ഓണം ബംബർ

പരമ സ്വാത്വികനും അമ്പലത്തിലെ മുൻ പൂജാരിയും, കലക്ട്രേറ്റ്ലെ ഉദ്യോഗസ്ഥനും ആയിരുന്ന പോറ്റി സാർ തൂങ്ങി മരിച്ച ദാരുണ സംഭവം അറിഞ്ഞ് നാടുമുഴുവൻ ഞെട്ടി. കട കമ്പോളങ്ങൾ അടച്ചു. വിപണിയിൽ എത്തിച്ച വിഭവങ്ങൾ വാങ്ങുവാൻ കച്ചവടക്കാരില്ലാതെ കർഷകൾ നിരാശയോടെ മടങ്ങി.

ആഡംബര കാറിൽ സുമതിയമ്മ വന്നിറങ്ങുപോൾ പോസ്റ്റ്മാർട്ടം കഴിഞ്ഞു ബോഡി എത്തിച്ചിരുന്നില്ല. പോറ്റി സാർ പണ്ട് പാരലൽ കോളജിൽ കുട്ടികളെ ചേർക്കുന്നതിന് സുമതിയുടെ വീട്ടിലും പോയിട്ടുണ്ട്. അന്ന് വൈകുന്നേരം മുക്കവലയിൽ ബസ്സ് ഇറങ്ങി നടന്നു. അന്തിച്ചന്തയിൽ മീൻകാരുടെ ബഹളം. മീങ്കുട്ടയിൽ നിന്ന് നീട്ടി എറിയുന്ന ചെറുമീനുകൾക്കായി കാത്തിരുന്നു തെരുവ് നായ്ക്കൾ. ഒപ്പം പൂച്ചകളും കൂടിയിട്ടുണ്ട്.

വരമ്പിലൂടെ നടന്ന് പോറ്റി സാർ വേലായുധന്റെ വീട്ടിലേക്ക് നടന്നു. വരമ്പിൻ്റെ ഇരുവശവും പൊൻകതിർവസന്തങ്ങൾ വിരിഞ്ഞു നിന്ന ഇല്ലത്തെ നെൽപ്പാടങ്ങൾ. ഒട്ടിയ വയറുകൾക്ക് സ്വാന്തനം നൽകിയിരുന്ന നാട്ടിൻപുറങ്ങളിലെ നന്മ വയലുകൾ. നിരീശ്വരവാദി ആയിരുന്ന ഗോപിച്ചേട്ടൻ, സ്വാമി ചിദാനന്ദൻ ആകുന്നതിന് മുമ്പ് നടന്നുപോയ വരമ്പ്. ഭാഗവത പാരായണ ഹംസം കൃഷ്ണപിള്ള ചേട്ടൻ ഇടവേളകളിൽ വൈകുന്നേരം ഈണങ്ങൾ മൂളി ഈ വരമ്പിലൂടെ നടന്ന് കള്ള് ഷാപ്പിൽ പോകാറുണ്ടായിരുന്നു. കള്ള്ഷാപ്പ് പൂട്ടിക്കാൻ പോയ ഗാന്ധിയൻ ഡാനിയേൽ മാഷിനെ അബ്കാരി ഗുണ്ടകൾ ഈ വരമ്പിൽ ഇട്ടാണ് വെട്ടിയത്.

വയൽക്കരയിൽ ഉള്ള ഓടിട്ട പഴയ വീടിൻ്റെ മുറ്റത്ത് വേലായുധൻ പോറ്റി സാറിന് സ്വാഗതം ഓതി. മലയാളത്തിന് തോറ്റുപോയ തൻ്റെ മകളെകുറിച്ച് വേലായുധൻ അഭിമാനത്തോടെ പറഞ്ഞു, “എൻ്റെ മോൾക്ക് എല്ലാത്തിനും ഫസ്റ്റ്ക്ലാസ്സ് ഉണ്ട്, മലയാളത്തിന് തോറ്റുപോയി. ഇനി അവളെ കുഞ്ഞിൻ്റെ കയ്യിൽ ഏല്പിച്ചു തരുകാ.”

