
വിശന്നു മരിച്ചവന്റെ
മരണവാർത്ത
ഒരിക്കലും
പ്രധാന തലകെട്ടുകളായി
നിറഞ്ഞുനിന്നില്ല.
“പുഴുവരിച്ച നിലയിൽ
യുവാവിന്റെ മൃതദേഹം”
എന്നതിനപ്പുറം
വായനക്കാരുടെ
ശ്രദ്ധയാകർഷിച്ചില്ല.
അയാളുടെ വീടോ
വീട്ടുകാരെയോ
തിരക്കിയാരും
ക്യാമറയും
മൈക്കുമായ്
ഇറങ്ങിത്തിരിച്ചില്ല.
രക്തസാക്ഷിയായി
പ്രഖ്യാപിച്ചുകൊണ്ടാരും
മുദ്രാവാക്യവുമായ്
തെരുവിലേക്കിറങ്ങിയില്ല.
മനുഷ്യവർഗ്ഗത്തോളം
പഴക്കമുണ്ടായിട്ടും
ആ
“വിശപ്പിന്റെ രാഷ്ട്രീയം “
ഒരിക്കലും
ചരിത്രപുസ്തകങ്ങളിൽ
ഇടംനേടിയില്ല.
പതിനായിരത്തിയൊന്നാമത്തെ
ഒറ്റപ്പെട്ട സംഭവമായി
ആ മരണവും
സമൂഹം
എഴുതിത്തള്ളുകയായിരുന്നു.









