കത്ത്….

കാത്തിരുന്ന് കാത്തിരുന്ന്
മടുത്ത ദിവസങ്ങളിലൊന്നിൽ,
നീയെനിക്ക് അയൽവക്കത്തുള്ള
കുട്ടിയുടെ കൈയിൽ
ഒരു കത്തെഴുതി നൽകണം .

മുഖദാവിൽ കണ്ട്
ഒന്ന് സംസാരിക്കണമെന്ന്
അതിൽ നീ
പ്രത്യേകമെഴുതണം.

ചുംബനത്തിൻ്റെ
‘ഇമോജി’ യന്ത്രത്താളിലിട്ട്
നീ പ്രണയത്തെ മരവിപ്പിക്കരുത്.

തറവാട്ടിലെ
മഹോത്സവത്തിന്
നമുക്കൊന്ന് ചന്ത വഴിയിൽ
കണ്ടു മുട്ടണം.

തെയ്യചമയങ്ങൾക്കരികിൽ,
ചെണ്ടമേളങ്ങളുടെ പ്രൗഡിയിൽ
നിന്നെ മറ്റൊരു ദേവതയായി കാണുവാനാകണം.

മറ്റൊരിക്കൽ
തറവാടിൻ്റെ പുറം
പാശ്ചാത്തലത്തിൽ
നീയൊന്ന് എന്നിൽ
കുതിർന്ന് നിൽക്കണം

പാടവരമ്പിലേക്ക്
ഞാൻ എത്താൻ വൈകിയാൽ
കാറ്റിലുലഞ്ഞ് നീ അവിടെത്തന്നെയുണ്ടാകണം.

പ്രണയിക്കുവാൻ മാത്രം
നീ എൻ്റെ കൈവെള്ളയിൽ
തൊടണം.

മുറ്റത്തെ മഴയിൽ,
മിന്നൽ വെളിച്ചമായി
നീ നടന്നകലുന്നത് കാണണം.

കുട ചൂടിയ നിന്നെ
ഒരു പൂവിലെന്നപോൽ കാണണം.

യന്ത്രസന്ദേശങ്ങളിൽ
നീ എന്നെ വായിക്കുന്നതും
നിന്നെ ഞാൻ കാണുന്നതും
ഒഴിവാക്കണം.

കാരണം,
നമ്മുടെ സന്ദേശങ്ങളെ,
വിചാരങ്ങളെ, മോഹങ്ങളെ
അതിന് വിവർത്തനം ചെയ്യുവാൻ പറ്റില്ലല്ലോ…

കാസർകോട് ജില്ലയിലെ മടിക്കൈ സ്വദേശി. 2021 ൽ കാസർകോട് ട്രാഫിക്ക് പോലീസ് സ്റ്റേഷനിൽ പാർട്ട് ടൈം ജീവനക്കാരനായി പോലീസ് വകുപ്പിൽ എത്തി. മഴ വീടണയുന്നു, തവള, വേവലാതി പിടിച്ചവൻ്റെ ആത്മഹത്യാ കുറിപ്പ് എന്നീ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. തൃശൂർ ബുക്കർ മീഡിയ പുറത്തിറക്കിയ "ഞാൻ കണ്ട നാർകേളൻ" എന്നത് ആദ്യ നോവലാണ്. ദേശാഭിമാനി പത്രത്തിൻ്റെ നീലേശ്വരം റിപ്പോർട്ടറായി 12 വർഷം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ "മരണാസക്തൻ " എന്ന നോവലിൻ്റെ പണിപ്പുരയിലാണ്. കഥ, കവിത എന്നിവയ്ക്ക് പുറമേ നാടകം, തിരക്കഥ എന്നിവയും എഴുതിയിട്ടുണ്ട് കൊയിലാണ്ടി കുറുവങ്ങാട് ശക്തി തിയ്യറ്റേഴ്സ് 2010 ൽ ഏർപ്പെടുത്തിയ ഇ.കെ.പി സ്മാരക ചെറുകഥാ അവാർഡ്, പുരോഗമന കലാസാഹിത്യസംഘം ചെറുവത്തൂർ ഏരിയ കമ്മറ്റി ഏർപ്പെടുത്തിയ സംസ്ഥാനതല കെ.എം.കെ. സ്മാരക ചെറുകഥാ അവാർഡ്, ജോയിൻ്റ് കൗൺസിലിൻ്റെ 2010 ലെ സംസ്ഥാന ചെറുകഥാ അവാർഡ്, കൊടക്കാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ സംസ്ഥാനതല വജ്രജൂബിലി പുരസ്ക്കാരം, 2015 ലെ ടി.എസ്. തിരുമുമ്പ് സ്മാരക കവിത പുരസ്ക്കാരം, തെളിനീർ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.