പച്ചില അടയാളങ്ങൾ

തണുപ്പിന്റെ ആവർത്തനമറിയിച്ചു ഊയലാടുന്ന എ.സി ഷട്ടറുകളുടെ മൃദു മൂളലും, പിഞ്ഞാണ കപ്പിലേക്ക് ചൂടു കാപ്പി വീഴുന്ന ശബ്ദവും, നേർത്ത നിശ്വാസളും വരച്ചൊരു ശാന്തത നക്ഷത്ര ഇൻറർനാഷണൽ ഹോട്ടലിലെ മിനി ദർബാർ ഹാളിൽ തങ്ങി നിന്നിരുന്നു.

കാപ്പിമണം പരത്തി, ഡോ: രഘു മേലേടത്തിൽ, ഒരിറക്ക് ഉള്ളിലേക്കെടുത്തതിനു ശേഷം, കെട്ടഴിച്ചിറങ്ങിയ ചിന്തകളും ആശയങ്ങളും വാദപ്രതിവാദങ്ങളും കനം കൂട്ടിയ വായുവിലൊരു ചോദ്യം കൂടി തൂക്കിയിട്ടു.

“ഒരു പ്രണയ ലേഖനത്തെ, ചെറുകഥയുടെ ഗണത്തിൽപ്പെടുത്താമോ?”

ദർബാർ ഹാളിലിരിക്കുന്ന രാജു വിശ്വം, ഡോ: സവിത തമ്പി, കളരിക്കൽ കൃഷ്ണ ദാസ് എന്നീ സാഹിത്യ പ്രതിഭകൾ ചോദ്യത്തിനു മേൽ അടയിരുന്നു.

നിള സംസ്കാരിക സമിതിയുടെ രജത ജൂബിലിയോടനുബന്ധിച്ചു നടത്തുന്ന ചെറുകഥാ മത്സരത്തിന്റെ മൂല്യ നിർണ്ണയ കമ്മറ്റിയാണ് ദർബാർ ഹാളിൽ കൂടിയിരിക്കുന്നത്. നൂറോളം ചെറുകഥകളെ വിലയിരുത്തി മാറ്റിവച്ച കമ്മറ്റിയുടെ മുമ്പിൽ ഒരു കത്തിൻറെ രൂപത്തിൽ ലഭിച്ച സൃഷ്ടിയാണ് ചൂടേറിയ സംവാദത്തിനാധാരം. അവാർഡ് കമ്മിറ്റി ചെയർമാനായ ഡോ: രഘു വീണ്ടും ചോദ്യം ആവർത്തിച്ചു.
“കഥയ്ക്കൊരു രൂപവും ഭാവവും ഉണ്ട്. എല്ലാ ചവറുകളേയും കഥകളായി പരിഗണിക്കേണ്ടതില്ല.” കമ്മിറ്റിയിലെ ഭാഷാ ഗുരുവായ കൃഷ്ണദാസ് നിശബ്ദതയ്ക്ക് വിരാമമിട്ടു വാക്കുകളെറിഞ്ഞു.

“അച്ചിനകത്തു വാർത്തെടുത്ത് തോത് ഒപ്പിക്കേണ്ട ഒന്നല്ല ചെറുകഥ. കലയും മികവുമടക്കം ഒറ്റയിരിപ്പിന്റെ വായനാസുഖം പ്രദാനം ചെയ്യുന്നുണ്ടെങ്കിൽ, നമുക്ക് പരിഗണിക്കാം” കോളേജ് അധ്യാപകൻ കൂടിയായ രാജു വിശ്വം അഭിപ്രായപ്പെട്ടു.

”സവിതാ മേഡത്തിന്റെ ശബ്ദത്തിൽ നമുക്കാ സൃഷ്ടി ഒന്നു കൂടി കേൾക്കാം.” വിയോജിച്ചു നിന്ന ചിന്തകളുടെ ഇടയിൽക്കയറി, രഘു സാർ പറഞ്ഞു.

