വൈറ്റ്നർ

1

“മച്ചാനേ ഞാൻ പറഞ്ഞേ….നടക്കൂല… ക്യാഷ് സെറ്റാക്കീട്ട് വിളിച്ചാ മതീട്ടാ.”

“ഡാ….പ്ലീസ്….എ… എനിക്ക്….ഇദ് ലാസ്റ്റാ”

“ഓസിന് തരാൻ ഇതെന്റെ പൊരേലിണ്ടാക്കണതല്ല പുന്നാര മോനേ. ഇല്ലേ നീയൊര് പണി ചെയ്യ്. പഴേ വൈറ്റ്നറിന്‍റെ പരിപാടി തന്നെ നോക്ക്. അദ് വേണേമ്മള് ഫ്രീയായെത്തിക്കാട്ടാ…”

ഒരു കൂട്ടച്ചിരിയോടെ അങ്ങേത്തലക്കൽ കാൾ കട്ടാവുമ്പോഴും, ഇപ്പുറത്ത് അവൻ വാക്കുകൾക്കായി പരതി കൊണ്ടിരുന്നു. പിന്നെ, മൊബൈൽ കിടക്കയിലേക്ക് വലിച്ചെറിഞ്ഞ് അതിന്റെ മീതെ കമിഴ്ന്നു വീണു.

എല്ലാത്തിന്‍റെയും തുടക്കം വൈറ്റ്നറിലായിരുന്നു. അസൈൻമെന്റെഴുതാനെന്ന പേരിൽ സുഹൃത്തിന്റെ വീട്ടിൽ പോയതാണ്. അറ്റം പൊട്ടിച്ച ഒരു വൈറ്റ്നർ നീട്ടി അവൻ വലിക്കാൻ പറഞ്ഞപ്പോൾ ഒന്നുമാലോചിക്കാതെ ആഞ്ഞു വലിച്ചു. മൂക്കിനകത്തേക്കു തുളഞ്ഞു കയറിയ രൂക്ഷഗന്ധം അസഹനീയമായിരുന്നു. പിന്നെ പതിയെ ഒരു മയക്കം അനുഭവപ്പെട്ടു തുടങ്ങി. ശരീരത്തിന് ഒട്ടും കനമില്ലാതാവുന്നത് പോലെ.
കടലാസ്സിനെ മാത്രമല്ല മനസ്സിനെയും വെളുപ്പിക്കാൻ വൈറ്റ്നെറിനാകുമെന്ന് തിരിച്ചറിഞ്ഞതോടെ അതൊരു ശീലമായി. വീടിനെയും ക്ലാസ്സ് മുറികളെയും അമ്മയെയും ടീച്ചറെയുമൊക്കെ മറന്ന് പാറിപ്പറന്ന പല പല ദിനങ്ങൾ.

കട്ടിലിനടിയിലെ കാർഡ് ബോർഡ് പെട്ടി നിറയെ ഒഴിഞ്ഞ വൈറ്റ്നെറുകൾ കണ്ടെത്തിയത് അനിയത്തിയാണ്. അവളത് അമ്മക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. ചോദിച്ചപ്പോൾ കളക്ഷനാണെന്ന് പറഞ്ഞു. കുട്ടിക്കാലത്ത് തീപ്പെട്ടിക്കൂടും ഗോലികളും പേനയുടെ അടപ്പുകളും തുടങ്ങി സകല ലൊട്ടുലൊടുക്കുകളുടേയും ശേഖരണമുണ്ടായത് കൊണ്ട് അവരതെളുപ്പം വിശ്വസിച്ചു.

കോളേജ് കാലമായപ്പോഴേക്കും ലഹരി ഒരു സുലഭ വസ്തുവായിരുന്നു. പൊടിയായും ഗുളികയായും സിറിഞ്ചായും പല ഭാവത്തിലും രൂപത്തിലും കിട്ടിക്കൊണ്ടിരുന്നു; വലിയ വില കൊടുക്കണമെന്നു മാത്രം. ‘സപ്ലി ഫീ’ ‘അസൈൻമെൻറ് ഫീ’ , ‘സെമിനാർ ഫീ’ എന്നിങ്ങനെ പല പേരുകളിൽ ആവശ്യമുന്നയിക്കുമ്പോഴൊക്കെ, കോളേജിനെ പ്രാകിയിട്ടാണെങ്കിലും, അമ്മ മുടങ്ങാതെ കാശ് അയച്ചിരുന്നു. പഠനം കഴിഞ്ഞു വീട്ടിലിരിക്കുന്നതിനാൽ ഇപ്പോഴതും പറ്റില്ല. ചോദിക്കാനും പറയാനും നിൽക്കാതെ വീട്ടിലുള്ള കാശെടുക്കുകയാണ് പതിവ്. ഇന്നാണെങ്കിൽ വീട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഒരു ചില്ലിക്കാശ് കിട്ടിയില്ല. വേറെ വഴിയൊന്നുമില്ല. അവന്‍റെ വിറയാർന്ന വിരലുകൾ വീണ്ടും മൊബൈൽ സ്‌ക്രീനിൽ പരതി.

