സാക്ഷി

കോരിച്ചൊഴിയുന്ന മഴയെ മെതിച്ചും വകഞ്ഞും കോടതിയുടെ മുറ്റത്തെത്തിയ ശാമുവൽ ഒരു കാൽ വരാന്തയുടെ പടിയിൽ വെച്ച് നനയാത്ത കുറച്ചു ശ്വാസം മുക്കു വിടർത്തി വലിച്ചു കുടിച്ചൊന്നു വിടർന്നു. മഴയെ തടഞ്ഞ കുടയുടെ ദളങ്ങളെ കമ്പികളിലേക്ക് ചുരുക്കി. മേൽക്കൂരയിലെ ഓടിനെ ഉഴിഞ്ഞുവന്ന ഒരു കുടം മഴയെ ഉച്ചിയിലേറ്റു വാങ്ങി അയാൾ വരാന്തയിലേക്കു കയറി.

സമയം 11 ആകുന്നതേയുള്ളൂ. കോടതിമുറി നിറഞ്ഞുകവിഞ്ഞ് ആൾക്കാർ വാതിലിൽ കട്ടപിടിക്കാൻ തുടങ്ങി. വരാന്തയിൽ ആവലാതികൾ ഉരുവിട്ടു നിന്ന ആളുകൾക്കിടയിലേക്ക് മഴയെ വടിച്ചെടുത്ത് എറിഞ്ഞുകൊണ്ടു കാറ്റ് റോന്തുചുറ്റി. പരിചിതമുഖങ്ങളെ തിരഞ്ഞ് തിരക്കിലൂടെ അയാൾ കണ്ണോടിച്ചു. എല്ലാവരുടെ കണ്ണുകളിലും കനത്ത ഒരു മഴ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ചിരി അസ്തമിച്ചു പോയ ഏതോ താഴ്വാരത്തിൽ നിന്നിറങ്ങി വന്നവർ. അവർക്കിടയിൽക്കൂടി കറുത്ത കോട്ടിട്ട വക്കീലന്മാർ ഞെങ്ങിയും ഞെരുങ്ങിയും നടന്നു.

പെട്ടെന്ന് മുഴങ്ങിയ ഒരു നീണ്ട ബെൽ കൊളുത്തിയ നിശബ്ദതയിൽ കോർട്ട് ഹാൾ തൊഴുതു നിന്നു. ഹൃദയം പെരുമ്പറ കൊട്ടുന്നു. പേരറിയാത്ത ഒരസ്വസ്ഥത അയാളുടെ ദേഹമാകെ ഇഴഞ്ഞു നടന്നു. അതെ,എല്ലാവരും അസ്വസ്ഥരാണ്. കഴിഞ്ഞ കാലത്തിന്റെ സങ്കടപ്പെയ്ത്തുകളിൽ നിന്ന് പതഞ്ഞുപൊന്തിയ തേങ്ങലിന്റെ ഒരു പുതപ്പ് അയാളെ പൊതിഞ്ഞു .

കഥ തുടങ്ങുകയായി.

‌”സി.സി. 1415/13 ഒന്നാം സാക്ഷി രാജശേഖരൻ …” ബഞ്ചുക്ലാർക്ക് ഉച്ചത്തിൽ പറത്തിവിട്ട വാക്കുകളെ ഒരു കറുത്ത കോട്ടുകാരൻ എഴുന്നേറ്റു നിന്ന് ‌അടക്കം ചൊല്ലിയൊതുക്കി. ബഞ്ചു ക്ലാർക്ക് വിളിച്ചുകൊണ്ടിരുന്ന കേസുക‌ളിൽ കൊരുത്തിട്ടിരിക്കുന്ന ജീവിതങ്ങൾ സാക്ഷിക്കൂട്ടിലും പ്രതിക്കൂട്ടിലും കയറി നിന്ന് മനസ്സ് നൊന്തു. വാതിലിലെ തിരക്ക് സ്വല്പം നേർത്ത തക്കത്തിൽ ശാമുവൽ കോടതി മുറിയിലേക്ക് നൂർന്നിറങ്ങി.

