കെണി

ബുച്ചിബൂബൂ  നോവൽ – അദ്ധ്യായം -13

പുഴയുടെ അപ്പുറത്തുള്ളവരെ കാണണമെങ്കില്‍ കാട്ടുകൂട്ടങ്ങള്‍ക്ക്​ പങ്കെടുക്കണം. നിറം മാറുന്നവരുടെ അടുത്തേക്ക് പോയതിനു വലിയവരുടെ വഴക്ക് കേട്ടതിനു ശേഷം കാട്ടുകൂട്ടങ്ങള്‍ക്ക് ബൂബുവിനെ മാത്രം വിടുകയാണ് പതിവ്. പക്ഷെ, ഇപ്പോള്‍ പോയെ പറ്റൂ. കടുവകൂടെയുള്ളതാണ് ആശ്വാസം. അയാള്‍ കൂടെയുള്ളപ്പോള്‍ വലിയവര്‍പോലും ഒന്നും പറയാന്‍ ധൈര്യപ്പെടില്ല. കടുവ മറ്റുള്ളവരെ സ്വാധീനിച്ചു തുടങ്ങിയപ്പോള്‍ അയാള്‍ക്ക്‌ വിഷപ്പല്ലില്‍ നിന്നും പേ പിടിച്ചെന്നുള്ള കഥയുണ്ടാക്കിയത് പുലി എന്ന് സ്വയം വിളിക്കുന്ന കാട്ടുപൂച്ചയാണ്. അയാള്‍ അങ്ങിനെ പറഞ്ഞപ്പോള്‍ ചെന്നായ്ക്കളും​ ​കരടികളും​ പുള്ളിപ്പുലികളും അതിനെ പിന്താങ്ങി. പക്ഷേ ചെറിയവരാരും അത് വിശ്വസിച്ചില്ലെന്നു മാത്രമല്ല, വിലക്കുണ്ടായിട്ടും എല്ലാവരും കടുവയെ കാണാനും​ അയാള്‍ക്ക്‌ പറയാനുള്ളത് കേള്‍ക്കാനും തയാറായി.​ മറ്റുള്ളവരെ തമ്മിലടിപ്പിക്കാനുണ്ടാക്കിയ നുണയാണെങ്കിലും ഇപ്പോള്‍ വലിയവര്‍ തന്നെ വിശ്വസിക്കുന്നത് കടുവയ്ക്കു പേ ആണെന്നാണ്‌. അങ്ങിനെയൊരാള്‍ തന്റെ കൂടെയുണ്ടെങ്കില്‍ ആരും അടുക്കില്ല എന്ന ബുദ്ധി അവനു പറഞ്ഞു കൊടുത്തത് ചുരുളനാണ്.