സവിതാ തമ്പി, പേപ്പർ കൈയ്യിലെടുത്തു, തൊണ്ടയനക്കി തുടങ്ങി.

ശീർഷകം: തിരുത്തില്ലാത്ത കവിത

ആകാശ ദൂരത്തോളം തുറന്നു വച്ചിരുക്കുന്ന ചുവന്ന ചായമടിച്ച നാലക ജാലകത്തിന്നരികെ അവളെത്തുമ്പോഴാണ് എന്റെ ഓരോ ദിവസവും പൂത്തു വിടരുന്നത്.

നൂപരച്ചെറുമണി കിലുക്കുന്ന ചെല്ലിളം കാറ്റായോ അരിമുല്ലമൊട്ടിന്റെ നറുമണം പേറിപ്പാറുന്ന രാക്കാറ്റായോ പച്ചിലകൾ നനച്ചു കുളിരൂതും പുലരിക്കാറ്റായോ അവളാ ജാലകത്തിനരികെ വരാറുണ്ട്.

ജാലകത്തിന്നഴിചാരിനിന്ന് കള്ളച്ചിരിയോടെ അണിവിരൽത്തുമ്പിലെ മൗന മോതിരം അഴിച്ചുകൊണ്ടവൾ പറഞ്ഞു…,

“വിരിഞ്ഞാലൊരിക്കലും പരിമളം വറ്റാത്ത പ്രണയമെന്ന അനശ്വര പൂക്കളുടെ മാസ്മരികത ആദ്യമറിഞ്ഞ ഓർമ്മദിനമാണിന്ന്”

പരസ്പരമെന്നും കണ്ടുണരാനുള്ള വഴിയൊരുങ്ങുമെന്ന ശുഭ വിശ്വാസത്തോടെ അകന്നുമാറി നടന്ന വഴികളിലൂടെ, ചിതറി വീണു പോയ പ്രണയഗന്ധത്തിന്റെ ശേഷിപ്പുകൾ അന്വേഷിച്ചു കൈകോർത്തു നടക്കണം.

പകൽ വെളിച്ചത്തിൽ അകന്നു മാറി നമ്മളിരുന്ന ഒരേ കടലോരത്തെ പെരുകിപ്പതയുന്ന വെള്ളിനുരകളോടും അന്തിവെളിച്ചത്തിൽ ദിശ മാറി വീക്ഷിച്ച ഒരേ ആകാശച്ചിറകുകൾ പ്രദീപ്തമാക്കിയ നക്ഷത്രങ്ങളോടും ഞാനന്നു പറഞ്ഞ സത്യം നിന്നോടൊളിപ്പിച്ചതെന്തിനെന്നു ഒരുമിച്ചിരുന്നു ചോദിക്കണം.

നമ്മളിന്നോളം നടത്തിയ സ്വപ്നസഞ്ചാരങ്ങളുടെ വഴിയാദ്യം വരച്ച സ്ഥലം നിനക്കോർമ്മയില്ലേ?”

കണ്ണടച്ചു തുറന്ന ഓർമ്മ വാതായനങ്ങളുടെ ശബ്ദം കേൾപ്പിക്കാതെ അവളുടെ പിൻഗളത്തിലെ ശ്യാമരാജികളെ നനുത്ത അധരങ്ങളാൽ കോതിയൊതുക്കി പ്രണയ ലിപിയിലെഴുതിയ മന്ത്രങ്ങൾ വായിച്ചെടുത്തു സ്വപ്നക്കൂട് വീണ്ടും തുറന്നു.

ചെമ്പക പൂക്കൾ അതിരുകാത്ത ചെമ്മൺ പാതയിൽ അവൾ നിന്നിടത്തിന്നും, കാലാധിക്യം തീണ്ടാത്ത, ഋതുക്കൾ സ്പർശിക്കാത്ത, ദളങ്ങളൊന്നു പോലും വാടിക്കൊഴിയാത്ത, പ്രണയത്തിൻ നിഴൽമരം പൂത്തുനിൽക്കുന്നുണ്ടായിരുന്നു.