“പരസ്ത്രീയുമായി ഫോണിൽ ലൈംഗിക ഭാഷണം നടത്തിക്കൊണ്ടിരുന്ന പ്രതിയെ ആയതിൽ നിന്ന് വിലക്കിയതിലുള്ള വിരോധം നിമിത്തം ആവലാതിക്കാരിയായ 13 വയസ്സുള്ള സ്വന്തം മകളെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടുകൂടി പ്രതിയും ആവലാതിക്കാരിയും ഒരുമിച്ച് താമസിക്കുന്ന പൊട്ടക്കുഴി പഞ്ചായത്തിൽ കൂനംകുഴി വാർഡിൽ ഊനമ്പറമ്പ് വീടിന്റ തിണ്ണയിൽ നിന്ന് തള്ളിത്താഴെയിട്ട് ടിയാളുടെ ഇടതു കൈയ്ക്ക് ഒടിവ് സംഭവിപ്പിച്ചും താഴെ വീണുകിടന്ന ആവലാതിക്കാരിയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതി….”

“കുറ്റം ചെയ്തിട്ടുണ്ടോ ” പ്രതിക്കൂട്ടിൽ തൊഴുതുനിന്ന 40കാരന്റെ ചങ്കിൽ മജിട്രേറ്റ് എയ്ത അമ്പ് തറഞ്ഞുകയറി.
” ഇല്ല സാറേ …എന്റെ മോളാ…. എന്റെ ഒരേയൊരു പൊന്നുമോളാ…. അവളുട അമ്മ … എന്റെ ഭാര്യ
എന്റെ കുഞ്ഞിനെക്കൊണ്ട് ഇങ്ങനെ കളളം പറയിക്കുന്നതാ….”
കോടതിമുറിയിൽ ഒരു പിതൃത്വം അനാഥമായി ഉടഞ്ഞുവീണു..
പ്രതിക്കൂട്ടിൽ നിന്നുരുകിവീണ തേങ്ങലുകൾ ശാമുവലിന്റെ കരളിൽ തൊട്ടുപൊള്ളിക്കുടുർന്ന് ഗോളാകൃതിയിൽ കണ്ണിൽ തൂങ്ങിയാടി. അനക്കമറ്റ് പ്രതിക്കൂട്ടിൽ നിന്നയാളെ രണ്ടു പോലീസുകാർ വന്ന് കോടതി മുറിയിൽ നിന്ന് വെളിയിലേക്കാനയിച്ചു.

കൊലചെയ്യപ്പെട്ട സ്നേഹത്തിന്റെ ചിതാഭസ്മവും പേറി നിലവിളികൾ പ്രതിക്കൂട്ടിൽ കയറുകയും ഇറങ്ങിപ്പോവുകയും ചെയ്തു കൊണ്ടിരുന്നു. സ്വപ്നങ്ങളുടെ കുരുതിക്കളങ്ങളിൽ നിന്ന് ഇളകിയെത്തിയ കാറ്റ് മഴയിൽ കുതിർന്ന് കോടതി മുറിയാകെ ഇഴഞ്ഞു നടന്നു. പ്രണയഭംഗവും അനാഥത്വവും വേർപിരിയലും ഒത്തുചേരലും വൈരാഗ്യവും ദേഷ്യവും കുടിപ്പകയും പിടിച്ചുപറിയുമുൾപ്പെടെയുള്ള തൊട്ടാൽതെറിക്കുന്ന വികാരങ്ങൾ കെട്ടുപിണഞ്ഞ് പൊട്ടിത്തെറിക്കുകയോ സമരസപ്പെടുകയോ ചെയ്യാന് ഒറ്റമുറിസ്ഥലമാണ് കോടതിമുറികളെന്ന് അയാൾക്ക് തോന്നി. സന്തോഷത്തിനു കടന്നുവരാനാവാത്ത ഇരുൾതാഴ്വരയിലെവിടെയോ ബന്ധനത്തിലായ ദേവതയുടെ കൈയ്യിലെ തുലാസിന്റെ തട്ടിൽ അയാൾ കഴിഞ്ഞ കാലങ്ങളെ തൂക്കി നോക്കിക്കൊണ്ടിരുന്നു … നീതിദേവത ? നിന്ന നിൽപ്പിൽ എപ്പഴോ ഒരു മയക്കം അയാളെ തൊട്ടു കടന്നുപോയി.