സികപ്പനും കൂട്ടരും കാട്ടില്‍ കെണികള്‍ വയ്ക്കുന്നത് എവിടെയെന്നു നോക്കി വന്നിട്ടുണ്ട്. ശ്രദ്ധയില്ലാത്ത മൃഗങ്ങള്‍ മാത്രമാണ് കെണിയില്‍ സാധാരണയായി പെട്ടിരുന്നത്. പക്ഷെ, തീറ്റയുടെ ക്ഷാമം മൂലം ഇപ്പോള്‍ ചീഞ്ഞതായാലും മതി, വിശപ്പടക്കാന്‍ എന്തെങ്കിലും അന്വേഷിച്ചു നടക്കുന്നവര്‍ അവര്‍ക്ക് വേണ്ടി കാത്തു കിടക്കുന്ന ഇറച്ചികഷ്ണമോ ഉണങ്ങിയ മീനോ മാത്രമേ കാണാറുള്ളൂ. കാട്ടില്‍ കാവല്‍ തുടങ്ങിയതിനു ശേഷം മുന്നറിയിപ്പുകള്‍ കിട്ടുമെങ്കിലും വിശന്നു കണ്ണ് കാണാതിരിക്കുന്ന മൃഗങ്ങള്‍ അതൊന്നും ശ്രദ്ധിക്കാറില്ല. പക്ഷെ കാട്ടു കാവൽക്കാര്‍ക്ക് എവിടെയൊക്കെയാണ് കെണികള്‍ വച്ചിരിക്കുന്നതെന്നറിയാം. നിറം മാറുന്നവര്‍ കെണി വയ്ക്കുന്ന സ്ഥലങ്ങള്‍ നോക്കി വയ്ക്കാന്‍ എന്തിനായിരിക്കും കതിര്‍ പറഞ്ഞത്?​ പ്ലാശിന്റെ നാരുകൊണ്ടുണ്ടാക്കിയ പല വണ്ണത്തിലുള്ള തോലുകളുടെ ബലം പെരിയോര്‍ പരിശോധിച്ചു.​ ഒരാനയെ കുടുക്കാനുള്ള ബലം വേണം. ഇടത്തരം വണ്ണമുള്ളവ എടുത്തു കതിരിന്റെ സഞ്ചിയില്‍ വച്ചു. ഉണ്ടാക്കിയതില്‍ വച്ച് ഏറ്റവും നീളമുള്ളവയും കൈയ്യിലെടുത്ത്. ഇന്നത്തെ പരിശീലനം​ കെണിയുണ്ടാക്കുന്നതിലാണ്. ഗ്രാമത്തിലെ വേട്ടക്കാര്‍ക്ക് പഴമക്കാരുടെ അറിവില്ല. കാര്‍മേഘംത്തിന്റെ കാലം പോലെയല്ല. ഇപ്പോള്‍ ചന്തയില്‍ നിന്നും എല്ലാം വാങ്ങാന്‍ കിട്ടും. തോക്കും ഇരുമ്പ് കൊണ്ടുണ്ടാക്കിയ കെണികളും. ഇപ്പോള്‍ വീടിനു പിന്നിലുള്ള മരങ്ങളിലാണ് പരിശീലനം. ഏറ്റവും കുറഞ്ഞ സമയത്തില്‍ ഏറ്റവും ശക്തിയേറിയ കെണികളുണ്ടാക്കണം. കാത്തിരിന് തളര്‍ച്ച തോന്നി തുടങ്ങിയിരുന്നു. താനിതുവരെ ഉണ്ടാക്കിയ ഒറ്റ കെണി പോലും ശരിയായിട്ടില്ല. ദിവസങ്ങളെടുക്കും എന്നാണു താത്തപ്പന്‍ പറയുന്നത്. അവന്‍ വാശിയേറിയ ശ്രമത്തിലായിരുന്നു. തന്നെക്കാള്‍ നല്ല കെണികള്‍ താമയുണ്ടാക്കുന്നുണ്ട്. അവള്‍ പക്ഷെ ഇപ്പോള്‍ മരത്തില്‍ നിന്നും വീഴ്ത്തണ്ട​ ​കെണി​ കലിലാണ് ശ്രദ്ധിക്കുന്നത്. ഇലകളോട് കൂടിയ മരക്കൊമ്പ് മരത്തിന്‍റെ മറ്റൊരു കൊമ്പില്‍ ചാരി നിര്‍ത്തണം. ചെറിയൊരു അനക്കത്തില്‍ പോലും അത് വീഴുകയും വേണം. നിലത്തു വയ്ക്കുന്ന കെണികള്‍ കുറച്ചു കൂടി പ്രയാസമേറിയതാണ്. ആദ്യം മരങ്ങളില്‍ കുറ്റികള്‍ തറക്കണം. അതില്‍ നിന്നും വണ്ണം കുറഞ്ഞ കയറുകൾ​ക്കൊണ്ടുണ്ടാക്കിയ ഒരു കു

രുക്കു പലയിടത്തെക്കും പോകുന്നുണ്ട്. ഇതിനും ഒരു ചെറിയ അനക്കം മതി, ഇരയുടെ കാലുകള്‍ വള്ളികളില്‍ കുരുങ്ങാന്‍. താമയുടെ കെണി ഒന്ന് രണ്ടു പ്രാവശ്യം ശരിയായി വീണു. പക്ഷെ, തന്‍റെ കെണിയില്‍ ഒരാന വന്നു വീണാല്‍ പോലും ഒരനക്കവുമില്ല. 

