികൾ ചുംബിച്ച്
രസം വറ്റിയ മേനി
വെറുതെയങ്ങനെ നിലത്ത് കിടക്കും

അമ്മേ മാപ്പ്
പുകയടിച്ചപ്പോളുയർന്ന ആവി പോലെ
എന്റെ കറുത്തിരുണ്ട ചുണ്ടിലൂടെ
ദുരാത്മാവെങ്കിലും
ഒരു വെളുത്ത പുകയായി പോയിടുന്നു.

മലപ്പുറം പൂക്കോട്ടൂർ സ്വദേശി. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആണ്. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.