” കുറ്റം ചെയ്തിട്ടുണ്ടോ”
സാമുവൽ മയക്കത്തിൽ ഞെട്ടി കണ്ണുമിഴിച്ചു
മജിസ്രേറ്റ് സ്വരമുയർത്തി വീണ്ടും ചോദിച്ചു. കോടതി നിശ്ശബ്ദമായി. എല്ലാവരുടെയും ശ്രദ്ധയും പ്രതിക്കൂട്ടിൽ.
“കുറ്റം ചെയ്തിട്ടുണ്ടോ ” പ്രതിക്കൂട്ടിലെ മൗനത്തിൽ ചൊടിച്ചുകൊണ്ട് മജിസ്ട്രേറ്റ് കടുപ്പിച്ചു.
“കുറ്റം ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ല. എന്നാൽ അച്ഛനെ ഞാൻ വെട്ടി… കൊല്ലാനാ വെട്ടിയേ.. .ഇനി എന്നെ തടയാൻ വന്നാൽ അയാളെ ഞാങ്കൊല്ലും. അതാ എന്റെ ശരി “
ഇരുപത്തിഅഞ്ചു വയസ്സിന്റെ രോഷം ഒരു ആറടി പൊക്കത്തിൽ ഒത്ത വണ്ണത്തിൽ പ്രതിക്കൂട്ടിൽ പുകഞ്ഞുനിൽക്കുന്നു.
ശാമുവൽ ഞെട്ടിത്തരിച്ചു നോക്കി. മുൻപിൽ ഒരു ജന്മം മുഴുവൻ പണിതൊഴുക്കിയ വിയർപ്പിന്റെ ഗന്ധം … കുറ്റിയോടെ അറുത്തെറിഞ്ഞ സ്വപ്നങ്ങളുടെ പിടച്ചിലിൽ എവിടെയോ ഒരമ്പതുകാരൻ നിലതെറ്റി വീഴുന്നു ….. ഹൊ, കണ്ണിൽ ഇരുട്ടു കയറി.
മനുഷ്യന്മാർക്ക് എങ്ങനെ വെട്ടാനും കൊല്ലാനും കഴിയുന്നു ? വ്യക്തിപരമായാലും സാമൂഹ്യമായാലും രാഷ്ട്രീയമായാലും വെട്ടുന്നവനും കൊല്ലുന്നവനും മൃഗം തന്നെ.
‘ ഗൾഫിൽനിന്ന് പിരിഞ്ഞ് നാട്ടിൽ വന്ന അച്ഛനുമായി യുദ്ധം പ്രഖ്യാപിച്ച മകനാണത്രെ. മകനെ ഡീ അഡിക്ഷൻ സെന്ററിലാക്കാൻ പോലീസ് സഹായം തേടിയ അച്ഛന്റെ തോളെല്ല് വെട്ടുകത്തി വച്ച് വെട്ടിത്താഴ്ത്തി. അലറിക്കൊണ്ടോടിയ പിതാവിന്റെ പിറകെ ഓടി വീണ്ടും വെട്ടിയപ്പോഴേക്കും പോലീസ് എത്തി.’ ചോദിക്കാതെ തന്നെ അടുത്തു നിന്നയാൾ സാമുവലിനോട് ശബ്ദം താഴ്ത്തി പറഞ്ഞു.
“കർത്താവേ ” ഒരു നിലവിളി തൊണ്ടയിലുടഞ്ഞ് ദീർഘനിശ്വാസമായി. ഉടഞ്ഞുപോയ ജീവിതങ്ങളെ തല്ലിയും പഴുപ്പിച്ചും രാകിയും മിനുക്കിയും കാലങ്ങളുമായി രമ്യതപ്പെടുത്തുന്ന പണിശാലയിലാണ് താൻ നിൽക്കുന്നതെന്ന് അയാൾക്ക് തോന്നി. സന്തോഷവും സംതൃപ്തിയും തെളിഞ്ഞു നിൽക്കുന്ന മുഖങ്ങളൊന്നും മുറിയിൽ കണ്ടില്ല. ചോദ്യങ്ങളുടെ ചൂണ്ടയിൽ കുരുങ്ങി സാക്ഷിക്കൂടുകൾ വിയർത്തു. തെറ്റായ ഉത്തരത്തിനു വേണ്ടി തലങ്ങും വിലങ്ങും വക്കീലൻമാർ ചോദ്യങ്ങളെറിഞ്ഞു. സാക്ഷികളുടെ അറിവില്ലായ്മയെയും നിഷ്കളങ്കതയെയും കശക്കിപ്പിഴിഞ്ഞ ചോദ്യങ്ങൾ തിരികെയെത്തിയപ്പോൾ വക്കീലൻമാർ വഷളൻ ചിരി ചുരത്തി ഇരിപ്പിടങ്ങളിൽ വിളഞ്ഞു. ശാമുവലിന് ശ്വാസം മുട്ടി.