കതിരിനു ക്ഷമ നശിക്കുന്നുണ്ടായിരുന്നു. വീണ്ടും തെറ്റിയിരിക്കുന്നു! അവന്‍​ കെട്ടിക്കൊണ്ടിരുന്ന​ ​കെണി ഒന്നുകൂടി പരിശോധിച്ചു. ഒരാന വന്നാല്‍ പോലും ഇതില്‍ പെടില്ല. താത്തപ്പന്‍ കാണിച്ചു തന്നത് അവന്‍ ഓര്‍ത്തു: ഒരു കല്ലിന്മേല്‍ മറ്റൊരു കല്ല്‌. അതിനടുത്തുള്ള മരക്കൊമ്പില്‍ തൂക്കിയിട്ടിരിക്കുന്ന ഉണങ്ങിയ മരക്കൊമ്പ്.​ മരക്കൊമ്പില്‍ നിന്നുള്ള കയറാണ് കല്ലുകള്‍ക്കിടയില്‍. ഇരയുടെ കാല്‍ കല്ലില്‍ തട്ടുമ്പോള്‍ കയര്‍ വിട്ടു പോരുകയും മരക്കൊമ്പ് അതിന്റെ തലയില്‍ വീഴുകയും വേണം. ചെറിയൊരു തട്ടില്‍ വീഴുന്ന രീതിയിലാണ് കല്ലുകള്‍ കൂട്ടി വയ്ക്കേണ്ടത്. അവിടെയാണ് തനിക്കു പിഴക്കുന്നത്‌. 

കുറച്ചപ്പുരത്തു കാറ്റില്‍ നിന്നും പറിച്ചു കൊണ്ട് വന്ന പ്ലാശു മരത്തിന്റെ തോല്‍ അടിച്ചു നാരാക്കുന്നതിനിടയില്‍ താത്തപ്പന്‍ അവനെ നോക്കി.

“കുറച്ചു ദിവസമെടുക്കും പഠിച്ചെടുക്കാന്‍. പക്ഷെ പഠിച്ചാല്‍ ഒരിക്കലും മറക്കില്ല. പണ്ട് എന്റെ അപ്പന്‍ എന്നെ പഠിപ്പിച്ചതാണ്. ഞാന്‍ ഇളംഗോയെയും കതിരിനെയും നിന്നെയും.”

മകന്റെ ഓര്‍മ്മയില്‍ ഒരു നിമിഷം നിലത്തു നോക്കിയിരുന്നതിനു ശേഷം താത്തപ്പന്‍ തുടര്‍ന്ന്,

“ഇപ്പോഴുള്ള വേട്ടക്കാര്‍ ഈ വിദ്യകള്‍ ഉപയോഗിക്കാറില്ല. പ്ലാശിന്റെ തോല്‍ അടിച്ചെടുത്ത നാരില്‍ നിന്നുമുണ്ടാക്കുന്ന കയര്‍ കണ്ടാല്‍ കാട്ടു വള്ളി പോലിരിക്കും.​ എന്നാല്‍ അതിനേക്കാള്‍ ബല​​മാണ്‌. ഇരയുടെ കണ്ണില്‍ പെടുകയില്ല. ഒളിപ്പോരിനു ഇതിലും നല്ലൊരു കൂട്ടില്ല. അവന്‍ ഇത് പഠിച്ചു കഴിഞ്ഞാല്‍ അടുത്ത ഊഴം നിന്റെതാണ്. അവനു കഴിയാത്ത കുറെ കാര്യങ്ങള്‍ ചെയ്യാന്‍ നിനക്കാവും.”

