അശരീരി

കേട്ടില്ല ഞാൻ
ഒരശീരിയും
ഓർമ്മകൾക്കപ്പുറം
ഓർത്തെടുക്കുവാൻ പോലും
നിറചിന്തകളാലെൻ
മനസിന്റെ
മൺചിമിഴ്
കത്തിജ്വലിക്കുന്നു.

തുറന്ന ഫ്രിഡ്ജിൽ നിന്നും
കിണറു വരെയുള്ള
അകലത്തിലും,
വാളയാറിലെ മക്കളുടെ
വരണ്ട ചിരികൾക്കിടയിലെ
സ്വപ്നങ്ങൾ കരിഞ്ഞമർന്ന
മരച്ചില്ലയിലും,
വിശപ്പിലമർന്നു പോയ
ജീവനെ കള്ളനെന്നോതി
യെറിഞ്ഞ കല്ലിലും,
വിങ്ങുമോരോ
അമ്മമനസിലും,
കടൽ പലകയിൽ തല
തകർന്നു പോയ
പിഞ്ചിളം സ്വപ്നങ്ങളിലും,
ആഴ്ന്നിറങ്ങാതെ
പോയ അശരീരികൾ .

വിയർപ്പേറ്റ വയൽമണികൾ
കരിഞ്ഞുണങ്ങുമ്പോൾ
യാഗം നടത്തി അശരീരി
മോഹിച്ചവർ.
വെന്തു പോകും
അവനിഹൃദയത്തിൽ
ഉരുവെടുക്കുന്ന
വറചട്ടിയിലെ
പാകമാകുന്ന
കരുകൾക്കിടയിൽ.

ഒരു കൃഷ്ണനും
പ്രവാചകനും
യുഗപുരുഷന്മാരായ്
ജനിക്കേണ്ടിയിരിക്കുന്നു.

തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.