നീലമേഘങ്ങളലിഞ്ഞു ചേർന്ന ചായത്തിൽ മുക്കിയെടുത്ത ചുരിദാറണിഞ്ഞു, മിഴികളിൽ നൈർമല്യം ചേർത്തരച്ച മഷിയിട്ടു, കവിളിണക്കുഴികളിൽ ചോന്നു തുടത്ത നാണപ്പൂക്കൾ ചൂടി മുഖം കുനിച്ചു നിന്നവളുടെ സീമന്തത്തിൽ സായന്തന സൂര്യന്റെ ചാന്തുപെട്ടിയിൽ നിന്നൊരു കുങ്കുമരശ്മിയെടുത്തു വരയ്ക്കാൻ ഞാനേറെ കൊതിച്ചിരുന്നു.

മൗനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചവളേകിയ നിലാപ്പുഞ്ചിരിയുടെ പൊരുളറിയാതെ, സ്വപ്നങ്ങൾ നിറച്ചൊഴിച്ച തൂലികയാൽ അവളെ മുഴുവനും ഹൃദയതാളിൽ പകർത്തി.

ഉറക്കത്തെ സ്വപ്നം കണ്ടിരുന്ന നാളുകളിൽ താളബോധമില്ലാത്ത വൃത്തശാസ്ത്ര തത്വങ്ങളറിയാത്ത ഹൃദയതാളുകളിൽ നിറഞ്ഞ അവളെ മുഖപുസ്തകത്താളിൽ പകർത്തി എഴുതിയപ്പോൾ, അവൾ മാത്രം അതിനെ കവിതയെന്നു പേരിട്ടു വിളിച്ചു.

തിരക്കിന്റെ ശൃംഗത്തിൽ ചേക്കേറി അലസതയുടെ പായലുമൂടിയ കണ്ണടയിട്ടു കവിത വായിച്ച ചിലരതിനെ പ്രണയഭ്രാന്തിന്റെ മൂർദ്ധന്യത്തിൽ ആഡംബരങ്ങണിയിച്ച വാക്കുകളുടെ അർത്ഥശൂന്യമായ ബഹളമെന്നു പുച്ഛിച്ചു തള്ളി. അതെ അവളിൽ മനസ്സ് പടർന്നു കയറുമ്പോളുണ്ടാവുന്ന ഉന്മാദഭാവമായിരുന്നു എന്റെ കവിതകൾക്കെന്നു അംഗീകരിക്കാൻ തെല്ലും പരിഭവമില്ല.

നെഞ്ചോടു നെഞ്ചു മുട്ടാത്ത ദൂരത്ത് നിന്നു അവളിൽ നിന്നു കവർന്നതും വിഷാദ നേരങ്ങളിലെന്റെ ഹൃദയം ആവാഹിച്ച അവളെന്ന വികാരത്തിന്റെയും പച്ചയായ ആവിഷ്കാരമായതു കൊണ്ടായിരിക്കാം ‘കവിത’ യുടെ ഭാഷ അന്യം നിന്നുപോയത്.

അർത്ഥരാഹിത്യ സമൃദ്ധിയും മനോഹാരിതയുടെ ദാരിദ്ര്യവുമുള്ള വരികളിൽ മഞ്ഞു മഴയായ് ഇലകളെ മുട്ടി വിളിക്കുന്നതും, വെയിൽ പൊന്നു പൂശി മണ്ണിനെ ഒരുക്കുന്നതും പാരിജാത പരിമളത്തിൽ തെന്നൽ കവിളമർത്തുന്നതും അവളെന്ന വികാരത്തിന്റെ തള്ളിച്ച മാത്രമാണ്.