നാരുകള്‍  ഇണക്കി കട്ടിയുള്ള കയറുകള്‍ മേടയുന്നതിനിടയില്‍ താമ താത്തപ്പനെ ഒന്ന് തലയുയര്‍ത്തി നോക്കി. അവളുടെ കണ്ണുകള്‍ തിളങ്ങി. വളരെ കാലങ്ങള്‍ക്ക് ശേഷം ഈ ഗ്രാമത്തിലെ ആദ്യത്തെ വേട്ടക്കാരിയാകും താന്‍. കാലങ്ങള്‍ക്ക് മുന്‍പ് ഇവിടെ പെണ്ണുങ്ങള്‍ വേട്ടക്കു പോയിരുന്നുവെന്നാണ് താത്തപ്പന്‍ പറയുന്നത്. കാടുകയറ്റത്തിനു മുന്‍പ് അനുഗ്രഹത്തിനായി പുതിയ  വേട്ടക്കാര്‍ വിളിക്കുന്ന കനല്‍വിഴിയമ്മ ഇവിടുത്തെ ആദ്യത്തെ വേട്ടക്കാരിയായിരുന്നുവെന്നാണ് വിശ്വാസം. പിന്നീടെപ്പോഴോ പെണ്ണുങ്ങള്‍ ഗ്രാമത്തിലെ വേലകള്‍ ചെയ്‌താല്‍ മതിയെന്നായി. ഇപ്പോള്‍ വേട്ടയുടെ ഉപകരണങ്ങള്‍ പോലും പെണ്ണുങ്ങള്‍ തൊട്ടാല്‍ ആശുദ്ധമാവുമാത്രേ! ഒരിക്കല്‍ അപ്പയുടെ തോക്ക് ഒന്ന് തൊട്ടു നോക്കിയതിനു തന്നെ കെട്ടിയിട്ടു തല്ലിയത് അവള്‍ ഓര്‍മ്മിച്ചു. ഇപ്പോള്‍ ഇറച്ചി പല രീതിയില്‍ തയ്യാറാക്കാനും  വേട്ടയില്‍ നിന്ന് കിട്ടിയത് ചന്തയില്‍ കൊണ്ട് പോയി വില്‍ക്കാനും മാത്രമാണ് വേട്ടയുമായി പെണ്ണുങ്ങള്‍ക്കുള്ള ബന്ധം.

തന്റെ ദേഹം കുറച്ചു ഉറച്ചിട്ടുണ്ട്. കയ്യിലും കാൽമുട്ടുകളിലും തഴമ്പുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വേട്ടക്കാരന്റെ അടയാളങ്ങള്‍ മറ്റുള്ളവരില്‍ നിന്നും മറച്ചു പിടിക്കാന്‍ നന്നേ പാട് പെടുന്നുണ്ട്. ഗ്രാമത്തിന്റെ രീതികളില്‍ നിന്നും പുറത്തു പോകുന്നവരെ അവര്‍ക്ക് പേടിയാണ്. അങ്ങിനെയുള്ളവരെ ജീവനോടെ കുഴിച്ചു മൂടാനും അവര്‍ മടിക്കില്ല. താത്തപ്പനെ അവര്‍ വെറുതെ വിട്ടിരിക്കുന്നത് അദ്ദേഹത്തിനറിയാവുന്നത് ഇവിടെ മറ്റാര്‍ക്കും അറിവില്ലാത്തതുകൊണ്ടാണ്. മാത്രമല്ല അദ്ദേഹത്തെ അവര്‍ക്ക് പേടിയുമാണ്. അദ്ദേഹത്തെ പിണക്കിയാല്‍ കാർമേഘത്തിന്റെ ആത്മാവ്കോപിക്കുമെന്നാണ് ഇവിടെ പലരും കരുതിയിട്ടുള്ളത്. 