മകളെ കനിവോടെ വിളിച്ചു,

“സുമതി, എന്റെ മോളെ പോറ്റി സാർ ജയിപ്പിക്കും”

വേലായുധൻ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. കുപ്പിയിലെ ദ്രാവകം ഒരു കവിൾ കുടിച്ചു വറുത്ത ആട്ടിൻ കരൾ വായിലിട്ടു പോറ്റി പറഞ്ഞു,

“ഹോ. എന്തൊരു എരിവ് ! “.

“കരളിൽ എരിവും പുളിയും ഒക്കെ വേണ്ടേ തിരുമേനി ?”

“വേണം. കരളിലെ വിവേകം തിരിച്ചറിയാതെ നാസാരന്ധ്രങ്ങൾ നഗ്നതയുടെ ചുഴിയിൽ മുങ്ങിത്താഴുമ്പോൾ എരിവും പുളിയും വേണം.”, പോറ്റിസാർ പറഞ്ഞു.

അദ്ദേഹം അങ്ങനെയാണ്. ഒരു ചെറിയ ലഹരിയിൽ വേദാന്തത്തിൻ്റെ മണൽ തിട്ടയിലൂടെ സഞ്ചരിക്കും.

“അതൊന്നും എനിക്ക് അറിയില്ല, അതൊണ്ടല്ലെ ഞാൻ SSLC പരീക്ഷയ്ക്ക് മലയാളത്തിന് തോറ്റത്.” സുമതി

“നിൻ്റെ കെട്ടിയോനും പിള്ളേരും ഇല്ലേ?”

വള്ളിക്കോട് അമ്പലത്തിലെ ഉത്സവം അല്ലേ ഇന്ന്. പിള്ളേരെ കൂട്ടി അതിയാൻ പോയി. രണ്ടു ദിവസം കഴിഞ്ഞേ വരൂ.

“അപ്പോൾ സുമതിയമ്മ എന്താ പോകാഞത്?

തീണ്ടാരിയാ എന്നൊരു കള്ളം പറഞ്ഞു. തിരുമേനി വന്നാലോ എന്നൊരു ശങ്ക!

“നല്ല ബുദ്ധി.”

കുപ്പിയിലെ ദ്രാവകം പകുതി തീർന്നപ്പോഴേക്കും നല്ല ആസക്തിയിൽ എത്തി പോറ്റി.

“പൊടി തട്ടി ഇപ്പോൾ തിരുമേനി അങ്ങ് പോകും. എനിക്ക് അയ്യായിരം രൂപ വേണം.”

“ഉടുപ്പിൻ്റെ പോക്കറ്റിൽ നിന്നും നീ എടുത്തോ, പകുതി തിരികെ തരണം. എന്ന് തരും?”

“അതിയാൻ കുട്ടികളെ കൂട്ടി അടുത്ത കാവിലുത്സവത്തിന് പോകുമ്പോൾ, എനിക്ക് തീണ്ടാരിയാ എന്ന് കള്ളം പറയുമ്പോൾ.”

പത്തുകോടി ഓണം ബംബർ അടിച്ച ഭാഗ്യശാലി ടിക്കറ്റ് ഇതുവരെയും ഹാജർ ആക്കിയില്ല. നമ്പർ വീണ്ടും വീണ്ടും നോക്കി തങ്ങൾക്ക് ആയിരിക്കുമോ ആ ഭാഗ്യം എന്ന് പലരും പരതി. ഇരുപത് ദിവസത്തിന് ശേഷം രഹസ്യം നിലനിർത്തി കാനറ ബാങ്കിൽ ടിക്കറ്റ് ഹജരാക്കി ഭാഗ്യശാലി, പേര് വെളിപ്പെടുത്തിയില്ല .

വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥരെ കളക്ടർ വിളിപ്പിച്ചു.

“ഇതെന്താ? വീട് നഷ്ടപ്പെട്ടവർക്ക് ആനുകൂല്യം ഇല്ല, തൊടിൽ വെള്ളം കയറിയവർക്ക് ദുരിതാശ്വാസം. ഇതെങ്ങനെ സംഭവിച്ചു?”

