പ്രണയം കൊഴിയുമ്പോൾ

നമ്മുടെ പ്രണയംവ്യർത്ഥമാണെന്നറിയുന്ന നിമിഷം,
എൻ്റെ മയിൽപ്പീലിയുടെ വർണ്ണങ്ങൾ
മാഞ്ഞു പോവാൻ തുടങ്ങുന്നു.

എൻ്റെ മഞ്ചാടി
രക്തശോണിമയിൽനിന്ന്
ചാരവർണ്ണത്തിലേക്ക് കൂപ്പുകുത്തി
മണ്ണിൽ ലയിച്ചുചേരുന്നു.

കാറ്റ്
കിന്നാരം പറയാൻ മറന്ന്
ഉഷ്ണകാറ്റായി വന്നെന്നെ
പൊള്ളിക്കുന്നു.

നിലാവിൻ്റെ
വെണ്മ മാഞ്ഞുമാഞ്ഞ്
പ്രേത രൂപങ്ങളായി മാറുന്നു.

ഞാനെറെ
ഇഷ്ടപ്പെട്ട മഴ
വെറുക്കപ്പെട്ടവളായി നനഞ്ഞ്
ചീഞ്ഞൊലിക്കുന്നു.

കുയിൽപ്പാട്ട്
താളം തെറ്റിയ പാഴ്പ്പാട്ടാവുന്നു.

നോക്കൂ പ്രണയമേ
നീ ഇല്ലാതാവുമ്പോൾ,
ഞാനെന്ന സത്യം
ദൂരേയ്ക്ക് ദൂരേയ്ക്ക്
മാഞ്ഞു പോകുന്നു.

കോഴിക്കോട് സ്വദേശിനി ആണ്. മലപ്പുറം, കൊണ്ടോട്ടി ഗവ: ജി യു പിഎസിൽ അധ്യാപിക.