“താത്തപ്പാ, വേട്ടക്കാര്‍ അവരുടെ ഇഷ്ടത്തിനാണോ അങ്ങിനെയാവുന്നത്?” കുറെ ദിവസമായി ഇത് ചോദിക്കനമെന്നുണ്ടായിരുന്നു. കാടി

റക്കത്തിനു ശേഷം ചേരന്‍ വേറൊരാളായി മാറിയ പോലെ. ഇപ്പോള്‍ പഴയ സന്തോഷമില്ല. പ്രത്യേകിച്ചു തന്നെ കാണുമ്പോള്‍. ആദ്യമൊക്കെ കരുതിയിരുന്നത് ചടങ്ങിനിടയിലെ സംഭവം ഇഷ്ടടപ്പെടാത്തതുകൊണ്ടാനെന്നാണ്. പക്ഷെ, പിന്നീടാണ് നിരാശയേറിയ ശബത്തില്‍ തന്നോട് സംസാരിച്ചു തുടങ്ങിയത്. വീട്ടുകാരുടെ പ്രതീക്ഷക്കൊപ്പം വളരാനാവുന്നില്ല എന്ന സങ്കടം ഒരു വശത്ത്‌.

തനിക്കിഷ്ടമുള്ള ആളാവാന്‍ പറ്റാത്തതിന്റെ ദുഖം മറുവശത്ത്‌. ചേരന്‍ വളര്‍ന്നു വേട്ടക്കാരന്‍ ആവുമെന്ന് എല്ലാവ

ർക്കും​ അറിയാമായിരുന്നു. അവന്റെ ലക്ഷണങ്ങള്‍ അങ്ങിനെയായിരുന്നുവെന്നു അപ്പ പറഞ്ഞു കേട്ടിട്ടുണ്ട്. തങ്ങള്‍ വളര്‍ന്നു വരുമ്പോഴും ചേരനെ പല രീതികളില്‍ വേട്ടക്കു തയ്യാറാക്കുകയായിരുന്നു.​ മുന്‍പൊരിക്കല്‍ താമ ഇതിനെപ്പറ്റി സൂചിപ്പിച്ചിരുന്നത് വൈത്തിയര്‍ ഓര്‍ത്തു “ഒരു പക്ഷെ അങ്ങിനെയല്ലാതിരുന്നിട്ടും അവനും എല്ലാവരെയും വിശ്വസിച്ചിട്ടുണ്ടാവാം. പൂര്‍ണമായും വേട്ടക്കാരനായി എന്ന തിരിച്ചറിവില്‍ നിന്നാവാം അവന്‍ തനിക്കങ്ങിനെയാവേണ്ട എന്ന്​ തീരുമാനിച്ചത്. ഇളംഗോ അങ്ങിനെയായിരുന്നു. ഞാനാണ് അവനെ നിര്‍ബന്ധിച്ചു​ വേട്ടയിലേക്ക് തിരിച്ചു വിട്ടത്.” അദ്ദേഹം ദുഖ ഭാവത്തില്‍ ഒന്ന് ചിരിച്ചു. “