കർത്താവേ എന്റെ കേസ്….. കാത്തോളണേ. വരുന്ന കുരുത്തോലപ്പെരുന്നാളിന് ….
” സി സി 2855 / 17 ആറാം സാക്ഷി Dr. ഏബ്രഹാം ലൂക്കോസ്”
പ്രാർത്ഥന തീരുന്നതിനു മുൻപ് ബഞ്ച് ക്ലാർക്കിന്റെ ശബ്ദം ….
നെഞ്ചിൽ ഒരുകൊട്ട തീ മിന്നി. മനസ്സിൽ കുരിശു വരച്ചു. എന്റെ കേസ് ….. കാത്തോളണേ… കർത്താവേ ….
“ദൈവം സാക്ഷിയായി കോടതി മുമ്പാകെ സത്യം ബോധിപ്പിച്ചു കൊള്ളാം” ബഞ്ച് ക്ലാർക്ക് ചൊല്ലിക്കൊടുത്ത തിരു വാചകം ഏറ്റുചൊല്ലി, ഡോക്ടർ.
“Road Accident ആയിരുന്നു ……തീയതി 9.45 pmന് theatre ൽ ഞാനാണ് patient നെ ടurgery ചെയ്തത്. Immediate surgery ആവശ്യമായ case ആയിരുന്നു.

വാരിയെല്ലൊടിഞ്ഞ് Lungs punctured ആയിരുന്നു. internal hemorrhage ഉണ്ടായിരുന്നു. Emergency operation നടത്തിയെങ്കിലും success ആയില്ല. രാത്രി 10.45 ന് patient expired ആയി”.
Treatment certificate നോക്കി ഡോക്ടർ പറഞ്ഞത് നൂറ്റിയമ്പത് മൈൽ സ്പീഡിൽ പേപ്പറിൽ പകർത്തി, മജിസ്ട്രേറ്റ്.

“ഹോസ്പിറ്റലിൽ എത്തിച്ചതിനു ശേഷം എത്ര മണിക്കൂർ കഴിഞ്ഞാണ് അയാൾ മരിച്ചത്”
” ഒരു മണിക്കൂർ …”.
“കുറച്ചുകൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനുള്ള സാധ്യത ഉണ്ടായിരുന്നോ…”
“തീർച്ചയായും ഉണ്ടായിരുന്നു. “
“Cross “
മജിസ്ടേറ്റ് എഴുത്തു നിർത്തി പ്രതിഭാഗം വക്കീലിനെ നോക്കിപ്പറഞ്ഞു.

“ഡോക്ടർ, നിങ്ങൾ പരിശോധിക്കുമ്പോൾ അപകടത്തിൽപ്പെട്ടയാൾക്ക് ബോധമുണ്ടായിരുന്നോ ?”
” ഇല്ല “
“condition വളരെ serious ആയിരുന്നു,അല്ലേ ?”
“അതെ “
“അതെ എന്നു പറഞ്ഞാൽ എങ്ങനെ ? വിശദീകരിക്കാമോ “
“Profound bleeding, lung punctured by broken ribs resulted in breathing difficulty and internal hemorrhage also…”
” നേരത്തെ വന്നിരുന്നെങ്കിലും മരിച്ചുപോകാനുള്ള സാധ്യത ഉണ്ടായിരുന്നു , അല്ലേ…”
” അതെ ഉണ്ടായിരുന്നു. “
“That is all.”
“CC 2855 / 17 ഏഴാം സാക്ഷി Dr.ജോർജ് ജേക്കബ്”
അനുസരണയോടെ സാക്ഷിക്കൂടിലേക്ക് അടിവെച്ച ഡോക്ടർ സത്യവാചകം ചൊല്ലി.

I was working as a police surgeon at ………conducted postmortem on the body of a moderately built male adult aged 20 years by name Augustin Samuel ……”

“Cross”

” ആട്ടെ ഡോക്ടർ, അഗസ്റ്റിൻ സാമുവൽ എങ്ങനെയാ മരിച്ചത്, I mean the exact cause of death ?”
Death was caused due to internal hemorrhage….
Lungs was severly punctured by the broken…..