“ഓക്കേ മച്ചാനെ…മനസ്സിലായി. കെടന്നു സീനാക്കല്ലേ…ചില്ലിക്കാശില്ലാതെ സ്റ്റഫ് ഒപ്പിക്കാം. പക്ഷെല് ഞാൻ പറേണ പോലെ നീ ചെയ്യേണ്ടി വരും.”

2

ആദ്യത്തെ മുട്ടിൽ തന്നെ അവൾ വാതിൽക്കലേക്കോടി. അയാളാണ് എന്ന് അത്രക്കുറപ്പായിരുന്നു. മുഖത്തിന് നേരെ തൂങ്ങിയാടുന്ന സ്വർണ്ണമാല കണ്ട് അവളുടെ കൺമഷിക്കണ്ണുകൾ വിടർന്നു. കണ്ണിറുക്കി കാണിച്ചു കൊണ്ട് അയാളാ മാല അവളുടെ കഴുത്തിലിട്ടു കൊടുത്തു.

“ന്ത്നാപ്പോ ഇദൊക്കെ…”

അയാളുടെ വീതിയേറിയ നെഞ്ചിലമർന്നു കൊണ്ട് അവൾ ചോദിച്ചു.

“നീയാ താലി ചരടിൽ നിന്നൂരി ഇതിലിട്”

അയാളവളെ കൂടുതൽ ചേർത്ത് നിർത്തി.
*——*——*
ആശുപത്രി കിടക്കയിൽ, അയാളുടെ കാൽക്കലായി അവളിരിക്കുന്നുണ്ട്.
കണ്ണുകൾ വലിച്ചു തുറന്ന് അയാൾ പതിയെ ചുണ്ടുകളനക്കി. തീരെ പതിഞ്ഞ ശബ്ദം കേൾക്കാനായി അയാളുടെ മുഖത്തിനരികിലേക്ക് അവൾ മുഖം ചേർത്തു.

“രണ്ടാളേം നല്ലോണം പഠിപ്പിക്കണട്ടോ….”

“മ്മ്….”

തികട്ടി വന്ന തേങ്ങലിനെ പിടിച്ചു നിർത്തിക്കൊണ്ട് അവൾ മൂളി.

“പിന്നെ…മോളെ കെട്ടിച്ച് വിടുമ്പോ ഇദിടീച്ച് കൊട്ത്ത്ട്ട് അച്ഛന്റെ വകയാന്ന് പറേണം….”

മുഖത്തിനരികിൽ തൂങ്ങിയാടുന്ന മാല വിറക്കുന്ന ചൂണ്ട് വിരലിൽ കൊരുക്കാൻ ശ്രമിച്ചു കൊണ്ട് അത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ തൊണ്ടയിടറിപ്പോയി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടതോടെ അവൾ ഉറക്കെ കരഞ്ഞു കൊണ്ട് നേഴ്സിനെ വിളിക്കാനോടി.
*——*——*
“ന്താപ്പാ…. നട്ടപ്പകല് ഇരുന്നൊറങ്ങ്വാ?”

ഞെട്ടി കണ്ണ് തുറന്നത് രഘുവേട്ടന്റെ ചിരിക്കുന്ന മുഖത്തേക്കാണ്.

“അല്ലല്ല…ഓരോന്ന് ഓർത്തങ്ങനെ മയങ്ങിപ്പോയി…”

കണ്ണിനരികിലൂടെ ഒലിച്ചിറങ്ങിയ നനവ് തുടച്ച് അവൾ കസേരയിൽ നിവർന്നിരുന്നു.

അയാളുടെ മുഖത്തെ ചിരി മാഞ്ഞു.

“നെനക്ക് പിന്നെ ഓർക്കാനെമ്പാടുണ്ടല്ലോ.”

ദീർഘമായി നിശ്വസിച്ച ശേഷം, കീശയിൽ നിന്നൊരു കടലാസെടുത്ത് അയാളവൾക്ക് നീട്ടി.

”ദാ… കാശടച്ചേന്റെ രശീതി. മാനേജര്ടടുത്ത് ചെന്ന് ഒപ്പിട്ടു കൊട്ത്ത് മാലയിങ്ങ് വാങ്ങിച്ചോ. നെന്റെയീ ഒഴിഞ്ഞ കഴ്ത്തില് അദ് കിടക്കുന്ന കണ്ടാലെ ഇനിക്കൊരു സമാധാനൊള്ള്.”