അവനു കൃഷിയായിരുന്നു താല്പര്യം. ഈ ഗ്രാമത്തിലെ പെണ്ണുങ്ങള്‍ ചെയ്യുന്ന പണി! എനിക്കത് നാണക്കേടായിരുന്നു. ഈ ഗ്രാമത്തിലെ എല്ലാ മാതാപിതാക്കളും അങ്ങിനെയാണ്.​ തങ്ങളുടെ ആൺ മക്കള്‍ വേട്ടക്കാരാവാന്‍ ജനിച്ചവരെന്നു അവര്‍ വിശ്വസിക്കുന്നു.  ആ ഒരു ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ തങ്ങളുടെ മക്കളുടെ ആഗ്രഹങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. തങ്ങള്‍ വേട്ടക്കാരെന്നു വിശ്വസിച്ചു ആ ആണ്‍കുട്ടികള്‍ വളരുന്നു. പിന്നീടു തങ്ങളുടെ തൊഴിലില്‍ സന്തുഷ്ടടരല്ലെങ്കിലും കുലത്തിനു വേണ്ടി ജീവിക്കുന്നു. അവര്‍ക്ക് ​മക്കളുണ്ടാവുമ്പോള്‍ ഇതേ തെറ്റാവര്‍ത്തിക്കുന്നു. ചെരനിപ്പോള്‍ ആശയക്കുഴപ്പത്തിലാവും.​ ഒന്നുകില്‍ അവന്‍ എല്ലാവരെയും

സന്തോഷിപ്പിക്കാന്‍ വേട്ടക്കാരനായി തുടരും. അല്ലെങ്കില്‍, മറ്റു പലരെയും പോലെ അവന്‍ ഈ ഗ്രാമത്തില്‍ നിന്നും ഒളിച്ചോടും. കാ

ട്ടില്‍ പോയപ്പോള്‍ ഏതോ വന്യമൃഗം തിന്നുവെന്നു ഇവിടുള്ളവര്‍ വിശ്വസിക്കും. അവനു പകരം വേറെയാളുകള്‍ വരും.”  

താമ പ്ലാശിന്‍ നാരുകള്‍ മെടഞ്ഞുകൊണ്ടിരുന്നു. തന്റെ സഹോദരനെ രക്ഷിക്കാന്‍ തനിക്കാവില്ല. ചേരന്‍ പണ്ടേ തുറന്നു സംസാരിക്കുന്ന പ്രകൃതമല്ല. വേട്ടക്കാരനായത്തില്‍ പിന്നെ അവനെ കാണാറുമില്ല. എന്ത് വിചിത്രമായ രീതികളാണിവിടെ.​  താല്പര്യമുള്ളത് ചെയ്യാന്‍ അനുവാദമില്ല. ഇഷ്ടമില്ലാത്തത് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു! പരിശീലനം കഴിയുമ്പോഴേക്കും ചോരയോടുള്ള പേടി മാറുമെന്നാണ് താത്തപ്പന്‍ പറയുന്നത്. മുഴുവനായും മാറുമെന്നല്ല​. ​വേട്ടയോടുള്ള താല്പര്യം ആ ഭയത്തെ മറയ്ക്കുമത്രെ​.

കതിരിന്റെ കൂവല്‍ കേട്ടു അവള്‍ ചിന്തയില്‍ നിന്നുണര്‍ന്നു. താത്തപ്പനോടൊപ്പം അവന്റെ കെണി കാണാന്‍ നടന്നു. അവന്‍ പഠിച്ചിരിക്കുന്നു​.​ . 

പാഞ്ഞു നിറച്ച ഒരു ഭാണ്ഡമാണ് തത്കാലം ഇര. പതുക്കെ അതിനെ കല്ലില്‍ തൊട്ടപ്പോള്‍ കയറു വിട്ടു പോരുന്നതും

മരത്തടി അതിന്മേല്‍ വന്നു വീഴുന്നതും കണ്ട് താത്തപ്പന്‍ അവനെ ചേര്‍ത്തു പിടിച്ചു. കതിര്‍ എല്ലാം അഴിച്ചെടുത്തു നിലത്തു വയ്ച്ചു.

എന്നിട്ടവനും വൈത്തിയരും തിരികെ നടന്നു. ഇനി തന്റെ ഊഴമാണ്. താമ കല്ലുകള്‍ കൂട്ടി വയ്ക്കുന്നതില്‍ നിന്ന് തുടങ്ങി

(അടുത്ത വ്യാഴാഴ്ച അദ്ധ്യായം14 : 

പോരാട്ടത്തിന്റെ ദിനങ്ങൾ )

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.