“രണ്ടാമത്തെയും മൂന്നാമത്തെയും വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളച്ചു കയറിയതു മൂലവും തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണം, ശരിയല്ലേ ?”
” അതെ”
“റോഡപകടത്തിൽപ്പെട്ട് വാരിയെല്ലുകൾ ഒടിഞ്ഞാൽ ശ്വാസകോശത്തിൽ തറഞ്ഞു കയറാനുള്ള സാധ്യത എത്രയാണ്.”
“നല്ല സാധ്യതയുണ്ട്”.
” ഒരാളുടെ വാരിയെല്ലുകൾ ഒടിഞ്ഞാലും ശ്വാസകോശത്തിൽ തുളച്ചുകയറണമെന്നില്ല എന്നു പറഞ്ഞാൽ ശരിയല്ലേ…”
” അതെ ശരിയാണ്.”
” വാരിയെല്ലുകൾ ഒടിഞ്ഞ അവസ്ഥയിൽ വീണ്ടുമൊരു hard external pressure, I mean ഒരു ആഘാതം ഒടിഞ്ഞ വാരിയെല്ലുകൾക്ക് ഏറ്റാൽ ശ്വാസകോശത്തിന് പരിക്കേൽക്കാൻ സാധ്യതയില്ലേ…”
” സാധ്യത നിലനിൽക്കുന്നു”
വക്കീലിന്റെ ചുണ്ടിൽ ഒരു വഷളൻ പുഞ്ചിരി പീലി വിടർത്തി.
“Re ഉണ്ടോ “
” ഇല്ല”
” ശരി ഇറങ്ങിക്കോളൂ”
മജിസ്ട്രേറ്റിനെ വണങ്ങി ഡോക്ടർ സ്വാതന്ത്ര്യത്തിലേക്കിറങ്ങിയോടി.

കോടതി ഉച്ചയ്ക്കു പിരിഞ്ഞു. ഒരു ചങ്കിടിപ്പ് ചവച്ചു കൊണ്ട് കോടതി മുറ്റത്തുള്ള പെട്ടിക്കടയിലെ ചായമണത്തിലേക്ക് ശാമുവൽ നടന്നെത്തി.

അടുത്ത ബെല്ലിന്റെ ഒച്ചയും ക്ലാർക്കിന്റെ വിളിയും അയാളെ സാക്ഷിക്കൂടിലെത്തിച്ചു. പ്രോസിക്യൂട്ടർ എഴുന്നേറ്റു. പേപ്പറിലേക്ക് അക്ഷരങ്ങളെ തെറുപ്പിക്കാൻ തുളുമ്പി നിൽക്കുന്ന പേനയുമായി മജിസ്ട്രേറ്റ് സീറ്റിലൊന്നമർന്ന് മുന്നോട്ടാഞ്ഞു. തിങ്ങി നിറഞ്ഞതൊക്കെ നിശ്വാസത്തോടൊപ്പം അലച്ച വീണു. സാമുവലിൽ വിങ്ങിനിന്ന പിതാവ് പെയ്തുകൊണ്ടിരുന്നു. അത് മജിസ്ട്രേറ്റ് പേനത്തുമ്പിലേറ്റ് വാങ്ങി.

” 20 വർഷം ആൻഡമാൻ നിക്കോബറിൽ ITBP യിൽ ധോബിയായിരുന്നു , ഞാൻ . 2016 ൽ പെൻഷനായി നാട്ടിൽ വന്നതിന്റെ പിറ്റേ മാസമായിരുന്നു സാറേ, അത്. എന്റെ പൊന്നു മോനെ ഞാൻ നെറച്ചു കണ്ടിട്ടല്ല സാറേ …. ഞങ്ങൾക്ക് അവനല്ലാതെ വേറെയാരുമില്ല. എന്റെ കുഞ്ഞിന് നല്ലൊരു ഭാവി കർത്താവു കൊടുക്കുമെന്നും ഞങ്ങളും സുഖമായി ജീവിക്കുന്നുമെന്നുള്ള സ്വപ്നത്തിലായിരുന്നു ഞങ്ങൾ … ടിപ്പറിടിച്ചു തെറുപ്പിച്ച് ചോരയൊലിച്ചു റോഡിൽ കിടന്ന എന്റെ കുഞ്ഞിനെ വാരിയെടുത്തു ഞാൻ വലിയ വായിൽ നെലവിളിച്ചു. വണ്ടികൾ ഒന്നും വന്നില്ല. കർത്താവിനെ വിളിച്ചു കരഞ്ഞുകൊണ്ടിരുന്ന ഞാൻ ദൂരെ നിന്ന് ഒരു വണ്ടി വരുന്നതു കണ്ട്, മോനെയും എടുത്ത് റോഡിലേക്ക് ചാടി. സഡൻ ബ്രേക്കിട്ട് വണ്ടി നിർത്തിയിറങ്ങിയ ഡ്രൈവർ എന്നെ ചീത്ത വിളിച്ചു. അടിക്കാൻ വന്നു. കുഞ്ഞിന് അപകടം പറ്റിയെന്നും ഏറെ നേരമായി വണ്ടി കാത്തു നിൽക്കുവാണെന്നും സഹായിക്കണമെന്നും ഞാൻ കരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു. മുൻ സീറ്റിൽ ഇരുന്ന ആൾ ഇറങ്ങിയില്ല.

