കാനനദേവത

പൊന്നുഷസ്സിൻ മലർമഞ്ചലേറി
ബാലാർക്കനെത്തിയീ കാനനത്തിൽ
തൂമഞ്ഞണിഞ്ഞശ്വരഥത്തിലെത്തി
കാനനദേവത ശ്രീകോവിലിൽ.

പൂവള്ളികൾ വകഞ്ഞീറനുടുത്തു കൈതകൾ
രാഗവിസ്മയം തീർത്തു പക്ഷിവൃന്ദങ്ങളും
പച്ചത്തലപ്പിൽ കുളിർ നാമ്പുകൾ തൊട്ടുരുമ്മി,
മൊട്ടുകൾ കുനുകുനെപ്പൂച്ചെണ്ടുതീർത്തൂ മെല്ലെ
കാനനച്ചോലതൻ ഹിന്ദോളഗാനാലാപം
അഷ്ടപദീലയമാടിത്തിമിർക്കുന്നു
പൊൻവെയിൽപ്പട്ടു പുത ച്ചെത്തിദേവത
വണ്ടുകൾ മൂളി മുഴക്കുന്നു ശംഖൊലി !
കാറ്റിൽ മുളങ്കാട് കീർത്തനാലാപത്തിന്റെ
മാറ്റൊലിയുയിർകൊണ്ടു വേണുനാദമായ്മാറി
പിന്നെയാഗാനവിപഞ്ചിക തീർത്തൊരു
വൃന്ദാവനമായി നിന്നു കാനനം വീണ്ടും,
അന്തിക്ക് പൊൻ ചെരാതിൽ തിരിവയ്ക്കുവാന-
ന്തിക്കതിരോനുമെത്തി നില്ക്കുന്നിതാ,
ചിത്രകൂടത്തിന്റെ മേലാപ്പു ചോർത്തിയ
നിഴൽനിലാവെട്ടം കളം വരയ്ക്കുന്നിതാ
ഏഴിലം പാലകൾ പൂത്ത നിശീഥിനി-
ക്കേഴുവർണ്ണങ്ങളും ചാർത്തിക്കൊടുത്തതാ,
വീണ്ടുംതിരിച്ചു പ്രദ്യോതനൻ
ബ്രാഹ്മമുഹൂർത്തത്തെ വരവേൽക്കുവാൻ
പൊൻപുലരിയിലീവഴി
നിർമ്മാല്യ പുണ്യംനുകരുവാൻ…..

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.