ദ ജാപ്പനീസ് വൈഫ് – ആത്മാവുകൾ ഇഴപിരിയുന്ന പ്രണയാനുഭവം

എന്റെ മുറിവുകളുടെ ആഴത്തില്‍ നീ സ്പര്‍ശിക്കുക, പുല്‍ക്കൊടികളും മുന്തിരിയിലകളും അത് കണ്ട് അസൂയപ്പെടട്ടെ…” ‘ഖലീൽ ജിബ്രാൻ ‘

പരസ്പരമൊരിക്കലും കാണാതെയും കൂടാതെയും രണ്ടുപേർക്കിടയിൽ പ്രണയം സാധ്യമാകുമെന്ന് ചരിത്രത്താളുകളിലാദ്യം രേഖപ്പെടുത്തിയത് ഖലീൽ ജിബ്രാനും, മേസിയാദയുമാണ് ! ബൗദ്ധികമായ ഇടപെടലിൽ തുടങ്ങിയ ആ ആത്മബന്ധം ഇരുപത് വർഷങ്ങൾ കടന്ന് സമാനതകളില്ലാത്ത പ്രണയത്തെ അടയാളപ്പടുത്തുകയായിരുന്നു .

എന്നുമൊരു സ്വപ്നം പോലെ മോഹിപ്പിച്ചിരുന്ന ജിബ്രാൻ – മെയ് ആത്മബന്ധവും പ്രണയവും തന്നെയാവും ജാപ്പനീസ് വൈഫ് എന്ന ചലചിത്രാസ്വാദനത്തിലേക്ക് എന്നെ വഴിതെളിച്ചത്.

ഇന്ത്യനിംഗ്‌ളീഷ്‌ എഴുത്തുകാരനായ കുനാൽ ബസുവിന്റെ പ്രശസ്തമായ കഥയെ ഉപജീവിച്ച് അപർണ സെൻ സംവിധാനം ചെയ്ത ‘ദ ജാപ്പനീസ് വൈഫ് ‘എന്ന ബംഗാളി ചലച്ചിത്രം രണ്ടായിരത്തി പതിനൊന്നിലാണ് പുറത്തു വന്നത്.

അശരീരികളുടെ പ്രണയവും ദാമ്പത്യവുമാണ് അതിന്റെ ഇതിവൃത്തം. ബംഗാളിയായ സ്നേഹമൊയി ചാറ്റർജിയും ജാപ്പനീസുകാരിയായ മിയാഗെയും പ്രണയവും കടന്ന് ദാമ്പത്യജീവിതം ആരംഭിക്കുകയാണ്. കടൽ കടന്നുവന്ന കുറിമാനങ്ങളിലൂടെ അവരുടെ ആത്മാവുകൾ ആശ്ലേഷിച്ചു.

മിയാഗേയുടെ സീമന്തരേഖയിൽ സ്നേഹമൊയിക്ക് സിന്ദൂരമണിയിക്കാനായില്ല. അയാൾക്കത് തപാലിൽ അയക്കാനേ ആവൂ. എങ്കിലും ‘സുമംഗലിയുടെ’ നിർവൃതിയുണ്ട് മിയാഗേയുടെ മുഖത്ത്. കത്തൊക്കെ എഴുതിക്കൊണ്ടിരുന്ന നിഷ്കളങ്കമായ ആ പഴയ കാലത്തിലേക്ക് ജാപ്പനീസ് വൈഫ് നമ്മെ കൂട്ടി കൊണ്ടുപോകുന്നു.

ഒരിക്കലും കാണാതെ പതിനേഴു വർഷം നീണ്ടു ആ പ്രണയ ദാമ്പത്യം. സങ്കടകരമാണ് അതിന്റെ പരിസമാപ്‌തി.കാൻസർ ബാധിതയായ മിയാഗേയെ അടുത്തിരുന്നു ശുശ്രൂഷിക്കാനാവാതെ തകർന്നു പോകുന്ന സ്നേഹമൊയി, ഗ്രാമത്തിലെ അധ്യാപകവൃത്തിയിൽ നിന്ന് അവധിയെടുത്ത്
കൊൽക്കത്തയിൽ അലയുന്നു. വിവിധ വൈദ്യശാസ്ത്ര വിശാരദരിൽ നിന്നും അയാൾ തന്റെ പ്രിയതമയുടെ മഹാരോഗത്തിന് മരുന്നു തേടുകയാണ്.

സ്നേഹമൊയിയുടെ ആ വികാര വിക്ഷുബ്ധതകൾ ആത്മാവിനെ അത്രയ്ക്കാഴത്തിൽ സ്പർശിച്ചിരുന്നു.