അകത്തെവിടെ നിന്നോ വന്ന വിളിയുടെ പുറകെ രഘുവേട്ടൻ പോയി.

”വെറും ചങ്ങായിയല്ലട്ടോ, ഇന്റെ ഒടപ്പെറന്നോനാ രഘുവേട്ടൻ” –
എന്നാണ് അയാളെപ്പഴും പറയാറ്. അവളെയും വിളിച്ചിറക്കി നേരെ ചെന്നതും രഘുവേട്ടന്റെ അടുക്കലേക്കാണ്. സഹകരണ ബാങ്കിലെ ശിപായിയായിരുന്ന രഘുവേട്ടന്റെ പരിചയങ്ങളിലൂടെയാണ് അയാൾക്കൊരു ജോലിയും അവർക്ക് താമസിക്കാനൊരു വീടും തരപ്പെട്ടത്.

അവൾ രശീതിയുമായി മാനേജരുടെ കാബിന് നേരെ നടന്നു.

3

രണ്ടു കൂറ്റൻ കന്മതിലുകൾക്കിടയിൽ ഞെരുങ്ങിക്കിടക്കുന്ന റോഡിന്‍റെ ഒരറ്റത്തായി ബൈക്ക് നിർത്താൻ പുറകിലിരുന്ന സുഹൃത്ത് ആവശ്യപ്പെട്ടു.

“ഫുൾ സ്പീഡിൽ ഓടിച്ചോണം. അങ്ങേ സൈഡീ നമ്മടെ ടീമ്സ്ണ്ട്. ഇങ്ങട്ടുള്ള വണ്ടികള് അവര് ബ്ലോക്ക് ചെയ്തോളും. നോക്ക്…എന്തുണ്ടായാലും വണ്ടി നിർത്തിയേക്കരുത്.”

അല്പം മുന്നിലായി ഒരു സ്ത്രീ നടന്നു പോകുന്നത് കണ്ട അവനൊന്നു പരുങ്ങി.

“വണ്ടി എട്ക്കെടാ മൈരേ…”

ഹെൽമെറ്റ് ചില്ലുകൾ ശബ്ദമുണ്ടാക്കി കൊണ്ട് താഴ്ന്നു. വിറക്കുന്ന കൈയ്യിനുള്ളിൽ ആക്സറേറ്റർ തിരിഞ്ഞു. ബൈക്ക് ചീറിപ്പാഞ്ഞു. സുഹൃത്തിന്‍റെ കൈ സ്ത്രീക്ക് നേരെ നീളുന്നതും അവർ റോഡിലേക്ക് കമിഴ്ന്നടിച്ചു വീഴുന്നതും റിയർവ്യൂ മിററിൽ ഒരു മിന്നായം പോലെ അവൻ കണ്ടു.

കടല്‍ക്കാറ്റിന്റെ കുളിരും ലഹരിയുടെ ചൂടും നുകർന്ന് ഉറക്കത്തിനും ഉണർവിനുമിടയിൽ ചാഞ്ചാടിക്കൊണ്ട് ബീച്ചിലെ കാറ്റാടി മരങ്ങൾക്കിടയിൽ അവൻ മലര്‍ന്നു കിടന്നു.

4

ബാങ്കിൽ നിന്നുമിറങ്ങുമ്പോൾ അവളേറെ സന്തോഷവതിയായിരുന്നു. കഴുത്തിലണിഞ്ഞ മാലയിൽ തിരുപ്പിച്ചു കൊണ്ട് അവൾ സ്വയം പുഞ്ചിരിച്ചു.

വിവാഹത്തിന് ശേഷം അയാൾ ആദ്യമായും അവസാനമായും നൽകിയ സമ്മാനമാണ് ആ സ്വർണ്ണ മാല. ചികിത്സക്കായി മറ്റെല്ലാം വിറ്റു പെറുക്കിയിട്ടും അതിൽ തൊടാൻ അയാളനുവദിച്ചില്ല.

പിന്നീട്, തനിച്ചുള്ള ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാനുള്ള പരക്കം പാച്ചിലിൽ കൈകൾ പലവട്ടം ആ മാലയിലേക്ക് നീണ്ടതാണ്. പക്ഷെ അയാളുടെ വാക്കുകൾ അവളെ പിന്തിരിപ്പിച്ചു. എന്നിട്ടും, മകന്‍റെ പഠന ചെലവുകൾ വിദ്യാഭ്യാസ വായ്പയിലും ഒതുങ്ങാതെ വന്നപ്പോൾ അവളതും കൊണ്ട് രഘുവേട്ടന്റെ മുന്നിലെത്തി.

