ഹൃദയം

ദേശദേശാടനങ്ങളിൽ പ്രാണൻ്റെ
പ്രാക്തനശ്രുതി തൊട്ട കാലങ്ങളിൽ
നാട്ടുമന്ദാരമെല്ലാം കൊഴിഞ്ഞ നാൾ
കൂട്ടുകൂടുവാനാരുമില്ലാഞ്ഞ നാൾ

പാട്ടുപാടുവാൻ കാറ്റുമില്ലാഞ്ഞനാൾ
കൂട്ടിനായ് തൊട്ടുതൊട്ടിരുന്നെന്നെ നീ!
ഏകതാരകൾ മീട്ടിയെൻ നോവിൻ്റെ-
ശോകതന്ത്രികൾ സംഗീതമാക്കി നീ!

ആറ്റിറമ്പിലായാമ്പലിൻ പൂവുമായ്-
കാത്തിരിക്കുന്ന ഗ്രാമസ്നേഹങ്ങളിൽ,
ആൾത്തിമിർപ്പിൻ്റെ പട്ടണക്കാഴ്ചയിൽ
പേക്കിനാവിൻ്റെ സർപ്പദംശങ്ങളിൽ

കാട്ടുപൂവിൻ്റെ കന്യാമുഖങ്ങളിൽ
കാട്ടുചോലതൻ സന്ധ്യാസ്വരങ്ങളിൽ,
രാത്രിയും പകൽഭേദമെന്യേ കണ്ട-
രാശിതെറ്റിക്കുതിച്ച ശോകങ്ങളിൽ

നീ മിടിക്കുന്നു സ്വപ്നായനത്തിൻ്റെ
ജാലകങ്ങൾ തുറന്ന് വച്ചീടുന്നു
നിൻ്റെ കൈയിൽ ത്രസിക്കും കടുംതുടി
നിൻ്റെ ചുണ്ടിൽ  ചുമന്ന തൊണ്ടിപ്പഴം

നിൻ്റെ ശബ്ദം പ്രപഞ്ചധ്യാനസ്വരം
നിൻ്റെ ഭൂമിയെൻ നെഞ്ചിലെ മൺകുടിൽ.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.