എന്റെ ചങ്കുപൊട്ടിയ നിലവിളി തൊഴിച്ചെറിഞ്ഞ് അവർ വണ്ടി വിട്ടു പോയി. പിന്നീട് വന്ന ഓട്ടോറിക്ഷായിലാ ആശുപത്രിയിൽ കൊണ്ടുവന്നേ… എന്നോട് ഒരക്ഷരം മിണ്ടാതെ എന്റെ പൊന്നുമോൻ പോയി സാറേ… എന്റെ ചങ്കു കത്തുന്നു…. താമസിച്ചില്ലായിരുന്നെങ്കി, രക്ഷപെട്ടേനാന്നാ ഡോക്ടർ പറഞ്ഞത്. അപകടം അറിഞ്ഞ നിമിഷം വീട്ടുകാരി സ്ട്രോക്ക് വന്നുവീണതാ…. കഴിഞ്ഞ 6 വർഷമായി അവരെ കക്കൂസിൽ കൊണ്ടു പോന്നത് ഞാനാ സാറേ… എനിക്ക് ഈ ലോകത്തിൽ ആരുമില്ല. കുഞ്ഞിനെ ഇടിച്ച ടിപ്പറും നിർത്താതെ പോയി.
ചോര വാർന്നുകിടന്ന എന്റെ ജീവനെ, അല്ല ഞങ്ങളുടെ ജീവിതത്തെ വാരിയെടുത്ത് ചങ്കുപൊട്ടി നിലവിളിച്ച എന്റെ മുന്നിൽ പഞ്ചായത്തിന്റെ വണ്ടി നിർത്തി ചീത്തവിളിച്ചിട്ട് വിട്ടുപോയ പഞ്ചായത്ത് ഡ്രൈവറും അസിസ്ററന്റ് എൻജനീയറുമാണ് ദേ അവിടെ നിൽക്കുന്നത്. എല്ലാരും കൂടി എന്റെ മോനെ കൊന്നു കളഞ്ഞു സാറേ….”

കരച്ചിൽ ശ്വാസത്തെ വിഴുങ്ങിക്കളഞ്ഞു. വീഴാതിരിക്കാൻ സാക്ഷിക്കൂടിന്റെ കൈവരികൾ പിടിച്ചുനിൽക്കെ കാഴ്ച മറയ്ക്കുന്ന ഒരു പെരുമഴ അയാളിൽ നിറഞ്ഞു .
Cross
പ്രതിഭാഗം വക്കീൽ സട കുടഞ്ഞെണീറ്റു.
“കരഞ്ഞു കാണിച്ചാൽ കോടതിയുടെ അനുകമ്പ കിട്ടുമെന്ന് നിങ്ങളോട് ആരാ പറഞ്ഞത് ? ” തുപ്പലു പൊതിഞ്ഞെറിഞ്ഞ ആ ചോദ്യത്തിന്റെ ദുർഗന്ധം നിറഞ്ഞ വഴുക്കലിൽ തെന്നിവീണ സാമുവലിനു ചുറ്റും ചോരയിൽ കുതിർന്ന ഒരു നിലവിളി പടർന്നിറങ്ങി.
” ഞാൻ കരഞ്ഞിട്ടില്ല … അറിയാതെ ഉരുകിയൊലിച്ചു പോയതാ…”
” നിങ്ങൾ ഏതു സഭക്കാരാണ്? “
” റോമൻ കത്തോലിക്കനാ”
“മകൻ അയാളുടെ കോളേജിൽ തന്നെ പഠിക്കുന്ന എലിസബത്ത് എന്ന പുലയ ക്രിസ്ത്യാനിപ്പെണ്ണുമായി പ്രേമത്തിലായിരുന്നല്ലോ. നിങ്ങൾ അവരുടെ ബന്ധത്തിന് എതിരായിരുന്നു. ശരിയല്ലേ ? “
“പഠിത്തം കഴിഞ്ഞിട്ടു മതി പ്രേമവും മറ്റെന്തുമെന്ന് ഞാൻ പറഞ്ഞിരുന്നു. ”
” നിങ്ങൾ ജീവനോടിരിക്കുമ്പോൾ മാർക്കം കൂടിയോളെ കെട്ടാൻ സമ്മതിക്കില്ലെന്നും അങ്ങനെ വന്നാൽ രണ്ടിലൊരാളേ ജീവിച്ചിരിക്കൂവെന്നും നിങ്ങൾ മകനെ ഭീഷണിപ്പെടുത്തിയെന്നു പറയുന്നു. ശരിയല്ലേ “
” അയ്യോ ….. ഇല്ല സാറേ… അവന്റെ പഠിത്തം, പിന്നെ ജോലി…. മോന്റെ ഭാവി ….. ഊണിലും ഉറക്കത്തിലും ……..അതായിരുന്നു എന്റെ ചിന്ത…”

കാറ്റത്ത് എവിടെയോ മരക്കൊമ്പൊടിഞ്ഞ ശബ്ദം അയാളുടെ വാക്കുകളെ നടുവെ ഒടിച്ചു കളഞ്ഞു.
“എലിസബത്തിന്റെ വീട്ടിൽ നിങ്ങൾ ചെന്ന് ബഹളം വച്ചെന്നും ബന്ധം തുടർന്നാൽ ഭവിഷ്യത്തുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞാൽ ശരിയല്ലേ? “
“സർ ഞാൻ പോയിരുന്നു. എന്റെ മകനെ വെറുതെ വിടണമെന്നു പറയാൻ … ഞങ്ങൾക്കവനല്ലാതെ ആരുമില്ല “
“അപകടം നടന്ന ദിവസം രാവിലെയും നിങ്ങൾ തമ്മിൽ വഴക്കിട്ടില്ലേ?”
” ഉവ്വ്”
മരിച്ചാലും അഗസ്റ്റിൻ ബന്ധത്തിൽ നിന്ന് മാറില്ലെന്നും നിങ്ങൾ സമ്മതച്ചില്ലെങ്കിൽ അയാൾ എലിസബത്തിനെ രജിസ്റ്റർ മാര്യേജ് ചെയ്യുമെന്നും പറഞ്ഞപ്പോൾ നിങ്ങൾ മകനെ തല്ലിയില്ലേ …?”
“വിഷമം സഹിക്കാതെ വന്നപ്പം ഞാൻ അവന്റെ കൈപ്പൊറത്ത് ഒരടി കൊടുത്തതാ.”
“പുലയക്രിസ്ത്യാനിയെ മരുമകളായി അംഗീകരിക്കാൻ ഒരിക്കലും കഴിയാത്ത നിങ്ങൾ ബന്ധത്തിൽ നിന്ന് പിന്മാറാൻ കൂട്ടാക്കാത്ത മകനെ കൊല്ലാൻ ആഗ്രഹിച്ചിരുന്നു, ശരിയല്ലേ? “
“അല്ല, എന്റെ പൊന്നുമോനാ …. ഞങ്ങളുടെ നിധിയാ… കൊല്ലുവോ ഞാൻ?”
“മകൻ എലിസബത്തിനെ രജിസ്റ്റർ മാര്യേജ് കഴിച്ചിരുന്നെങ്കിൽ നിങ്ങൾ സമ്മതിക്കുമായിരുന്നോ ?” മിണ്ടാതെ നിന്ന ശാമുവലിനോട് ചോദ്യം ആവർത്തിച്ചു കൊണ്ട് വക്കീൽ ചൊടിച്ചു.
“ഉത്തരം പറയൂ”
“എനിക്കറിയില്ല, എന്റെ കർത്താവേ….”

“ബൈക്കോടിച്ച മകൻ ഹെൽമറ്റ് വയ്ക്കാതെ പിൻസീറ്റിൽ ഇരുന്ന നിങ്ങൾ എന്തിനാണ് ഹെൽമറ്റ് വച്ചത് ? “
” അവന് തലവേദനയെടുക്കുന്നെന്ന് പറഞ്ഞ് എന്റെ കൈയ്യിൽ അവൻ തന്നെയാ ഹെൽമറ്റ് തന്നതാ…”
അയാൾ വിങ്ങിപ്പൊട്ടിക്കൊണ്ടിരുന്നു. അവന്റെ മരണശേഷം ഞാൻ വയറു നിറച്ച് ഉണ്ടിട്ടില്ല, ഉറങ്ങിയിട്ടില്ല. ആരോടും സംസാരിക്കാൻ പോലും മടിയാണ്. വീട്ടിൽ എപ്പോഴും മൗനമാണ്. ഞങ്ങളുടെ ജീവനാ പോയത്. ഞാൻ ഇനിയെന്തിനാ ജീവിക്കുന്നത് …. ചിന്തകളിൽ അവർ മെഴുകുതിരി ഉരുകുന്നതുപോലെ സാക്ഷിക്കുട്ടിൽ നിന്നുരുകി. കണ്ണിൽ ഇരുട്ടു വ്യാപിച്ചു തുടങ്ങി. തന്റെ മുന്നിലേക്ക് ഒരു ടിപ്പർ ലോറി പാഞ്ഞു വരുന്നു. മോൻ ഓടിക്കുന്ന ബൈക്കിന്റെ പിറകിൽ താൻ ഇരിക്കുകയാണ്. മഴ ചാറുന്നുണ്ട്. ടിപ്പറിന്റെ വരവ് ശരിയല്ല …. വളരെ വേഗത്തിലാ ….
ഇപ്പം ഇടിക്കും ….
മോനേ ചവിട്ടെടാ ….
അയ്യോ ……..
അയാൾക്കു ശ്വാസം മുട്ടി. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി…..
പെട്ടെന്ന് വക്കീലിന്റെ ശബ്ദം അയാളെ വലിച്ചു കുടഞ്ഞു.
“അപകടത്തിൽപ്പെട്ട് വാരിയെല്ലൊടിഞ്ഞ് മരണാസന്നനായി കിടന്ന മകനെ കൈകളും കാലുകളും മടക്കി വാരിയെടുക്കുകവഴി ഒടിഞ്ഞ വാരിയെല്ലുകൾ മകന്റെ ശ്വാസകോശത്തിൽ തുളച്ചുകയറാനിടവരുത്തിയും അപ്പോൾ അതു വഴി വന്ന പഞ്ചായത്തു വക വാഹനത്തിൽ കയറ്റാൻ സമ്മതിക്കാതെ ആംബുലൻസ് വരുമെന്നു പറഞ്ഞ് അപകടത്തിൽപ്പെട്ട മകനെ ആശുപത്രിയിലെത്തിക്കാൻ മനപ്പൂർവ്വം താമസിപ്പിക്കുകയും ചെയ്തതു വഴി നിങ്ങൾ മകന്റെ മരണം ഉറപ്പു വരുത്തിയെന്നു പറഞ്ഞാൽ ശരിയല്ലേ…

പുലയ ക്രിസ്ത്യാനിപ്പെണ്ണിനെ വിവാഹം കഴിക്കുന്നതിനെക്കാൾ നല്ലത് മകൻ മരിക്കുന്നതാണ് നല്ലതെന്ന് നിങ്ങൾ മുറുക്കാൻ കട നടത്തുന്ന വറീതുൾപ്പെടെ പലരോടും പറഞ്ഞിട്ടില്ലേ”

മിണ്ടാതെ നിന്ന ശാമുവലിനോട് ചോദ്യം ആവർത്തിച്ച് വക്കീൽ പൊട്ടിത്തെറിച്ചു. അയാളുടെ കണ്ണുകൾ അടഞ്ഞു വരുന്നുണ്ടായിരുന്നു.

“സ്വന്തം മകനെകൊന്ന നിങ്ങൾക്ക് മിണ്ടാൻ സാധിക്കുന്നില്ല. നിങ്ങൾക്ക് മനസാക്ഷിക്കുത്തുണ്ട്, ശരിയല്ലേ”

“എന്റെ കർത്താവേ….”
ഒരലർച്ചയോടെ അയാൾ സാക്ഷിക്കൂടിന്റെ കൈവരികൾക്ക് മുകളിലൂടെ താഴേക്ക് അലച്ചു വീണു.

“മുഖത്ത് വെള്ളം തളിക്ക് …….”

“ബോധം തെളിഞ്ഞില്ലേ……..”

വാർദ്ധക്യത്തിലെ അനാഥത്വം ഭയന്നുവിങ്ങിയ ഒരു പിതൃസങ്കടം ആരോ വിളിച്ച ആംബുലൻസിൽ ആശുപത്രിയിലെ മഞ്ഞ വെളിച്ചത്തിലേക്ക് പാഞ്ഞു.

കോടതി പിരിഞ്ഞു.

എസ്.പി, ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള. പ്രസിദ്ധീകരിച്ച കൃതികൾ : സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).