അയാൾ മഴ നനഞ്ഞ്, ഒരു പബ്ലിക് ടെലിഫോൺ ബൂത്തിൽ നിന്ന് മിയാഗേയോട് അലിവോടെ സംസാരിക്കുന്നത്, ന്യുമോണിയ ബാധിച്ച് മരിക്കുന്നത്…,

ഒടുവിൽ സ്നേഹമൊയി ഇല്ലാത്ത ഗ്രാമത്തിലെ കടത്തുകടവിൽ വെള്ളവസ്ത്രമണിഞ്ഞ് വിധവയെപ്പോലെ അവൾ വന്നിറങ്ങുമ്പോൾ പ്രേക്ഷക ഹൃദയത്തിൽ എന്നേയ്ക്കുമായി ഒരു മുറിപ്പാട് വീഴുന്നു.

നേരിൽ കാണാൻ ഇടകിട്ടാത്ത ദീർഘദാമ്പത്യത്തിൽ അവർ അങ്ങോട്ടുമിങ്ങോട്ടും അത്രമേൽ വിശ്വസ്തരായിരുന്നു. ഗ്രാമത്തിലെ തന്റെ ബന്ധുകൂടിയായ ഒരു യുവവിധവയോട് തോന്നിപ്പോകുന്ന ആകർഷണത്തെച്ചൊല്ലി സ്നേഹമൊയി വല്ലാതെ കുറ്റബോധത്തിൽ പെടുന്നത് നാം കാണുന്നുണ്ട്.

സുന്ദർബൻ തീരത്തെ ജലപ്രകൃതിയിൽ അനശ്വര പ്രണയത്തിന്റെ പ്രതീകമായി ജീവിച്ചു മരിച്ചുപോയ സ്നേഹമൊയി ചാറ്റർജി എന്നും തീരാ ഹൃദയവേദനയാണ് പകരുന്നത് .പ്രണയത്തിൽ, ദാമ്പത്യത്തിൽ മനുഷ്യർക്ക് എത്രമേൽ സമർപ്പിതരാവാൻ കഴിയുമെന്ന് ഈ ചലച്ചിത്രം നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ചിലപ്പോൾ തോന്നും ‘ദി ജാപ്പനീസ് വൈഫ് ‘എന്ന ബംഗാളി ചലച്ചിത്രം ഞങ്ങളുടെ കഥതന്നെയല്ലേയെന്ന്.

വർഷങ്ങൾക്കു മുമ്പാണ്….

അതൊരു ആത്മബന്ധമായിരുന്നു. സൗഹൃദത്തിനും പ്രണയത്തിനുമിടയിലെ വഴുക്കുന്ന വരമ്പിലൂടെ ഞങ്ങൾ നടന്ന കാലം. നമുക്കിടയിലെന്താണെന്ന് പരസ്പരമൊരിക്കലും ഞങ്ങൾ ആരാഞ്ഞതേയില്ല.
ഇന്നു തിരിച്ചറിയുന്നുണ്ട്. അത് പ്രണയത്തിനപ്പുറത്തെന്തോ ആയിരുന്നു. എന്റെ ആത്മാവിന്റെ ഒരംശം അവളിലുണ്ടായിരുന്നു. തുറന്നു പറയാൻ മടിച്ചതിൽ പിന്നീടൊരുപാടു വട്ടം ഖേദിച്ചിട്ടുണ്ട്. പ്രണയം പറയാൻ കഴിയാതെ പോയതിൽ സ്വയമൊരുപാട് പഴിച്ചിട്ടുണ്ട്.

സമൂഹം കെട്ടിനിർത്തിയ സദാചാരച്ചുമരുകൾക്കിരുപുറം ഞങ്ങൾ പിരിയാതെ നിന്നു. വർഷങ്ങളെത്ര കടന്നു പോയി. പരസ്പരം കാണാതെയും, തൊടാതെയും ഞങ്ങൾക്കിടയിലാ ആത്മബന്ധം അനശ്വരമായി നന്മക്ക് കൂട്ട് ചേർന്ന് നിലകൊണ്ടു .

ആത്മബന്ധമെന്നത് (പ്രണയമെന്നത്) നിഷ്കളങ്കമായൊരു കാത്തിരിപ്പാണെന്നു ബോബിയച്ചൻ കൂട്ട് എന്ന പുസ്തകത്തിൽ സാക്ഷ്യപ്പെടുത്തുന്നു .

സ്ത്രീപുരുഷ ബന്ധങ്ങളെ അനുഭാവമില്ലാതെ കാണുന്ന കാലത്ത് നിഷ്കളങ്കവും സുഗന്ധപൂരിതവുമായ ആത്മബന്ധങ്ങൾ പ്രപഞ്ചഹൃദയത്തെ കുളിർപ്പിക്കട്ടെ.

സാമൂഹിക സേവന രംഗങ്ങളിലെ സൗമ്യ സാന്നിധ്യം. കുര്യാത്തി,കെ സുരേന്ദ്രൻ നായർ സ്മാരക അനാഥ ബന്ധു പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഏറെ അംഗീകരിക്കപ്പെട്ട എഴുത്തുകാരൻ.