“ഇദ് വേണോ മോളേ… ഓനെണക്ക് നല്ലപ്പം വാങ്ങി തന്നതല്ലേ…”

”ന്താക്കാനാ രഘ്വേട്ടാ… ചെക്കന്റെ പഠിപ്പ് നടക്കണ്ടെ. പിന്നെ വിക്ക്വൊന്നല്ലല്ലോ; ഇങ്ങളെട്ത്ത് ഏൽപ്പിക്ക്യല്ലേ. ആവ്മ്പോ വന്ന് തിരിച്ചെട്ക്കാം”

അവളൊരു വരണ്ട ചിരി ചിരിച്ചു.

“ന്തേലൊരു വഴിണ്ടാർന്നേല് ഇദ് ഞാൻ സമ്മയ്ക്കൂല്ലായിരുന്നു.”

“അദൊന്നും സാരല്ല. ഇങ്ങളിതൊന്ന് വെച്ച് വേഗം കാശെട്ത്ത് തരീ. പൈസ ഇന്നന്നെ കിട്ടണോന്നും പറഞ്ഞ് ഓനാട കയറ് പൊട്ടിക്കാ. ബാങ്കടക്കേണെന്റെ മുന്നേ ഇനിക്കതോന്റെ ഏട്ടിയെമ്മിലിട്ട് കൊട്ക്കണം.”

ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ച് അവൾ മാല രഘുവേട്ടന്റെ കൈയ്യിൽ വെച്ച് കൊടുത്തു.

അതൊരു പണയ ഉരുപ്പടിയായിരുന്ന കാലമത്രയും അവളുടെ ഉള്ളുരുകുകയായിരുന്നു. ഇന്ന്, സ്വരുക്കൂട്ടി വെച്ചതും കുറി പിടിച്ചതും ചേർത്ത്, അത് തിരികെ എടുത്തപ്പോൾ ലോകം തന്നെ കീഴടക്കിയത് പോലെ അവൾക്ക് തോന്നി.

പക്ഷെ, ഒറ്റ നിമിഷത്തിൽ എല്ലാം മാറി മറിഞ്ഞു. പുറകിലൂടെ മാലയിൽ ചുറ്റിപ്പിടിച്ച കൈ വിടുവിക്കാൻ അവരൊന്നു ശ്രമിച്ചതാണ്. കമിഴ്ന്നടിച്ചുള്ള വീഴ്ച്ചയിൽ, ബോധം മറയും മുമ്പ്, പൊട്ടിയ മാല ഏതോ കൈയ്യിൽ തൂങ്ങിയാടുന്നത് അവൾ കണ്ടതാണ്. എന്നിട്ടും, ബോധം തെളിഞ്ഞപ്പോൾ അവരുടെ വിരലുകൾ കഴുത്തിൽ പരതി.

5

പോക്കെറ്റിൽ കിടന്ന ഫോണിന്റെ നിർത്താതെയുള്ള വിറയലാണ് അവനെ ഉണർത്തിയത്.

എടുത്ത് നോക്കിയപ്പോൾ അനിയത്തിയാണ്.

“ഏട്ടാ…എവിടെയാ?? എത്ര നേരായി വിളിക്കുന്നു…”

“ചിണുങ്ങാണ്ട് കാര്യം പറയെടി…”

“അമ്മ…ഏട്ടാ….അമ്മ ഇവിടെ ജനറലാശുപത്രീലാ. ഏതോ വണ്ടി ഇടിച്ചതാ. ഇപ്പഴും ബോധം വീണിട്ടില്ല. എനിക്ക് പേടിയാവുന്നേട്ടാ. ഒന്ന് വേഗം വാ….”

ഏങ്ങിയേങ്ങിയുള്ള കരച്ചിലിനിടയിൽ അവൾ പറഞ്ഞൊപ്പിച്ചു.

ചുറ്റിലുമുള്ള ഇരുട്ട് പെട്ടെന്ന് കൂടുതൽ കറുത്തത് പോലെ അവന് തോന്നി.

വൈറ്റ്നെർ വിരിച്ചിട്ട തൂവെള്ള പാളിക്കടിയിൽ, അക്ഷരപ്പിശകുകളുടെ കറുപ്പ്, തെളിഞ്ഞങ്ങനെ കിടന്നു.

കോഴിക്കോട്ടുകാരൻ. ബാംഗ്ലൂരിൽ താമസിക്കുന്നു. "ഗോ'സ് ഓൺ കൺട്രി",'ഗുൽമോഹർ തണലിൽ' എന്നീ പുസ്തകങ്ങൾ പ്രസിധീകരിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിൽ കഥകൾ എഴുതുന്നു.