പക്ഷേ കവിതയിൽ ക്രമം തെറ്റി കുമിഞ്ഞു കൂടിയ പദങ്ങളും സ്ഥാനം തെറ്റി അലയുന്ന ചിഹ്നങ്ങളും, കൂട്ടില്ലാതെ ഉടഞ്ഞുപോയ കൂട്ടക്ഷരങ്ങളും, പ്രാസമൊക്കാതെ ഒറ്റപ്പെട്ടുപോയ വരികളും, പറയാതെ അറിയാതെ പോയ പ്രണയത്തിന്റെ വികാരവിക്ഷോപങ്ങളുടെ പ്രതിഫലനങ്ങളാണ്.

ഇഷ്ടദളങ്ങളുടെ ഇതളിറുത്തിട്ട ശൂന്യതയിലൂടെ ആരുടെയോ വാമഭാഗം ചേർന്നൊത്തിരി ദൂരം അവൾ നടന്നുപോയെങ്കിലും ഹൃദയത്തിന്നാഴങ്ങളിലെവിടെയോ എനിക്കായ് നീക്കിവച്ച നുറുങ്ങിടം വിട്ടുപോകാൻ അവളെന്നെ അനുവദിച്ചിട്ടില്ല. അതായിരിക്കാം ഏകാന്ത സമയ തീരങ്ങളിലുറ്റന്ന കണ്ണീർത്തുള്ളികളിൽ നക്ഷത്രമായ് വന്നവൾ തിളങ്ങുന്നതും, നിലാവുടുത്തണിഞ്ഞു രാക്കാറ്റ് ആടുമ്പോൾ നിഴലായ് വന്നവൾ നില്ക്കുന്നതും.

അടുത്ത ജന്മത്തിലെങ്കിലും അവളുടെ സീമന്തത്തിലസ്തമിക്കാനാവുമെന്ന പ്രതീക്ഷയുടെ ആനന്ദം രുചിച്ചുകൊണ്ട് കിതച്ചോടിയെത്തുന്ന നഷ്ടസ്വപ്നങ്ങളെ വാക്കുകൾക്കിടയിലിരുത്തി കിതപ്പാറ്റി ആശ്വസിക്കും.

പ്രണയിക്കുക എന്നതിനർത്ഥം സ്വന്തമാക്കുകയെന്നല്ല മറിച്ച് ആത്മാവിൽ അടയാളപ്പെടുത്തുക എന്ന തത്വബോധം ഉൾക്കൊണ്ടെന്നു കള്ളം പറഞ്ഞു മനസ്സിനെ കളങ്കപ്പെടുത്താനാവില്ല അതുകൊണ്ട് അവളെക്കുറിച്ച് ഒരുവരിയെങ്കിലുമെന്നും എഴുതി ഞാനവളുടെ ഒപ്പമിരിക്കും.

ആത്മാർത്ഥപ്രണയം ജീവിക്കുന്ന വരികളെ കളിയാക്കി കുറ്റപ്പെടുത്താനോ, തിരുത്താനോ ആർക്കും അവില്ല കാരണം, നോവറിഞ്ഞു പിറന്നു വീഴുന്ന വരികൾ ആരേയും നോവിക്കുന്നില്ലല്ലോ.

വായനക്കാരന്റെ കാലടിച്ചോട്ടിൽ മോക്ഷം കാംക്ഷിക്കുന്ന കരിയിലകൾ മാത്രമാണ് അവൾ നിറഞ്ഞു നില്ക്കുന്ന എന്റെ കവിതകൾ.

സ്വന്തം സജ്ജീവ്.

സവിത തമ്പി വായിച്ചു നിർത്തിയതിനു ശേഷം, അതിനോടു ചേർത്തു വെച്ചിരിക്കുന്ന താളിലൂടെ വീണ്ടും കണ്ണോടിക്കുന്ന നിമിഷത്തുമ്പിൽ കൃഷ്ണ ദാസ് പൊട്ടിച്ചിരിയോടെ പറഞ്ഞു.

“ഒരു കാമുക ഉള്ളത്തിൽ നിന്നു കിളച്ചെടുത്ത നിരാശയും ജല്പനങ്ങളെല്ലാം തൂത്തുവാരി വച്ച മാലിന്യം. അതങ്ങോട്ടു മാറ്റി വെയ്ക്ക്, ഇതിനെയൊന്നും കഥയെന്നു വിളിക്കല്ലേ, പ്രണയ അവശിഷ്ടങ്ങൾ മാത്രം.!”