പോറ്റി സാർ ആണ് അത് കൈകാര്യം ചെയ്യുന്നത്, അദ്ദേഹത്തിന് എന്തോ മാനസ്സിക പ്രശ്നം ഉണ്ട്. എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല. ഓഫീസ് കാര്യങ്ങൽ ഒന്നും ശ്രദ്ധിക്കുന്നില്ല. ADM അറിയിച്ചു.

വളരെ ഗുരുതരമായ ക്രമക്കേട് കണ്ടെത്തി,പോറ്റി സാറിനെ സസ്പെൻഡ് ചെയ്തു കളക്ടർ . തന്റെ പുതിയ വീടിന്റെ പാലുകാച്ചിന് ഗണപതി ഹോമം നടത്തിയത് പോറ്റി സാർ ആയിരുന്നത് കളക്ടർ വേദനയോടെ ഓർത്തു.
ദുരിതാശ്വാസ ഫണ്ട് തിരുമറികൾക്ക് ദയാദാക്ഷിണ്യമില്ലാത്ത ശിക്ഷാ നടപടികൾ ഉണ്ടാകും. തല്ക്കാലത്തേക്ക് സസ്പെൻഷൻ അനിവാര്യമായിരുന്നു, കളക്ടർ സ്വയം ഉത്തരം കണ്ടെത്തി ആശ്വസിച്ചു. ഇഹലോകത്തിൽ നിന്നും പോറ്റി സാർ അകന്ന് അകന്ന് ആരോടും സംസാരിക്കാതെ ഒറ്റപ്പെട്ട് വിഷാദ ഭാവത്തിൽ ദിവസങ്ങൾ തള്ളിനീക്കി. സ്വത്വം ദേഹിയിൽ നിന്നും ദേഹത്ത് നിന്നും വഴി മാറി.

വേലായുധൻ മെമ്മോറിയൽ ഹോസ്പിറ്റലും, അടഞ്ഞുകിടന്ന സുമതി Mazda മോട്ടോഴ്സ്, സുമതി Venture ക്യാപിറ്റലും കടന്നു മൃതദേഹം വഹിച്ച ആംബുലൻസ് ഇല്ലത്ത് എത്തി.

ഗായത്രി ജപമാലകളാക്കി പൂത്തുലഞ്ഞ വാകമരവും സഹസ്ര നാമം കേട്ട് നിർവൃതിയുടെ സുഗന്ധം പകർന്ന ഇലഞ്ഞിയും, ചെറു പുഷ്പങ്ങൾ നിറഞ്ഞ കൊച്ചു പൂന്തോട്ടവും തുളസി ചെടികളും ഒപ്പം സങ്കടപ്പെട്ടു. പോറ്റി സാറിന് പ്രിയപ്പെട്ട നടശാല മാവിൽ പഴുത്ത മാങ്ങ കൊത്തി തിന്ന കിളികൾ തീറ്റി നിർത്തി.

സുഭദ്ര അന്തർജനത്തിൻ്റെ നിലവിളി കൂടിനിന്നവരെ ദുഃഖത്തിലാഴ്ത്തി.

സുമതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. എന്നും കരുണ ചൊരിഞ്ഞ വലിയ മനസ്സ് ഇനി ഇല്ല. ജനിക്കുന്നതൊക്കെ മരിക്കുന്നു. ജനനവും മരണവും തമ്മിലുള്ള ഇടവേള മാത്രമാണ് ജീവിതം. ഒരു ദീർഘനിശ്വാസം അറിയാതെ അവരിൽ നിന്നും പുറപ്പെട്ടു.

മൃതദേഹം ദർശിക്കാതെ ആഢംബരക്കാറിൽ സുമതിയമ്മ മടങ്ങി.

പന്തളം തെക്കേക്കര സ്വദേശി. പൊതുവിദ്യാഭ്യാസ വകുപ്പ്ലെ ഉദ്യോഗസ്ഥനായിരുന്നു. ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിഗിൽ ബിരുദം. വിദേശത്തും നാട്ടിലും പ്രശസ്ത ഹോട്ടലുകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിൽ കഥകളും ഓർമ്മക്കുറിപ്പും പ്രസിദ്ധികരിച്ചിട്ടുണ്ട്. "പുത്രച്ചൻ ഉണർന്നു " എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചു