ഊഴം

വെയിലിൽ
നീണ്ടവരിയിൽ
തളർന്നു നിൽക്കുന്നവരുടെ
വരണ്ട ചുണ്ടുകൾ
വിണ്ടുകീറുന്നു

ഇത്തിരി ജീവവായുവിന്
ഒഴിഞ്ഞ സിലിണ്ടറുകളുമായി
നാടാകെ അലയുന്നു

കാത്തു കാത്ത്
നിൽക്കുന്നവരുടെ
മനസ്സിൽ
ആശങ്കകളേറുന്നു

ഒരിറ്റ് ശ്വാസം കിട്ടാതെ
പിടയുന്ന
ഉറ്റവരുടെ നിലവിളി
കാതിൽ അലയ്ക്കുന്നു

ഒന്നിനു പിറകെ ഒന്നായി
ആയിരങ്ങൾ
ചിറകടർന്നു വീഴുന്നു

സദാനേരവും
തീകുണ്ഡങ്ങൾ
ആളികത്തികൊണ്ടിരിക്കുന്നു

ആറടിമണ്ണു പോലും
ഇല്ലാത്തവർ
ശ്മശാനത്തിലേയ്ക്കുള്ള
അനന്തമായി
നീണ്ടുപോകുന്ന വരിയിൽ
തൻ്റെ ഊഴവും
കാത്തു കിടക്കുന്നു.

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.