യഹൂദ അമിഹായിയുടെ മൂന്ന് കവിതകൾ

1, എൻ്റെ അച്ഛൻ

പണിക്ക് പോകുമ്പോൾ കൊണ്ടു പോകുന്ന
സാൻഡ്വിച്ചുകൾ പോലെ
വെളുത്ത കടലാസ്സിലാണ്
എൻ്റെ അച്ഛൻ്റെ ഓർമ്മകൾ
പൊതിഞ്ഞുവെച്ചിരിക്കുന്നത്.

ഒരു മാന്ത്രികൻ തൊപ്പിയിൽ നിന്ന്
ഗോപുരങ്ങളെയും മുയലുകളെയും
പുറത്തെടുക്കുന്നതുപോലെ,
അദ്ദേഹം തൻ്റെ ചെറിയ ശരീരത്തിൽ നിന്ന്
സ്നേഹം പുറത്തെടുത്തു.

അദ്ദേഹത്തിൻ്റെ കൈകളിലെ നദികൾ
സൽക്കർമ്മങ്ങളാൽ  കവിഞ്ഞൊഴുകി.

2, പ്രണയാനന്തരം ഒരു നായ

നീയെന്നെ തേച്ചിട്ട് പോയെപ്പിന്നെ
എൻ്റെ നെഞ്ചത്തും വയറ്റത്തും
മണം പിടിക്കാൻ ഒരു നായക്ക്
ഞാൻ അനുവാദം കൊടുത്തു.
അത് മൂക്കുമുട്ടെ മണത്തു മണത്ത്
നിന്നെ കണ്ടെത്താൻ പുറപ്പെടും.

അത് നിൻ്റെ കാമുകൻ്റെ വൃഷണങ്ങൾ
കീറിമുറിക്കട്ടെയെന്നും
ലിംഗം കടിച്ചുപറിക്കട്ടെയെന്നും
ഞാൻ പ്രത്യാശവയ്ക്കുന്നു

അല്ലെങ്കിൽ കുറഞ്ഞപക്ഷം
നിന്റെ സ്റ്റോക്കിംഗുകളെങ്കിലും
അത് പല്ലുകൾക്കിടയിൽ
കടിച്ചുകൊണ്ടുവരട്ടെയെന്നും.

3, ഒരു വീടിന്റെ ചുവരിനടുത്ത്

കല്ലിന്റെ നിറത്തിൽ
മിനുക്കിയെടുത്തൊരു ഭിത്തിക്കരികിൽ
ഞാൻ ദൈവീക ദർശനങ്ങൾ കണ്ടു.

ഉറക്കമില്ലാത്ത ഒരു രാത്രി,
മറ്റുള്ളവർക്ക്
തലവേദന സമ്മാനിക്കുമ്പോൾ,
എനിക്കത് സമ്മാനിച്ചത് പൂക്കളാണ്,
അവ എന്റെ ചിന്തകളിൽ
അതിമനോഹരമായി വിരിഞ്ഞു.

ഒരു നായയെപ്പോലെ വഴിതെറ്റിയവൻ,
ഒരു മനുഷ്യനെപ്പോലെ കണ്ടെത്തപ്പെടും
ഒടുവിൽ അവൻ തന്റെ
വീട്ടിലേക്ക് മടങ്ങിയെത്തും.

പ്രണയം അവസാനത്തെ മുറിയല്ല;
അതിനുശേഷവും മറ്റു പലതുമുണ്ട്,
ഒരറ്റമില്ലാത്ത ഇടനാഴിയുടെ നീളം പോലെ

മൊഴിമാറ്റം: സഫീദ് ഇസ്മായിൽ

കൊച്ചി ബ്രഹ്മപുരം സ്വദേശി. ഹോട്ടൽ രംഗത്ത് ഷെഫായി ജോലി ചെയ്യുന്നു