“പുച്ഛിച്ചു തള്ളാതെ, കത്തുകളിലൂടെ കഥയും നോവലും വികസിക്കുന്ന ‘എപ്പിസ്റ്റോളറി” എന്ന സാഹിത്യ വിഭാഗം സാറിനറിയമല്ലോ!. കത്തുകളും പ്രണയ ലേഖനങ്ങളുമെഴുതി ഹൃദയനാഡികളെ ഉത്തേജിപ്പിച്ചവരല്ലേ നെരൂദയും, ഡാനിയൽ ഓറാസ്കോയും, റോസല്ലെൻ ബ്രൗണും, മരിയ സെമ്പിളും, ആലിസ് വാക്കറമൊക്കെ.”

“അവ്യക്തമായ ഒടുക്കവും സങ്കീർണ്ണതയേറിയ പദപ്രയോഗങ്ങളും ബിംബങ്ങളും കൊണ്ട് അനുവാചകന്റെ ബോധതലത്തിൽ ദണ്ഢനം ചെയ്യുന്നവയാണ് ലക്ഷണമൊത്ത കഥ എന്നൊരഭിപ്രായം എനിക്കുമില്ല.” രഘു സാർ കൂട്ടിചേർത്തു.

“എന്തായാലും ഈ സൃഷ്ടിയുടെ കർത്താവായ സജ്ജീവ് പ്രസാദ് ഒരു പുതുമുഖമാണെന്നു തോന്നുന്നു. ഞാനീ പേര് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ കണ്ടിട്ടില്ല. സവിത എന്താ വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നത്?”

“രഘു സാറേ, സജ്ജീവിനെ നമുക്ക് പരിചയം ഉണ്ടാവാനിടയില്ല, അദ്ദേഹം ഇന്നീ ലോകത്തില്ല. ഈ സൃഷ്ടി അയച്ചു തന്നിരിക്കുന്നത് അദ്ദേഹത്തിന്റെ സഹോദരിയാണ്.” സവിതാ തമ്പി കഥയുടെ കൂടെ ലഭിച്ച ഒരെഴുത്ത് ഇളക്കിയെടുത്ത് മേശമേൽ വച്ചുകൊണ്ടു പറഞ്ഞു.

“കാലബോധമില്ലാതെ ഹൃദയതാളം നേർത്തുപോയ സജ്ജീവ്, ഹൃദയശസ്ത്രക്രിയക്കായ് അനസ്തേഷ്യ ടേബളിനു മുകളിൽ കിടക്കുമ്പോഴായിരുന്നു, സഹോദരിയെ ഒന്നു കാണണം എന്നാവിശ്യം ഉന്നയിച്ചത്. ഡോക്ടേർസ് ആദ്യമെതിർത്തെങ്കിലും ”ഇനി എനിക്കീ മയക്കത്തിന്റെ ബലിപീഠത്തിൽ നിന്നു മോക്ഷം കിട്ടി ഉണർന്നില്ലെങ്കിലോ?” എന്ന ചോദ്യത്തിനു മേൽ അവർ കീഴടങ്ങുകയായിരുന്നു. അലമാരയിലെ ഡയറിയിൽ എഴുതിവെച്ച ലേഖനം കൂട്ടുകാരിക്ക് നൽകണമെന്നു സജ്ജീവ് സഹോദരിയോടു അപേക്ഷിച്ചു.

ആകുലുതകളെ മയക്കിയ ബലി പീഠത്തിൽ നിന്നു അവനെഴുന്നേറ്റില്ല.

സഹോദരി അവന്റെ കൂട്ടുകാരിയെ കാണാൻ പോയിരുന്നു. എന്നാൽ, കുടുംബിനിയായി കഴിയുന്ന അവരാ എഴുത്ത് വാങ്ങാൻ കൂട്ടാക്കാതെ പറഞ്ഞു.

