പ്രണയകവിതകളെ വെറുക്കാന്‍ തുടങ്ങിയത്

പ്രണയ കവിതകളെ വായിച്ച്
ആ വരികളെഴുതിയ കവിയെ മോഹിച്ചു
പ്രണയകാടുകള്‍ പൂത്തപ്പോള്‍
വരികള്‍ പകര്‍ത്തും മോഹനവിരലുകളും
സുന്ദരമുഖവും കണ്ടു

കിനാവില്‍ കണ്ട മുഖം തേടി
ചെന്നെത്തിയത്
ചെറ്റപ്പുരയ്ക്കകത്തെ
അലങ്കോലമായ മുറിയില്‍

കടലാസ്സു കൂനയ്ക്കിടയിലെ
കീറപ്പായയില്‍
കുനിഞ്ഞിരുന്നെഴുതുകയാണ്
ബീഭൽസ മുഖത്തിന്‍റെ
വികൃതവിരലുകള്‍

അതോടെ പ്രണയം മറന്നു
പ്രണയവരികളേയും.

അന്നുമുതല്‍ക്കാണ്
പ്രണയകവിതകളെന്നു കേള്‍ക്കെ
അവയെ അത്രമാത്രം
വെറുക്കാന്‍  തുടങ്ങിയത് .

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.