“എന്റെ ഹൃദയമാണ് അവന്റെ കവിതാ ഗേഹം, അതിന്റെ അഗാധഭിത്തികളിൽ ജന്മജന്മാന്തരം എനിക്കു വായിക്കാനുള്ളുത് അവൻ എഴുതിവച്ചിട്ടുണ്ട്. അവന്റെ കവിതകളുടെ ഈണത്തിലാണിന്ന് എന്റെ ഹൃദയമിടിക്കുന്നത്.”

സഹോദരി പല പ്രസിദ്ധീകരണങ്ങൾക്കുമത് അയച്ചു കൊടുത്തിരിന്നുവെങ്കിലും ആരുമത് പ്രസിദ്ധീകരിച്ചില്ല. ഇങ്ങോട്ടും ഒരു പരീക്ഷണത്തിനു അയച്ചു അത്ര മാത്രം.”

സവിത പറഞ്ഞു കഴിഞ്ഞപ്പോൾ പുതച്ച നിശബ്ദതയുടെ നീരാളത്തിൽ സുഷിരമുണ്ടാക്കി രാജു വിശ്വത്തിന്റെ ശബ്ദം.

“ആ എഴുത്തിൽ കഥയ്ക്കപ്പുറം സ്പന്ദിക്കുന്ന ഒരു ഹൃദയമുണ്ട്, അതിലടയാളപ്പെടുത്താത്ത ഒരു പ്രണയമുണ്ട്. പ്രണയ വേദനയിൽ ശുദ്ധീകരിക്കപ്പെട്ട ഭാഷയും ഭാവനയ്ക്കുമ്മേൽ ഒരു മുഴക്കോലിനും അളന്നെത്താനാവാത്ത അത്മഭാവമുണ്ടതിൽ.”

“അയാളെഴുതിയ കവിതകളെല്ലാം അവളെ കുറിച്ച് മാത്രം പൂത്തുവിടർന്ന ചിന്തകളുടെ പൂന്തോട്ടമാണ്. അവളെത്ര ഭാഗ്യവതിയണല്ലേ.” സവിത തമ്പി ദുഃഖത്തോടെ പറഞ്ഞു.

“നമുക്ക് അധികം സമയമില്ല. ചർച്ച വഴിമാറിപ്പോകുന്നു. തത്ക്കാലം അത് മാറ്റിവെക്കാം. അനുകമ്പയുള്ള ഹൃദയം കൊണ്ടല്ല മൂല്യ നിർണ്ണയം നടത്തേണ്ടത്.” രഘു സാർ ആ സൃഷ്ടി മാറ്റി വെച്ചു.

“നീല മഷിമണമിന്നും വറ്റാതെ, അത്മസത്ത തഴച്ചു നിൽക്കുന്ന ഈ സൃഷ്ടി, മാനദണ്ഢങ്ങളുടെ അളവുകോലിൽ മാറ്റിവെക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.”

രാജു വിശ്വത്തിന്റെ ശബ്ദം കാലം മാറ്റുരുച്ചു പിൻമാറിയ മലയാള സാഹിത്യത്തിലെ കഥാപാത്രങ്ങൾ വരച്ചു ചേർത്തു അലങ്കരിച്ച ദർബാർ ഹാളിലെ ചുമരിൽ തട്ടി പ്രതികരണമില്ലാതെ പ്രതിദ്ധ്വനിച്ചു.

രഘു സാർ അടുത്ത കഥ ചർച്ചയ്ക്കെടുത്തപ്പോൾ മനസ്സങ്ങനെത്തന്നെ പ്രണയത്തീച്ചൂളയിൽ ചുട്ടെടുത്ത വാക്കുകൾ നിരത്തി നിർമ്മിച്ച സൃഷ്ടി, ഹൃദയഞരമ്പുകളിൽ പിടഞ്ഞു പൊടിഞ്ഞു, തണുപ്പിൽ വിളറി മരവിച്ചു കിടന്നു.